മദമിളകിയ ആനപ്പുറത്തിരിക്കുന്ന അവസ്ഥയിലാണ് ആനവണ്ടിയിലെ യാത്രക്കാർ. ജനങ്ങളുടെ ജീവൻ പണയംവച്ച് കുടിച്ചു കൂത്താടുന്ന ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നത് എന്തിനാണെന്നുകൂടി ഗതാഗതവകുപ്പു പറയണം. മദ്യപാനികളെ പിടിച്ചതിനുശേഷം
കെഎസ്ആർടിസിയുടെ അപകടങ്ങളിൽ 25 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ ജോലിസമയത്തു മദ്യപിക്കുന്ന എല്ലാവരെയും കെഎസ്ആർടിസിയിൽനിന്നു പറഞ്ഞുവിട്ടാൽ കേരളം കൂടുതൽ സുരക്ഷിതമാകില്ലേ?
അപായത്തിന്റെ ഡബിൾ ബെല്ലാണോ കെഎസ്ആർടിസിയും മുഴക്കിക്കൊണ്ടിരുന്നതെന്ന് ഇനി ചോദിക്കേണ്ടതില്ല. ഡ്രൈവർമാർ ഉൾപ്പെടെ, മദ്യപിച്ചു വാഹനമോടിച്ച 137 ജീവനക്കാരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. അതിനു ദിവസങ്ങൾക്കു മുന്‍പ് 100 പേരെ ഇതേ കുറ്റത്തിനു പിടിച്ചിരുന്നു. അന്നു പലരും പറഞ്ഞു, ഇനി ഉടനെയൊന്നും പരിശോധന നടത്തിയാൽ മദ്യപിച്ചവരെ പിടിക്കാനാകില്ലെന്ന്.
കാരണം, 100 പേർ പിടിയിലാകുകയും ചിലരുടെ പണി പോകുകയും ചെയ്തതിനാൽ എല്ലാവരും ജാഗ്രതയിലായിരിക്കുമെന്നു കരുതി. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 137 പേർ! ഒന്നുകിൽ മദ്യം ഒഴിവാക്കാനാവാത്ത വിധമുള്ള ആസക്തിയിലാണ് അവർ. അല്ലെങ്കിൽ ഈ പരിശോധനയൊക്കെ പ്രഹസനമാണെന്ന് തോന്നിയിട്ടുണ്ടാകും.
എന്തായാലും മദമിളകിയ ആനപ്പുറത്തിരിക്കുന്ന അവസ്ഥയിലാണ് ആനവണ്ടിയിലെ യാത്രക്കാർ. ജനങ്ങളുടെ ജീവൻ പണയംവച്ച് കുടിച്ചു കൂത്താടുന്ന ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നത് എന്തിനാണെന്നുകൂടി ഗതാഗതവകുപ്പു പറയണം.
ഈ മാസം ആദ്യത്തെ 15 ദിവസം 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, ഒന്‍പത് സ്ഥിരം മെക്കാനിക്കുകൾ, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒന്‍പത് ബദൽ കണ്ടക്ടർമാർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവർ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലികക്കാരെ സര്‍വീസില്‍നിന്നു നീക്കം ചെയ്തിട്ടുമുണ്ട്.
ഏപ്രിൽ 21നാണ് 137 ജീവനക്കാർകൂടി മദ്യപിച്ചിട്ടുള്ളതായി ബ്രെത് അനലൈസർ പരിശോധനയിൽ തെളിഞ്ഞത്. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തരുതെന്നും മറിച്ചായാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടും മദ്യപിച്ചെത്തിയവരാണ് ഡ്രൈവർമാരടക്കം രണ്ടാമത്തെ സംഘത്തിലുള്ളത്. മദ്യപിച്ച് എത്തുക മാത്രമല്ല, മദ്യം ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഇന്‍സ്പെക്ടര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാർ, ഒരു സ്റ്റേഷന് മാസ്റ്റര്‍, ഒരു സര്‍ജന്റ്, ഒന്‍പത് മെക്കാനിക്കുകള്‍, 32 സ്ഥിരം കണ്ടക്ടര്‍മാര്‍, 13 താത്കാലിക കണ്ടക്ടര്‍മാര്‍, ഒരു സ്വിഫ്റ്റ് കണ്ടക്ടര്‍, 41 സ്ഥിരം ഡ്രൈവര്‍മാര്‍, 14 താത്കാലിക ഡ്രൈവര്‍മാര്‍, എട്ട് സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് കുടിയന്മാരുടെ രണ്ടാം സംഘത്തിലുള്ളത്. ഇതിലും സ്ഥിരം ജീവനക്കാരായ 97 പേരെ സസ്പെന്‍ഡ് ചെയ്യുകയും താത്കാലികരായ 40 പേരെ പിരിച്ചുവിടുകയും ചെയ്തു. നിലവില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരെയും പരിശോധിക്കാനാണ് തീരുമാനം.
സ്വകാര്യ ബസുകളിലും പരിശോധന കർശനമാക്കുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞത്. ഡ്യൂട്ടിക്കു മുന്‍പുള്ള പരിശോധനയിൽ മദ്യപിച്ചെന്നു കണ്ടെത്തിയാൽ ഒരു മാസവും, സർവീസിനിടയ്ക്കുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്നു മാസവുമാണ് സസ്പെൻഷൻ. താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതു സ്ഥിരം ജീവനക്കാരാണെങ്കിൽ പേടിക്കാനില്ലെന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നു യൂണിയനുകളും തീരുമാനമെടുക്കേണ്ടതല്ലേ? അങ്ങനെ ചെയ്തിരുന്നെങ്കിൽ വീണ്ടും ജീവനക്കാർ മദ്യപിച്ചെത്തുമായിരുന്നില്ല. ഏതായാലും, മദ്യപാനികളെ പിടിച്ചതിനുശേഷം കെഎസ്ആർടിസിയുടെ അപകടങ്ങളിൽ 25 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയാണെങ്കിൽ ജോലിസമയത്തു മദ്യപിക്കുന്ന എല്ലാവരെയും കെഎസ്ആർടിസിയിൽനിന്നു പറഞ്ഞുവിട്ടാൽ കേരളം കൂടുതൽ സുരക്ഷിതമാകില്ലേ? സ്വകാര്യ ബസുകളുടെ മത്സരയോട്ടവും പെരുവഴിയിൽ നടത്തുന്ന വെല്ലുവിളിയും കൈയാങ്കളിയും യാത്രക്കാരോടുള്ള മോശം പെരുമാറ്റവുമൊക്കെ കണ്ടാൽ മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിക്കുന്നുവെന്നു സംശയിക്കേണ്ടിവരും.
മന്ത്രി ഏതായാലും നല്ലൊരു തുടക്കമിട്ടു. മദ്യത്തിനൊപ്പം മയക്കുമരുന്നു പരിശോധനകൂടി നടത്തുകയും, പിടികൂടുന്നവർ ഏതു കൊലകൊന്പനായാലും പിന്നെ ജോലിയില്ലെന്ന് ഉറപ്പാക്കുകയും ചെയ്താൽ വലിയൊരു വിപ്ലവമായിരിക്കും. യൂണിയനുകളും ഇത്തരക്കാരെ പിന്തുണയ്ക്കരുത്. മദ്യപിച്ചു വാഹനമോടിച്ചതിനു ശിക്ഷിക്കരുതെന്നു പറഞ്ഞ് കോടതിയിൽ പോയാലും രക്ഷയില്ല.
അപ്പോൾ പിന്നെ ഈ നല്ല തുടക്കം വലിയൊരു മാറ്റത്തിലെത്തിക്കാമല്ലോ. മരണത്തിലേക്കല്ല തങ്ങൾ ടിക്കറ്റെടുത്തിരിക്കുന്നതെന്ന് യാത്രക്കാർക്കും ആശ്വസിക്കാം. നടന്നാൽ നല്ലതായിരുന്നു.