ആരോപണ വിധേയനായ നടനെ ന്യായികരിച്ചതല്ല; ദിലീപ് സിനിമ കണ്ടതില്‍ വിശദീകരണവുമായി എം.എ. ബേബി
Tuesday, May 27, 2025 8:45 AM IST
ദിലീപ് നായകനായെത്തിയ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനമാണ് പലയിടത്തുനിന്നും ഉയർന്നത്.
ഇത്രയും തിരക്കുള്ള താങ്കള്‍ സിനിമയോടുള്ള താല്പര്യം കൊണ്ട് മാത്രം മറ്റ് തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന പ്രമുഖ നടന്മാരുടെ സിനിമകള്‍ കാണാതെ ഈ സിനിമ തന്നെ കാണുകയും അതിനെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നുവെന്നത് തികച്ചും അഭിനന്ദനാര്‍ഹം തന്നെയാണ് എന്നായിരുന്നു ഉയർന്ന വിമർശനങ്ങളിലൊന്ന്.
ഇത് കൂടാതെ എം.എ. ബേബിക്കെതിരെ സമൂഹമാധ്യമങ്ങളിലും എതിർപ്പ് ശക്തമായി. ഇതിന് പിന്നാലെയാണ് വിശദ്ദീകരണകുറിപ്പുമായി ബേബി എത്തിയത്.
എം.എ. ബേബിയുടെ വിശദ്ദീകരണ കുറിപ്പ് ഇങ്ങനെ
സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി.
അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.
ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.
പാര്‍ട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്.
ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോയിലെ പ്രസക്ത ഭാഗം
'സമൂഹത്തില്‍ പ്രചരിക്കേണ്ട വളരേ വിലപ്പെട്ട ഒരാശയമാണ് ചിത്രം പങ്കുവയ്ക്കുന്നതെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേള്‍ക്കുന്നതിന്റെ പിന്നാലെ ഓടുന്ന തെറ്റായ പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്.
വസ്തുതാപരമല്ലാത്ത പലതും സ്വകാര്യമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബോധപൂര്‍വ്വവും അല്ലാതേയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
വസ്തുതയറിഞ്ഞുവേണം നമ്മള് ഏതു കാര്യത്തോടും പ്രതികരിക്കാന്‍ എന്നൊരു വലിയ സന്ദേശം, വസ്തുതയറിയാതെ പ്രതികരിച്ചാല്‍ അത് പലരുടേയും ജീവനത്തന്നെ ബാധിക്കുന്ന ഒരു വിഷയമാണ് എന്ന കാര്യവുമെല്ലാം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന കഥയിലൂടെ അവതരിപ്പിക്കാന്‍ സിനിമയുടെ സംവിധായകന് ബിന്റോയ്ക്കും ഈ സിനിമയ്ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അവരെയെല്ലാം അനുമോദിക്കുന്നു. എം.എ. ബേബി പറഞ്ഞു.