എന്റെ അറിവില്ലാതെ എന്നെ വിവാഹം ചെയ്യാൻ ഒരു നടിയോട് ആവശ്യപ്പെട്ടു; വിപിനെതിരെ ഉണ്ണി മുകുന്ദൻ
Tuesday, May 27, 2025 9:50 PM IST
സ്വന്തം മാനേജറെ മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് വിപിൻകുമാർ എന്ന വ്യക്തിയി മാനേജറിൽ നിന്ന് നേരിട്ട കാര്യങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.
സ്വന്തം മാനേജരായി വിപിൻ എന്ന വ്യക്തിയെ ഒരിക്കലും നിയമിച്ചിട്ടില്ല എന്ന് ഉണ്ണിമുകുന്ദൻ വെളിപ്പെടുത്തി. വിപിൻ ആരോപിച്ചതുപോലെ അയാളെ താൻ ശാരീരികമായി കൈയേറ്റം ചെയ്തിട്ടില്ലെന്നും ഫ്ലാറ്റിന്റെ പാർക്കിംഗിലുള്ള സിസിടിവികൾ പരിശോധിച്ചാൽ അക്കാര്യത്തിൽ വ്യക്തതവരുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
2018-ൽ ഞാൻ എന്റെ സ്വന്തം ബാനറിൽ ആദ്യചിത്രം നിർമിക്കാൻ ഒരുങ്ങുമ്പോഴാണ് വിപിൻകുമാർ എന്ന വ്യക്തി എന്നെ സമീപിച്ചത്. സിനിമാരംഗത്തെ നിരവധി പ്രശസ്ത താരങ്ങളുടെ പ്രൊഫഷണൽ റിലേഷൻസ് ഓഫീസറായാണ് അയാൾ സ്വയം പരിചയപെടുത്തിയത്. എന്റെ മാനേജരായി ഒരിക്കലും വിപിൻ എന്ന വ്യക്തിയെ ഓഫീഷ്യലായി നിയമിച്ചിട്ടില്ല.
വിപിനുമായി ആദ്യമായി പ്രശ്നമുണ്ടായത് അടുത്തിടെ റിലീസ് ചെയ്ത എന്റെ മാർക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു. സെബാന്റെ നേതൃത്വത്തിലുള്ള ഒബ്സ്ക്യൂറ എന്റർടെയിൻമെൻറ്സിലെ ജീവനക്കാരനുമായി വിപിൻ വലിയ ഒരു പ്രശ്നത്തിലായിരുന്നു.
ഈ പ്രശ്നം എല്ലാവരും അറിഞ്ഞു പ്രശ്നമായത് ഞങ്ങളുടെ സിനിമയ്ക്ക് വലിയൊരു ആഘാതം ആയിരുന്നു. കൂടാതെ, ചിത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും എനിക്ക് നൽകുന്നില്ലെന്ന് പറഞ്ഞ് വിപിൻ പ്രശ്നം ഉണ്ടാക്കി. പക്ഷെ അത് എന്റെ എതിക്ക്സിന് എതിരായിരുന്നു.
ഈ വ്യക്തി കാരണമാണ് എന്റെ ജോലിയിൽ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായതെന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്. ഈ വ്യക്തി നടത്തുന്ന അപവാദപ്രചാരണങ്ങളും ഗോസിപ്പുകളും പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് നിരവധി സിനിമാപ്രവർത്തകരിൽ നിന്ന് കംപ്ലൈന്റ്സ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പല സംവിധായകരിൽ നിന്നും വിപിനിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വ്യക്തി ഒരു കോ-വർക്കർ എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും എനിക്ക് പൊറുക്കാൻ കഴിയാത്ത പല അതിരുകടന്ന പ്രവർത്തികലും ചെയ്തിട്ടുണ്ട്.
നേരിൽ കണ്ട് ഇതേപ്പറ്റി സംസാരിച്ചപ്പോൾ അയാൾ എന്റെ ആശങ്കകളെല്ലാം അവഗണിക്കുകയാണ് ചെയ്തത്. ഇന്ഡസ്ട്രിയിലുള്ള എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ അയാൾക്കുണ്ടെന്നാണ് അയാൾ അവകാശപ്പെട്ടത്. പിന്നീട് എന്റെ അടുത്ത സുഹൃത്തായ വിഷ്ണു ഉണ്ണിത്താന്റെ സാന്നിധ്യത്തിൽ അദ്ദേഹം എന്റെ മുന്നിൽ എല്ലാ തെറ്റുകൾക്കും മാപ്പ് പറഞ്ഞിരുന്നു. (ഇത് വിഷ്ണു തന്നെ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.)
എന്റെ ഡിജിറ്റൽ ഡാറ്റയിൽ അയാൾക്ക് ആക്സസ് ഉണ്ടായിരുന്നതിനാൽ, ഞാൻ അയാളോട് ഒരു മാപ്പ് എഴുതണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയുന്നതിന് പകരം, പൂർണമായും വ്യാജവും ഭീഷണിസ്വരമുള്ളതുമായ ആരോപണങ്ങൾ എന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും ന്യൂസ് പോർട്ടലുകളിലും പ്രചരിപ്പിക്കുന്നതാണ് ഞാൻ കണ്ടത്.
വിപിൻ ആരോപിക്കുന്നതുപോലെ ഞാൻ അയാളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. അയാളുടെ ആരോപണങ്ങൾ മുഴുവൻ വ്യാജമാണ്. സംഭവം നടന്ന സ്ഥലം മുഴുവൻ CCTV-യുടെ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിൽ എത്തുന്നതിന് മുമ്പ് ഈ വിവരം പരിശോധിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഇതിൽ കൂടാതെ അടുത്ത അഞ്ചുവര്ഷത്തേക്ക് “എനിക്ക് സമയം ഇല്ല” എന്നുപറഞ്ഞ് എനിക്ക് വന്ന പല അവസരങ്ങളും ഈ വ്യക്തി നഷ്ടപ്പെടുത്തി എന്നാണ് എനിക്ക് കിട്ടിയ വിവരം. എന്നെക്കുറിച്ച് മനുഷ്യവിരുദ്ധമായ അപവാദങ്ങൾ അയാൾ പ്രചരിപ്പിച്ചിട്ടുണ്ട്.
എന്റെ അറിവില്ലാതെ എന്നെ വിവാഹം ചെയ്യാനായി അയാൾ ഒരു നടിയോട് ആവശ്യപ്പെട്ടത് ഞാനും ആയാളും തമ്മിൽ വലിയൊരു കലഹമുണ്ടാകാൻ കാരണമായിട്ടുണ്ട്. ആയാൾക്കുള്ള എല്ലാ സ്വാധീനവും ഉപയോഗിച്ച് സമൂഹത്തിലുള്ള എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുമെന്നുള്ള ഭീഷണിയും അയാൾ മുഴക്കി.
ഞാൻ എന്റെ സഹപ്രവർത്തകരുമായി എല്ലായ്പോഴും വളരെ പ്രൊഫഷണൽ ആയ ബന്ധം ഞാൻ കാത്തുസൂക്ഷിക്കാറുണ്ട് പക്ഷെ ഈ വ്യക്തിയുടെ മനസ് വിഷലിപ്തമാണ്.
ഈ വ്യക്തി പറയുന്ന ഓരോ വാക്കും കള്ളമാണ്. അയാളുടെ എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാൻ അയാൾക്ക് ഈസിയായി ഒരു ഇരയായിരുന്നു, വ്യക്തിപരമായ ലാഭത്തിനായി എന്നെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുകയാണ് അയാൾ.
എന്റെ സ്വകാര്യജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അസൂയ ഉള്ള ചിലർ ഈ വ്യക്തിയെ സഹായിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയുമാണ് എന്റെ കരിയർ ഉണ്ടാക്കിയത്.
ഞാൻ പലതരത്തിലുള്ള പീഡനങ്ങൾക്കും അപവാദപ്രചാരണങ്ങൾക്കും വിധേയനായേക്കാം എങ്കിലും ഞാൻ സത്യത്തിൽ വിശ്വസിക്കുന്നു.
സ്നേഹത്തോടെ ഉണ്ണി മുകുന്ദൻ.''