മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ആറര ലക്ഷം കൈക്കൂലി: വെളിപ്പെടുത്തലുമായി വിശാൽ
Friday, September 29, 2023 9:34 AM IST
മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന ആരോപണവുമായി നടന് വിശാല്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നാണ് വിശാലിന്റെ വെളിപ്പെടുത്തല്‍.
മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴായിരുന്നു അനുഭവമെന്നും ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്നും വിശാൽ വെളിപ്പെടുത്തി. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്.
വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് നല്ലതാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അല്ല. ഇത് എനിക്ക് ദഹിക്കുന്നില്ല. പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിലാണ്.
എന്റെ സിനിമ മാർക്ക് ആന്റണി ഹിന്ദി പതിപ്പിന് 6.5 ലക്ഷം നൽകേണ്ടി വന്നു. രണ്ട് ഇടപാടുകൾ. സ്ക്രീനിംഗിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിന് മൂന്നര ലക്ഷവും. എന്റെ കരിയറിൽ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരന് മേനഗയ്ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിർമാതാക്കൾക്ക് വേണ്ടിയാണ്.
ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി? ഒരു വഴിയുമില്ല. എല്ലാവർക്കും കേൾക്കാൻ കഴിയുന്ന തെളിവുകൾ. സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശാൽ പറയുന്നു.