പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് മോഷ്ടിക്കും, അവരെ സിനിമയ്ക്കാവശ്യമില്ല'; പരാമര്‍ശത്തില്‍ സാന്ദ്ര തോമസിനെതിരേ കേസ്
Tuesday, June 3, 2025 12:49 PM IST
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടക്കേസ്. ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനാണ് കോടതിയെ സമീപിച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് എറണാകുളം സബ്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ഷിബു ജി. സുശീലന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ സാന്ദ്രാ തോമസ് സംസാരിച്ചതാണ് മാനനഷ്ടക്കേസിന് ആധാരം.
പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമര്‍ശം. അവരിപ്പോള്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആര്‍ട്ടിസ്റ്റ് മാനേജേഴ്സ് എന്നാക്കണം.
പ്രൊഡക്ഷന്‍ കണ്ട്രോളിംഗ് അല്ല അവര്‍ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവർ. ഇതുകേള്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് തനിക്കെതിരെ വന്നാലും യാഥാര്‍ഥ്യം ഇതാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് വന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം കട്ട് ചെയ്യും. തന്റെ കൂടെ പ്രവര്‍ത്തിച്ച പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പൈസക്കാരായി ഫ്ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്ക് മനസിലാവാത്ത രീതിയില്‍ മോഷ്ടിച്ചോളൂ എന്ന് താന്‍ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്.
അതും ഗതികെട്ടിട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ മാനനഷ്ടക്കേസിലേക്ക് നയിച്ചത്.