നഴ്സിംഗ് കേവലമൊരു പ്രഫഷൻ മാത്രമല്ല. സമർപ്പണത്തിന്റെയും സഹജീവി പരിചരണത്തിന്റെയും കാരുണ്യത്തിന്റെയും മൂർത്തീഭാവമാണത്. സേവനതൽപരത പ്രധാനമായ നഴ്സിംഗ് പ്രഫഷൻ ഏറെ ആദരവും അംഗീകാരവും ലഭിക്കുന്ന കരിയർ മേഖലയാണ്.
ഡിപ്ലോമ മുതൽ പിഎച്ച്ഡി തലം വരെയുള്ള പഠനം ഇന്ന് നഴ്സിംഗ് വിദ്യാഭ്യാസത്തിൽ ലഭ്യമാണ്. ഡിപ്ലോമ നഴ്സുമാർക്ക് ജോലിസാധ്യത കുറവില്ലെങ്കിലും വൻകിട ആശുപത്രികളിലും വിദേശരാഷ്ട്രങ്ങളിലും ബിരുദധാരികളായ നഴ്സുമാർക്കാണ് കൂടുതൽ മുൻഗണന.
കേരളത്തിൽ നഴ്സിംഗ് മേഖലയിലെ ബിരുദ പഠനത്തിനും മറ്റു പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്കും പ്രവേശനത്തിനുള്ള വിജ്ഞാപനമിറങ്ങിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ നഴ്സിംഗ് കോളജുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിക്കാനുള്ള സമയമാണിത്.
വിവിധ കോഴ്സുകൾ
ബിഎസ്സി നഴ്സിംഗ്: നഴ്സിംഗ് രംഗത്തെ ഏറ്റവും ആകർഷകമായ പഠനമാണിത്. ഏറെ തൊഴിൽ സാധ്യതയുള്ളതും ആതുര സേവന തൽപരർക്ക് അനുയോജ്യവുമായ കോഴ്സാണിത്. ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും വൻ ഡിമാന്ഡാണ് നഴ്സുമാർക്ക്. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ബിഎസ്സി (എംഎൽടി): മെഡിക്കൽ ലാബ് ടെക്നോളജിയിലെ ബിരുദ കോഴ്സാണിത്. ലബോറട്ടറികളിലെ പരിശോധനയ്ക്ക് ഇവർ കൂടിയേ തീരു. ആശുപത്രികൾ, ആതുര ഗവേഷണ സ്ഥാപനങ്ങൾ, ലബോറട്ടറികൾ എന്നിവിടങ്ങളിലാണ് തൊഴിൽ സാധ്യതയുള്ളത്. ഏത് രോഗനിർണയത്തിനും ലാബുകളുടെ സഹായം അനിവാര്യമാണ്. പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കുണ്ടായിരിക്കണം.
ബിഎസ്സി പെർഫ്യഷൻ ടെക്നോളജി: ഹൃദയ ശാസ്ത്രക്രിയ പോലുള്ള സങ്കീർണമായ ശസ്ത്രക്രിയകളുടെ അവിഭാജ്യഘടകമാണ് പെർഫ്യഷനിസ്റ്റുകൾ. ശാസ്ത്രക്രിയാ സമയത്ത് ഹാർട്ട് ലംഗ് മെഷീനുകൾ പോലുള്ള യന്ത്രങ്ങളുപയോഗിച്ച് രോഗിയുടെ രക്തചംക്രമണം നിയന്ത്രിക്കുന്നതിവരാണ്. പ്ലസ്ടുവാണ് യോഗ്യത വേണ്ടതെങ്കിലും ബയോളജിയിൽ 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി കൂടി 50 ശതമാനം മാർക്കും നേടിയിരിക്കണം.
ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി): രോഗചികിത്സയിൽ ഫിസിയോതെറാപ്പിക്ക് വലിയ പ്രാധാന്യമുണ്ട്. നാഡീസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചലനശേഷി നഷ്ടപ്പെടുക, അപകടങ്ങളെത്തുടർന്നുള്ള നിശ്ചലാവസ്ഥ എന്നിവയുൾപ്പെടെയുള്ള ചികിത്സകൾക്ക് ഫിസിയോതെറാപ്പി കൂടിയേ തീരൂ. മിക്ക ആശുപത്രികളിലും ഫിസിയോതെറാപ്പി പ്രത്യേക വകുപ്പായി പ്രവർത്തിക്കുന്നുണ്ട്. പ്ലസ്ടുവാണ് അഡ്മിഷനുള്ള യോഗ്യത. ബയോളജിയിൽ 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി ചേർന്ന് 50 ശതമാനം മാർക്കും നേടിയിരിക്കണം. കേരളത്തിൽ സ്വാശ്രയ കോളജുകളിൽ മാത്രമേ ഈ കോഴ്സിന് പഠനസൗകര്യമുള്ളൂ.
ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബിഎഎസ്എൽപി): ശ്രവണശേഷി കുറവുള്ളതും സംസാരശേഷിക്ക് വൈകല്യമുള്ളതുമായ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ വിഭാഗം. നിഷ് പോലുള്ള സ്ഥാപനങ്ങളിലും ആശുപത്രികളിലും ഇക്കൂട്ടരെ ആവശ്യമാണ്. പ്ലസ്ടുവിന് ബയോളജി വേണമെന്ന നിബന്ധന ഈ കോഴ്സിനില്ല. ഫിസിക്സ്, കെമിസ്ട്രി, കൂടാതെ കണക്കോ ബയോളജിയോ, കംപ്യൂട്ടർ സയൻസോ, സ്റ്റാറ്റിസ്റ്റിക്സോ, ഇലക്ട്രോണിക്സോ, സൈക്കോളജിയോ ഇവയിലേതെങ്കിലുമൊന്നും കൂടി മൊത്തം 50 ശതമാനം മാർക്കുണ്ടായിരിക്കണം.
ബാച്ചിലർ ഓഫ് കാർഡിയോ വാസ്ക്കുലർ ടെക്നോളജി (ബിസിവിടി): ലോകത്തിലെ വലിയവിഭാഗം ജനസംഖ്യയും ഹൃദയരോഗത്താൽ കഷ്ടപ്പെടുന്നവരാണ്. ഈ മേഖലയിലെ പരിചരണത്തിനുള്ള പ്രത്യേക കോഴ്സാണിത്. പ്ലസ്ടുവാണ് യോഗ്യത. ബയോളജിയിൽ 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി എന്നിവ ചേർന്ന് 50 ശതമാനം മാർക്കും വേണം.
ബിഎസ്സി ഒപ്ടോമെട്രി: നേത്രരോഗ ചികിത്സ സംബന്ധിച്ച നഴ്സിംഗ് പഠനശാഖയാണിത്. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ ചേർന്ന് 50 ശതമാനം മാർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ബിഎസ്സി (എംആർടി): മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജിയിലെ ബിരുദകോഴ്സാണിത്. എക്സറേ, സ്കാനിംഗ് എന്നിവ രോഗനിർണയത്തിന് ഒഴിച്ചുകൂടാനാവാത്ത മാർഗമായിരിക്കുന്നു. അതിനാൽതന്നെ തൊഴിൽ സാധ്യതകളും ഈ മേഖലയിൽ കൂടിവരുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് പ്രവേശന യോഗ്യത.
അപേക്ഷാർഥികൾ 2019 ഡിസംബർ 31ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. സർവീസ് ക്വാട്ടയിലുള്ളവർ ഒഴികെ മറ്റാർക്കും ഉയർന്ന പ്രായ പരിധിയില്ല. ബിഎസ്സി നഴ്സിംഗ്, ബിഎസ്സി (എംഎൽടി), ബിഎസ്സി (ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 31.12.2019 ഡിസംബർ 31ന് പരമാവധി 46 വയസും ആയിരിക്കും.
ജനറൽ നഴ്സിംഗിന് അഞ്ചിനകം അപേക്ഷിക്കണം
ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിലും ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്സി/എസ്ടി വിഭാഗത്തിലുള്ള അപേക്ഷകർക്കു പാസ് മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20 ശതമാനം സീറ്റുകൾ ആണ്കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2019 ഡിസംബർ 31നു 17 വയസിൽ കുറയുവാനോ 27 വയസിൽ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്നു വർഷവും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ www.dhskerala.gov.in ലഭ്യമാണ്.
അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിനു 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലിനു 10ന് വൈകുന്നേരം അഞ്ചിനകം അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസ്, നഴ്സിംഗ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.