ആദ്യം പോയത് മുഖ്യമന്ത്രിയെ കാണാൻ; എല്ലാവരോടും നന്ദി; കൃഷ്ണകുമാറും ദിയയും പറയുന്നു
Wednesday, June 11, 2025 9:46 AM IST
മകൾ ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തതിന് ശേഷം ആരോപണം ഉന്നയിച്ച പെൺകുട്ടികളോട് ക്ഷമിക്കില്ല എന്ന് നടൻ കൃഷ്ണകുമാർ. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും പെൺകുട്ടികൾ ആണല്ലോ എന്ന് കരുതി ഈ വിഷയം പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കണ്ട എന്ന് കരുതിയെങ്കിലും പെൺകുട്ടികൾ തന്നെയാണ് ഇത് ഇത്രയും വഷളാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മകൾ പെൺകുട്ടികളെ തെറി വിളിക്കുന്ന വീഡിയോ ഉണ്ട്. എന്നാൽ പണം നഷ്ടപ്പെട്ട ആരായാലും ചെയ്യുന്നതേ മകളും ചെയ്തിട്ടുള്ളു. താൻ ഏതു പാർട്ടിക്കാരനായാലും ഇത്തരമൊരു പ്രശ്നം വന്നപ്പോൾ നേരെ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും ഈ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാതെ തങ്ങൾക്കൊപ്പം നിന്ന കേരള സമൂഹത്തോട് നന്ദിയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
ദിയയുടെ സ്ഥാപനത്തിൽ നിന്നിരുന്ന പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ പണം വന്നിട്ടുണ്ട് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെ കൃഷ്ണകുമാറും മകൾ ദിയയും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
"പണം പോയ ഒരാൾ ചീത്ത വിളിക്കും. ഞാൻ ആയാലും വിളിക്കും. ഇവൾ ആ ഫോൺ കോളിൽ രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട ഒരാളുടെ വേദന മനസ്സിലാക്കണമെങ്കിൽ പണം പോയവരോട് തന്നെ ചോദിക്കണം. നമ്മൾ ലോണെടുത്ത് ഒരു ബിസിനസ് തുടങ്ങിയതാണ്.
എന്റെ ചരിത്രം മുഴുവൻ നിങ്ങൾക്കറിയാം. കോടിക്കണക്കിന് സ്വത്തുള്ള ആളൊന്നുമല്ല ഞാൻ. ഞാൻ എവിടെനിന്ന് വന്നു എന്തൊക്കെ ചെയ്തിട്ടുണ്ട് എല്ലാം നിങ്ങൾക്കറിയാം. അവൾ അവരെ ചീത്ത വിളിച്ചു. പക്ഷെ ആ വിഡിയോയിൽ മുഴുവൻ പറയുന്നുണ്ട് ഓരോരുത്തരും എടുത്ത പൈസ എത്ര, എങ്ങനെ അഭിനയിക്കണം, എല്ലാം അതിൽ കാണിക്കുന്നുണ്ട്.
"നമ്മൾ ആത്മഹത്യ ചെയ്യും എന്ന് പറ" എന്നൊക്കെ പറയുന്നത് നിങ്ങൾ കണ്ടില്ലേ. ആ വീഡിയോ ആൺ ഞങ്ങൾക്ക് അനുകൂലമായി വന്ന ആദ്യത്തെ തെളിവ്. എത്ര മോശമായ വ്യക്തികളാണ് ആ പെൺകുട്ടികൾ എന്ന് നിങ്ങൾക്ക് തന്നെ മനസിലായിട്ടുണ്ട്.
ഈ കുട്ടികളുടെ മൊഴി എടുക്കാൻ പോലീസ് ചെന്നപ്പോൾ ഇവർ ആരും അവിടെ ഇല്ല. അതിനർത്ഥം ഇവർ പറഞ്ഞത് കള്ളമാണെന്നും ഇവർക്ക് ആരെയും നേരിടാൻ പറ്റില്ല എന്നുമാണ്. ഇവരുടെ വീട് തിരുവനന്തപുരത്ത് തന്നെയാണ് അവിടെ ചെന്ന് അന്വേഷിച്ചാൽ ഇവരെ കിട്ടും.
ഇന്നലെ നിയമത്തെപ്പറ്റി എല്ലാം അറിയാവുന്ന ജസ്റ്റിസ് കമാൽ പാഷ സാറും ജോർജ് ജോസഫ് സാറുമൊക്കെ വീഡിയോ ചെയ്തിരിക്കുകയാണ് ഇതിനെപ്പറ്റി. കമാൽ പാഷ സാറൊക്കെ ഇതിനെപ്പറ്റി നിയമവശം അറിയാതെ വീഡിയോ ചെയ്യുമോ.
ഞങ്ങൾ ആരും പറഞ്ഞിട്ടല്ല ഇവർ പറയുന്നത്. കേരള സമൂഹം മുഴുവൻ ഞങ്ങളുടെ കൂടെ ഉണ്ട്. ഞങ്ങൾ തെളിവ് എല്ലാം സൂക്ഷിച്ചിട്ടുണ്ട്. അതെല്ലാം കോടതിയിൽ കാണിക്കും. പിന്നെ ഞങ്ങൾ ടാക്സ് വെട്ടിക്കാൻ ആണെന്നൊക്കെ ചിലർ പറയുന്നുണ്ട്, ഇന്ത്യയിൽ ടാക്സ് അടക്കാതെ ഒരു സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമോ.
ടാക്സ് അടച്ച റെസിപ്റ്റ് എല്ലാം ഞങ്ങളുടെ കൈയിൽ ഉണ്ട്. ഞാനും എന്റെ മകളും എന്റെ കുടുംബവും കുറച്ചുനേരം എങ്കിലും സമൂഹത്തിനു മുന്നിൽ കള്ളന്മാർ ആയിപോയി. പക്ഷെ ഞങ്ങൾ ആരും ഒരിടത്തും മോശമായി പെരുമാറിയിട്ടില്ല, ഞങ്ങൾക്കെതിരെ ഒരു കേസും ഇല്ല.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം. ഈ വിഷയം വന്നപ്പോൾ ഞാൻ നേരെ പോയത് നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഞാൻ ബിജെപി പാർട്ടിയിൽ ആണെന്ന് കരുതി എന്റെ പാർട്ടിയിലെ ഒരു ഉന്നതരെയും ഞാൻ ഇതിലേക്ക് വലിച്ചിഴച്ചില്ല. ഞാൻ ഇതൊന്നും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടിയുടെ പേരിൽ എന്റെ കുടുംബത്തെ ക്രൂശിക്കരുത് എന്നൊരു അഭ്യർത്ഥന കൂടി എനിക്കുണ്ട്.
ഇത് കോടതിയിൽ പോയിക്കഴിഞ്ഞാൽ നല്ല താമസം ഉണ്ടാകും. ഈ പണം ഒന്നും തിരിച്ചു കിട്ടുക എളുപ്പമല്ല. പൈസ പോകുന്നെങ്കിൽ പോകട്ടെ, ഇവരെ ഏതൊക്കെ രീതിയിൽ എന്തൊക്കെ ശിക്ഷ വാങ്ങിക്കൊടുക്കണം എങ്കിലും ഞങ്ങൾ അത് ചെയ്യും. ഇവർ ഈ സമൂഹത്തിനു തന്നെ അപകടമാണ്. ഞങ്ങൾ കണ്ട അവരുടെ മുഖം വേറെയാണ്, ഇപ്പോൾ മീഡിയയിൽ കാണിക്കുന്ന മുഖമല്ല.
കേരളത്തിൽ സർവ സ്ഥാപനങ്ങളിലായാലും തട്ടിപ്പ് നടക്കാറുണ്ട്. ഞങ്ങൾക്ക് കിട്ടുന്ന മെസ്സേജുകൾ നിരവധിയാണ്. ബിസിനസ് തുടങ്ങുന്നവർ വളരെ വളരെ സൂക്ഷിക്കണം. ഞങ്ങളുടെ കൺമുന്നിൽ ആണ് കോടികൾ പോയതെന്ന് എന്നെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, തന്റെ മകൾ പറഞ്ഞത് ഒട്ടും കൂടിപ്പോയിട്ടില്ല എന്ന്. കേരളത്തിൽ എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഉണ്ടാകണം." കൃഷ്ണകുമാർ പറയുന്നു.
"ഞാൻ ഇത് കണ്ടുപിടിച്ച ഉടനെ ഇവരെ വിളിച്ച് എന്നോട് സത്യം പറയാൻ പറഞ്ഞു. നിങ്ങൾ സത്യം പറഞ്ഞാൽ നമുക്ക് ഒരു കോംപ്രമൈസിലോട്ട് വരാം. പക്ഷെ നിങ്ങൾ കള്ളം പറഞ്ഞാൽ എനിക്ക് നിയമപരമായി നീങ്ങേണ്ടി വരും. അവർ പറഞ്ഞത് 500 രൂപ 2000 രൂപ ഒക്കെയേ എടുത്തിട്ടുള്ളൂ എന്നാണ്. ഞാൻ പറഞ്ഞു ശരി, നിങ്ങൾക്ക് സത്യം പറയാൻ താല്പര്യമില്ല അതുകൊണ്ട് ഞാൻ ഒരു സ്റ്റോറി ഇടുകയാണ് കടയിൽ വന്നു സാധനം വാങ്ങിയ ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാൻ.
ഉടൻ തന്നെ അവർ എല്ലവരും എന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾ കാലിൽ വീഴാം അങ്ങനെ സ്റ്റോറി ഇടരുത് ഞങ്ങളുടെ കുടുംബക്കാരൊക്കെ ഞങ്ങൾ കള്ളികൾ ആണെന്ന് വിചാരിക്കും. നിങ്ങൾ കട്ടിട്ടില്ലെങ്കിൽ നിങ്ങൾ കള്ളികൾ അല്ലല്ലോ എന്ന് ഞാൻ പറഞ്ഞു.
ഞാൻ സ്റ്റോറി ഇട്ടതും എന്റെ രണ്ടു പ്രൊഫൈലിലും ഒരു കടൽ പോലെ മെസേജ് വരാൻ തുടങ്ങി. എന്റെ ക്യുആർ കോഡ് വർക്ക് ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഞങ്ങളുടെ സിസിടിവി വിഷ്വൽ കിട്ടാത്ത ഇടത്തുനിന്നാണ് പലതും ചെയ്തത്.
എനിക്ക് സുഖമില്ലാതെ ആയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് വരാൻ പറ്റില്ല നിങ്ങൾ ദയവു ചെയ്ത് വേണ്ടതെല്ലാം ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. ഇവരിലുള്ള വിശ്വാസം കാരണം ഞാൻ എല്ലാം വിട്ടുകൊടുത്തിരുന്നു. അങ്ങനെയാണ് എനിക്ക് ഈ ചതി പറ്റിയത്.
ഈ പെൺകുട്ടികൾ എന്നെ ഫോൺ വിളിച്ച ദിവസം രാത്രി എന്നെ ഉറങ്ങാൻ അനുവദിച്ചിട്ടില്ല. നിങ്ങൾ കണ്ട വീഡിയോയിൽ ഞാൻ സംസാരിക്കുന്നത് വെളുപ്പാൻ കാലത്ത് മൂന്നു മുപ്പതിനാണ്. ഇവർ മാറി മാറി എന്നെ വിളിച്ച് ശല്യം ചെയ്യുകയാണ്.
അശ്വിന്റെ ഫോണിലാണ് അവസാനം അവർ വിളിച്ചുകൊണ്ടിരുന്നത്. അവസാനം അശ്വിൻ എനിക്ക് ആ ഫോൺ തന്നു. ഇത്രയും നേരം അവർ എന്നെ ശല്യം ചെയ്തതിന്റെ പൊട്ടിത്തെറി കൂടിയാണ് ഞാൻ അതിൽ കാണിച്ചത്.
ഞാൻ ഗർഭിണിയാണ്, എനിക്ക് ഉറങ്ങണം എന്തുണ്ടെങ്കിലും നാളെ നോക്കാം എന്ന് അവരോട് ഞാൻ പറയുന്നുണ്ട്. ഞാൻ ഇപ്പൊ എട്ടുമാസത്തിൽ ആണ്, ഈ മാസം ഇനി ഡെലിവറി ഉണ്ടാകും. എനിക്കിനി ഒറ്റക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല അതാണ് ഞാൻ എന്റെ വീട്ടുകാരെ വിളിച്ചത്. എന്റെ ഭർത്താവ് വേറൊരു ജോലിയുള്ള ആളാണ് പുള്ളിയുടെ തലയിൽ ഇത് വിട്ടുകൊടുക്കാൻ പറ്റില്ല.
ഞാൻ ഇത് എന്റെ മാതാപിതാക്കളെ ഏൽപ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അവർ ഭയന്നു. എനിക്ക് വേണമെങ്കിലും മീഡിയയിൽ അറിയിക്കാം പക്ഷെ പിന്നീട് ആകട്ടെ എന്ന് ഞാൻ കരുതി. അപ്പോഴാണ് ഞാൻ തെറി വിളിക്കുന്ന വീഡിയോ അവർ പുറത്തുവിട്ടത്.
അവർ വിചാരിച്ചു ഞാൻ തെറി പറയുന്നത് കേൾക്കുമ്പോൾ എല്ലാവരും എനിക്കെതിരെ തിരിയും എന്ന്. പക്ഷെ എന്നെ ആ അവസ്ഥയിൽ അവർ കൊണ്ട് എത്തിച്ചതാണ്. അവർ എന്നെ ചേച്ചി ചേച്ചി എന്ന് വിളിക്കുന്നുണ്ട്, ഇവരെ ഞാൻ അനിയത്തിമാരായിട്ടാണ് കണ്ടിരുന്നത്.
പക്ഷേ അവർ മീഡിയയിൽ സംസാരിച്ചത് കണ്ടാൽ അറിയാം അവർക്ക് തന്നെ ഒരു സ്റ്റാൻഡ് ഇല്ല, ദിയ മാഡം, ദിയ ചേച്ചി, ദിയ, അവൾ എന്നൊക്കെയാണ് അവർ എന്നെ മീഡിയയിൽ വിളിക്കുന്നത്. എനിക്ക് കേരളത്തിൽ ഉള്ള എല്ലാവരും നല്ല സപ്പോർട്ട് ആണ് തന്നത്. സാധാരണ സോഷ്യൽ മീഡിയയിൽ എനിക്ക് സപ്പോർട്ട് ഉണ്ടാകാറില്ല. പക്ഷെ ഈ വിഷയത്തിൽ എല്ലാവരും എന്റെ കൂടെ ഒറ്റക്കെട്ടായി നിന്നൂ അതിൽ എനിക്ക് സന്തോഷമുണ്ട്.
മീഡിയയോടും പോലീസിനോടും സോഷ്യൽ മീഡിയയോടും എനിക്ക് നന്ദിയുണ്ട്. നിങ്ങളുടെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ് ഞാൻ ചിരിച്ചുകൊണ്ട് ഇവിടെ ഇരിക്കുന്നത്. " ദിയ പറയുന്നു.