ഗെറ്റ് സെറ്റ് ബേബിയുടെ പരാജയം നിരാശയിലാക്കി, ഗോകുലം പിൻമാറിയതും ഷോക്കായി; ഉണ്ണിക്കെതിരെയുള്ള പരാതി ഇങ്ങനെ
Tuesday, May 27, 2025 11:52 AM IST
ഉണ്ണി മുകുന്ദന്റെ മാനേജർ വിപിൻ കുമാർ വി. പോലീസിന് സമർപ്പിച്ച പരാതി പുറത്ത്. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിനു ശേഷം വന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പരാജയമായത് താരത്തെ നിരാശയിലാക്കിയെന്നും ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്നും വിപിന്റെ പരാതിയിൽ പറയുന്നു.
ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയതും ‘മാർക്കോ’യ്ക്കു ശേഷം നല്ല ചിത്രങ്ങളൊന്നും ലഭിക്കാത്തതും താരത്തെ വിഷമിപ്പിച്ചിരുന്നു.
ഇതിന്റെ നിരാശയെല്ലാം കൂടെയുള്ള തൊഴിലാളികളോടാണ് താരം തീർക്കുന്നതെന്നും മുൻപ് ഒപ്പമുണ്ടായിരുന്നവരെല്ലാം താരത്തിന്റെ മോശം സ്വഭാവം കാരണം രാജിവച്ചു പോയതാണെന്നും വിപിൻ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
‘‘കഴിഞ്ഞ ആറു വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രഫഷനൽ മാനേജരായി ജോലി ചെയ്തു വരികയാണ്. കൂടാതെ കഴിഞ്ഞ 18 വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്.
ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്.
അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് ‘മാർക്കോ’. എന്നാൽ അതിനുശേഷം വന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്.
ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രഫഷനലായി എന്നെയും ബാധിച്ചിട്ടുണ്ട്.
പതിനഞ്ചു ദിവസങ്ങൾക്കു മുൻപ് അദ്ദേഹം സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ അന്നൗൺസ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിൽ നിന്നും പിൻമാറി. അത് അദ്ദേഹത്തിനു വലിയ ഷോക്ക് ആയി മാറി.
കൂടാതെ ഒരു പ്രമുഖ താരം അനൗൺസ് ചെയ്ത, ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണിമുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാൻ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞാണ് തീർത്തത്.
കൂടാതെ, മറ്റ് പല സിനിമകളുടെയും പ്രമോഷൻ ചെയ്യുന്ന ഞാൻ കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ ഒരു ചിത്രത്തിന് (നരിവേട്ട) നല്ല അഭിപ്രായം പറഞ്ഞ് എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന് എന്നോട് വലിയ വിദ്വേഷം ഉണ്ടാക്കി.
അന്നു തന്നെ എന്നോട് അദ്ദേഹത്തിന്റെ മാനേജർ പദവിയിൽ ഇനി തുടരേണ്ടതില്ല എന്ന് അറിയിച്ചു. ഞാനത് സമ്മതിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഇന്ന് രാവിലെ എന്നെ ഉണ്ണി മുകുന്ദൻ ഫോണിൽ വിളിക്കുകയും അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഞാൻ പുറത്ത് ഏതെങ്കിലും റസ്റ്റോറന്റിൽ വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിനു വഴങ്ങാതെ എന്നെ അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി ഞാൻ താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ന്യൂട്ടൺ ഹൈറ്റ്സ് എന്ന ഫ്ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും യാതൊരു പ്രകോപനവും കൂടാതെ എന്നെ വളരെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വിലകൂടിയ കൂളിംഗ് ഗ്ലാസ് തട്ടിയെടുത്ത് എറിഞ്ഞുടയ്ക്കുകയും (ഈ ഗ്ലാസ് ഉണ്ണി മുകുന്ദൻ ശത്രുത വച്ചു പുലർത്തുന്ന മറ്റൊരു പ്രമുഖ താരം എനിക്ക് ഗിഫ്റ്റ് തന്നതാണ് എന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. അതുകൊണ്ട് കൂടിയാണ് അത് എറിഞ്ഞുടച്ചത്) എന്റെ താടിയിൽ ആദ്യം മർദ്ദിക്കുകയും രണ്ടു കൈയും കാലും ചേർത്തുപിടിച്ച് ക്രൂരമായി മർദിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കുതറി ഓടുകയും, ആ പാർക്കിംഗ് ഏരിയയിലൂടെ പുറകെ ഓടി വന്ന് എന്നെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഭാഗ്യവശാൽ അതുവഴി വന്ന മറ്റൊരു ഫ്ളാറ്റിലെ താമസക്കാരനായ വിഷ്ണു ആർ. ഉണ്ണിത്താൻ എന്ന വ്യക്തി ഉണ്ണി മുകുന്ദനെ പിടിച്ചു മാറ്റുകയും മർദിക്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇനി എന്റെ മുന്നിൽ കണ്ടാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
മേൽപ്പറഞ്ഞ വ്യക്തി മുൻപും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരേയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന കാലയളവിൽ ഞാൻ നേരിട്ടു മനസിലാക്കിയിട്ടുള്ളതാണ്.
ആയതിനാൽ എനിക്ക് നേരിട്ട ദുരനുഭവത്തിൽ ഉണ്ണി മുന്ദനെതിരെ നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ നൽകാൻ വേണ്ട നിയമസഹായങ്ങൾ ചെയ്തു തരണമെന്നു അങ്ങയോട് അപേക്ഷിക്കുന്നു.
കൂടാതെ ടിയാൻ അറിയപ്പെടുന്ന ഒരു നടൻ ആയതിനാലും സ്വാധീനം ഉള്ള വ്യക്തിയായതിനാലും എന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഇതിനാൽ അപേക്ഷിക്കുന്നു. എന്ന് വിശ്വസ്തതയോടെ വിപിൻ കുമാർ വി.’’