സിനിമ ടിക്കറ്റ് നിരക്ക്: സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
Wednesday, June 11, 2025 10:20 AM IST
മൾട്ടിപ്ലക്സ് ഉൾപ്പെടെ സംസ്ഥാനത്തെ തിയറ്ററുകളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.
കോട്ടയം തിരുവാർപ്പ് സ്വദേശി മനു നായർ ഫയൽ ചെയ്ത ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
നിലവിൽ ഇത്തരത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് വിലക്കാൻ സംവിധാനമില്ലെന്ന് ഹർജിയിൽ പറയുന്നു. മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഡിമാൻഡ് കൂടുമ്പോൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണ്.
സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് ഇത്തരത്തിൽ നിരക്ക് വർധിപ്പിക്കുന്നത്. കേരള സിനിമാസ് റെഗുലേഷൻ ആക്ടും ചട്ടങ്ങളുമൊക്കെ ലംഘിച്ചാണിത്.
ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ തമിഴ്നാട്, കർണാടക, ആന്ധ്ര സർക്കാരുകൾ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയും അമിത നിരക്ക് ഈടാക്കുന്നത് വിലക്കിയിട്ടുണ്ട്.
വിനോദോപാധിയെന്ന നിലയിൽ സിനിമ കാണാനുള്ള ചെലവ് എല്ലാവർക്കും താങ്ങാൻ കഴിയുന്നതാകണം. എന്നാൽ, ഇത്തരമൊരു നയം സംസ്ഥാന സർക്കാർ രൂപവത്കരിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ ഉത്തരവിടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.