ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങൾ, പക്ഷേ നിങ്ങൾ ഞങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകി: നന്ദി പറഞ്ഞ് ദിയയും അഹാനയും
Wednesday, June 11, 2025 11:02 AM IST
കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തി അഹാന കൃഷ്ണയും ദിയ കൃഷ്ണയും. എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു എന്ന് അഹാന കുറിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെയും കുടുംബത്തെയും അകമഴിഞ്ഞ് പിന്തുണച്ച കേരളത്തിലെ ജനങ്ങളോട് നന്ദിയും ഇരുവരും പറഞ്ഞു.
തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവർക്കും കഠിനമായിരുന്ന ദിവസങ്ങൾ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണകൊണ്ടാണ് മറികടക്കാൻ കഴിഞ്ഞതെന്ന് ദിയ കൃഷ്ണയും കുറിച്ചു.
തങ്ങൾ കേസുമായി മുന്നോട്ട് പോവുകയാണെന്നും എല്ലാവരുടെയും പിന്തുണ ഒപ്പമുണ്ടാകണമെന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. സത്യം ജയിക്കട്ടെ എന്ന ഹാഷ്ടാഗിനൊപ്പമാണ് ദിയ കുറിപ്പ് പങ്കുവച്ചത്.
‘കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്കിടയിലും ഒരു നിമിഷം എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു.
പക്ഷേ നിങ്ങൾ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അർപ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്നേഹവും കാരണം ഞങ്ങൾ ആ ഇരുട്ട് അറിഞ്ഞതേയില്ല.
നിങ്ങളുടെ സ്നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അത് ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും തന്നു ! മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാർക്കും നന്ദി.
കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്. നിങ്ങളിൽ പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി നിങ്ങൾ ഓരോരുത്തർക്കും നന്ദി.’’അഹാന കുറിച്ചു.
‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും എന്റെ കുഞ്ഞിനും എന്റെ കുടുംബത്തിനും വളരെയധികം കഠിനമായിരുന്നു. ഈ വിഷമഘട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങൾക്കും, ഫോളോവെഴ്സിനും മറ്റുള്ള എല്ലാവർക്കും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്.
ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത് എന്നെ ഹൃദയം കൊണ്ടും മനസ്സുകൊണ്ടും കൂടുതൽ ശക്തയാക്കി. കുറ്റകൃത്യങ്ങൾക്കെതിരെ നമ്മൾ കേരളീയർ എത്രത്തോളം ഒറ്റക്കെട്ടാണെന്നും നിങ്ങൾ എന്നെ മനസിലാക്കി തന്നു. എനിക്കും എന്റെ കുടുംബത്തിനും നിങ്ങൾ നൽകിയ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി." ദിയ കൃഷ്ണ കുറിച്ചു.
ദിയ കൃഷ്ണയുടെ ഒ ബൈ ഒസി എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്കുട്ടികള് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെ കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള് ഉന്നയിച്ചുകൊണ്ട് പെൺകുട്ടികളും രംഗത്തെത്തിയിരുന്നു.
രണ്ട് പരാതികളിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പോലീസിന്റെ പരിശോധനയിൽ പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജ്യാമ്യാപേക്ഷ സമർപ്പിച്ചു.