ക്യുആർ കോഡിൽ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം, കണ്ടുപിടിച്ചപ്പോൾ വ്യാജപരാതിയുമായെത്തി; ദിയ കൃഷ്ണ
Saturday, June 7, 2025 4:41 PM IST
തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും.
ദിയയുടെ ഫാൻസി ആഭരണങ്ങൾ വിൽക്കുന്ന സ്ഥാപനമായ ഓ ബൈ ഓസിയുടെ ക്യുആർ കോഡിൽ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം ഉന്നയിച്ച് ദിയ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
ഇവർക്കെതിരെ ദിയ പോലീസിലും പരാതി നൽകി. ഇതിനെത്തുടർന്നാണ് ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തിരിച്ചും പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ രണ്ടാമത്തെ മകൾ ദിയയാണ് ഫാൻസി ആഭരണങ്ങളുടെ ബിസിനസ് നടത്തുന്നത്. ‘ഓഹ് ബൈ ഓസി’ എന്ന പേരിലാണ് സ്ഥാപനം. നന്നായി പോകുന്ന സ്ഥാപനമാണ്. ദിയ ഗർഭിണി ആയതോടെ എന്നും അവിടെ പോയി ഇരിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല.
ഭർത്താവ് ഐടിയിൽ ആയതിനാൽ അദ്ദേഹത്തിനും കടയിലേക്ക് പോകാൻ കഴിഞ്ഞില്ല. കടയിൽ മൂന്നു കുട്ടികളുണ്ട്. വിശ്വസ്തരായി എന്നും കൂടെ നിന്നു വർക്ക് ചെയ്യുന്നവരാണ്. എന്നും വിളിക്കുന്നു, കാര്യങ്ങൾ ചോദിച്ചു ചെയ്യുന്നു... കണക്കുകൾ പറയുന്നു, അങ്ങനെ എല്ലാം ഉണ്ട്.
എന്നാൽ അവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ കടയിൽ വരുന്നവരോട് ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു പറയും. എന്നിട്ട് അവരുടെ ഫോണിലെ ക്യുആർ കോഡ് കാണിക്കും. ഇതെല്ലാം കടയിലെ സിസിടിവി ക്യാമറയിൽ നിന്ന് എടുത്ത് പോലീസിന് നൽകിയിട്ടുണ്ട്.
അവർ ഇങ്ങനെ പണം കൈപ്പറ്റിക്കൊണ്ടിരുന്നു. അതിനിടയിൽ ദിയയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോഴും അവർ ഇങ്ങനെ തന്നെ ചെയ്തു. ആ കുട്ടി ദിയയെ വിളിച്ച് പണം കിട്ടിയോ എന്നു ചോദിച്ചു. അപ്പോൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്. ഇതു ചോദിച്ചപ്പോൾ അവർ ജോലി ഉപേക്ഷിച്ചു പോയി. പിന്നീട് ഞങ്ങൾ അവരെ വിളിച്ചു പറഞ്ഞു, ഇതുപോലെ പൈസ നഷ്ടപ്പെട്ട കാര്യം മനസിലായിട്ടുണ്ട്, പൊലീസിൽ പോകുകയാണ് എന്ന്.
അവർ അടുത്ത ദിവസം ദിയയുടെ ഫ്ലാറ്റിനു താഴെ വന്ന് സംസാരിച്ചു. അവർ പറഞ്ഞു, ഞങ്ങൾ കുറച്ചു പൈസ എടുത്തിട്ടുണ്ട്, തരാം! ഫ്ലാറ്റിന് താഴെ ആകെ ശബ്ദവും ആളുകളും ആയപ്പോൾ അസോസിയേഷന്റെ ആളുകൾ ഞങ്ങളുടെ ഓഫിസിൽ പോയി ഇരുന്ന് സംസാരിക്കാൻ പറഞ്ഞു.
അങ്ങനെ ഓഫിസിലേക്ക് അവർ ബൈക്കിലും കാറിലുമൊക്കെയായി വന്നു. 69 ലക്ഷം രൂപ ക്യൂആർ കോഡ് വഴി മാത്രം അവർ തട്ടിച്ചെടുത്തതായി കണക്കുകൾ നോക്കിയപ്പോൾ മനസിലായി.
ക്യാഷ്, സ്റ്റോക്ക് തുടങ്ങിയവയിലുള്ള കൃത്രിമം വേറെ. ഇതു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, പൈസ കുറച്ചു തരാം എന്നു പറഞ്ഞ് 8,82,000 രൂപ കൊണ്ടു വന്നു തന്നു. ഇതിന്റെ വീഡിയോ സഹിതം ഞങ്ങളുടെ കൈയിലുണ്ട്.
അവിടെ നിന്നു പോയതിനുശേഷം ആ പെൺകുട്ടികളിൽ ഒരാളുടെ ഭർത്താവ് ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതി പിൻവലിച്ചില്ലെങ്കിൽ പൈസ തരാൻ പറ്റില്ലെന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ ഞങ്ങൾ പരാതി കൊടുത്തു. അതിന്റെ അടുത്ത ദിവസമാണ് അവർ ഒരു കൗണ്ടർ കേസ് കൊടുത്തത്.
അവരെയും ഭർത്താക്കന്മാരെയും ഞങ്ങൾ തട്ടിക്കൊണ്ടു പോയി കെട്ടി ഇട്ട് ഇടിച്ച് പൈസ വാങ്ങിയെന്നു പറഞ്ഞാണ് പരാതി കൊടുത്തത്. അവർ കുറ്റം ചെയ്തതിന്റെയും അതു സമ്മതിച്ചതിന്റെയും തെളിവ് സഹിതമാണ് ഞങ്ങൾ പരാതി കൊടുത്തത്.
രണ്ടു ദിവസമായി പലീസ് ഇവിടെ വന്ന് എല്ലാം പരിശോധിക്കുന്നുണ്ട്. പക്ഷേ, അവർ കൊടുത്ത കൗണ്ടർ കേസിൽ ഞങ്ങൾ ആറുപേർക്കെതിരെ ജാമ്യമില്ലാ വാറണ്ട് ഇഷ്യു ചെയ്തിരിക്കുകയാണ്. ഞങ്ങൾ നിയമം അനുസരിച്ച് ജീവിക്കുന്നവരാണ്. ഞാൻ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ ഇരിക്കുന്നത്.