Wednesday, January 29, 2020 11:22 PM IST
2015 നവംബർ മാസത്തിൽ അധികാരത്തിലെത്തിയ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ വർഷം നവംബറിൽ കാലാവധി പൂർത്തിയാക്കും. നവംബർ 12-ഓടെ പുതിയ ഭരണസമിതിക്ക് അധികാരം ഏറ്റെടുക്കാൻ സാധിക്കണം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തേണ്ടതുണ്ട്. ഇതിലേക്കുള്ള ആദ്യ നടപടിക്രമം വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക പുതുക്കുക എന്നതാണ്.
ഏതായിരിക്കണം വോട്ടർപട്ടിക
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യം ചില കോണുകളിൽനിന്നുയർന്നിട്ടുണ്ട്. എന്നാൽ, 2015ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുപയോഗിച്ച വോട്ടർ പട്ടിക പുതുക്കി ഉപയോഗിക്കുന്നതിനാണു സംസ്ഥാനസർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർപട്ടിക പുതുക്കി ഉപയോഗിക്കുകയാണ് 2015-ലെ തെരഞ്ഞെടുപ്പിന് ചെയ്തത്. 2015-ൽ ഉപയോഗിച്ച വോട്ടർ പട്ടിക 2001 ലെ കാനേഷുമാരി കണക്കുകളെ അടിസ്ഥാനമാക്കി തയാറാക്കിയതാണ്. എന്നാൽ, 2019ൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർ പട്ടിക 2011ലെ കാനേഷുമാരി കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
എന്തായാലും 2015ലെ വോട്ടർ പട്ടികയിൽ പുതുതായി ചേർക്കേണ്ടവരെ ചേർത്തും നീക്കം ചെയ്യേണ്ടവരെ നീക്കം ചെയ്തും പുതിയ കരടു വോട്ടർപട്ടികയ്ക്ക് രൂപം കൊടുക്കണം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28നും പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ആരംഭിച്ചുകഴിഞ്ഞു.
പാർലമെന്റിലേക്കുള്ള വോട്ടർപട്ടിക ബൂത്തടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ളതാണ്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിലാണ് തയാറാക്കേണ്ടത്. ഇതിനാലാണ് 2015ലെ വോട്ടർപട്ടികതന്നെ പിന്തുടരുന്നതിനുള്ള തീരുമാനത്തിന് അടിസ്ഥാനം.
വാർഡുകളുടെ എണ്ണം നിജപ്പെടുത്തൽ
അതിനിടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം ഓരോന്നു വീതം വർധിപ്പിക്കുന്നതിന് സർക്കാർ നയപരമായ തീരുമാനമെടുക്കുകയും അതിനുള്ള വിജ്ഞാപനം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. വിജ്ഞാപനത്തിന് ഇതുവരെ ഗവർണർ അംഗീകാരം നൽകിയിട്ടില്ല.
കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. 1995ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്പായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ കുറഞ്ഞ വാർഡുകളുടെ എണ്ണം പത്തായും പരമാവധി വാർഡുകൾ 20 ആയും സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിൽ കുറഞ്ഞ വാർഡ് 15ഉം പരമാവധി 30ഉം എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, പത്തു വർഷത്തിനുശേഷം 2005ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ കുറഞ്ഞ വാർഡുകളുടെ എണ്ണം 12 ആക്കിയും കൂടിയത് 22 ആക്കിയും സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാ പഞ്ചായത്തുകളിൽ കുറഞ്ഞ വാർഡുകൾ 16 ആയും പരമാവധി വാർഡുകൾ 32 ആയും നിജപ്പെടുത്തി. 2010-ൽ നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി വാർഡുകൾ 23 ആക്കി സർക്കാർ വീണ്ടും പരിഷ്കരിച്ചു. ജില്ലാ പഞ്ചായത്തുകളിൽ കുറഞ്ഞ വാർഡുകളുടെ എണ്ണം 17 ഉം പരമാവധി 33 ഉം ആയി ഭേദഗതി ചെയ്തു. ഇതേരീതിയിൽ നഗരസഭകളിലേയും കോർപറേഷനുകളിലേയും അംഗസംഖ്യയും വർധിപ്പിച്ചു.
2015ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ലെങ്കിലും പുതുതായി 28 നഗരസഭകൾ രൂപീകരിച്ചതിലൂടെ മിക്ക ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും വാർഡുകളുടെ ഘടനമാറി. ചുരുക്കത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഓരോ തെരഞ്ഞെടുപ്പിനും മുന്നോടിയായി വാർഡുകൾ പുനഃക്രമീകരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
വാർഡുകളുടെ പുനഃക്രമീകരണം, എന്ത് സംഭവിക്കാം?
പ്രാദേശിക സ്വയംഭരണത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം ഗ്രാമസഭകൾക്കും വാർഡുസഭകൾക്കുമാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഗ്രാമസഭ എന്നത് ഒരു ഗ്രാമത്തിലെ ആകെ വോട്ടർമാർ ചേർന്നതാണ്. അത്തരത്തിലുള്ള ഗ്രാമങ്ങൾ കേരളത്തിലില്ലാത്തതിനാൽ നമ്മുടെ സംസ്ഥാനത്തെ ഗ്രാമസഭകളുടെ അടിസ്ഥാനം വാർഡുകളാണ്. വാർഡുകൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനാൽ കേരളത്തിലെ ഗ്രാമസഭകളുടെ ഘടനയും മാറിക്കൊണ്ടേയിരിക്കുകയാണ്. പലപ്പോഴും വളരെ കുറവായിപ്പോകുന്ന ഗ്രാമസഭാ പങ്കാളിത്തത്തിന് ഇതുമൊരു കാരണമല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വാർഡുകളെ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സൂക്ഷ്മ സംഘടനാസംവിധാനങ്ങളായ സ്വയംസഹായ സംഘങ്ങൾക്കും കുടുംബശ്രീ സംവിധാനത്തിനും സംഘടനാപരമായ ചലനങ്ങൾ സംഭവിക്കാം.
മറ്റൊന്ന് വനിത, പട്ടികജാതി, പട്ടികവർഗ സംവരണമാണ്. സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പിൽ വാർഡുകളുടെ നന്പർ മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഉദാഹരണമായി മുൻപ് സംവരണം ഏർപ്പെടുത്തിയിരുന്ന വാർഡു നന്പറുകൾ ഒഴിവാക്കി ബാക്കിയുള്ളവയിൽ നിന്ന് നറുക്കെടുത്ത് അത് സംവരണ വാർഡായി പ്രഖ്യാപിക്കുന്നു. വാർഡ് പുനഃസംഘടനയിലൂടെ വാർഡുകളുടെ ഘടനയിലും നന്പറിലും മാറ്റം വരുന്നതിനാൽ മുൻപ് സംവരണ വാർഡിന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ വീണ്ടും സംവരണ വാർഡിൽ ഉൾപ്പെടുന്നതിനുള്ള സാധ്യതകൾ ഏറെയാണ്.
ഇപ്പോഴത്തെ നിയമ നിർമാണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണത്തിൽ 1378 ന്റെ വർധനവിനു വേണ്ടിയുള്ളതാണ്. ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം ഒന്നോ രണ്ടോ വർധിപ്പിച്ചതുകൊണ്ട് അവയുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. മാത്രവുമല്ല ഓണറേറിയത്തിൽ മാത്രം ഒരു പഞ്ചായത്തിന് അടുത്ത അഞ്ചു വർഷത്തേക്ക് നാലു ലക്ഷത്തിലധികം രൂപയുടെ അധികാരച്ചെലവുണ്ടാവുകയും ചെയ്യും.
അതേസമയം, അടുത്ത മൂന്നുനാലു മാസം പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും വാർഡ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരിക്കും. ഇത് പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.
കേരളത്തിലെ 2,54,08,711 വോട്ടർമാരെ പ്രതിനിധീകരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട 140 എംഎൽഎമാരും 20 എംപിമാരുമാണ്. 1977 ൽ നിശ്ചയിക്കപ്പെട്ട നിയമസഭാ സാമാജികരുടെ എണ്ണത്തിൽ 40 വർഷങ്ങൾക്കു ശേഷവും യാതൊരു മാറ്റവും വന്നിട്ടില്ല. ലോക്സഭാംഗങ്ങളുടെ എണ്ണം 20-ൽ തന്നെ നിൽക്കുന്നു.
വാർഡ് പുനഃക്രമീകരണം ജെറിമാൻഡെറിംഗിനു വേണ്ടിയോ?
ഡിലിമിറ്റേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരാണ് വാർഡ് പുനർവിഭജനം നടത്തുന്നതെങ്കിലും വാർഡുകൾ പുനർവിഭജനം നടത്തുന്പോൾ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകാം. ഇതിലൂടെ ആകൃതിയും രൂപവും നഷ്ടപ്പെട്ട വാർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മുൻകാലാനുഭവങ്ങൾ ആവർത്തിക്കപ്പെടാം.
എൽബ്രിഡ്ജ് ജെറി എന്ന അമേരിക്കൻ നയതന്ത്രജ്ഞൻ 1812 ൽ മാസച്യൂസെറ്റ്സ് സ്റ്റേറ്റിലെ ഗവർണറായിരുന്നു. ഇദ്ദേഹം ബോസ്റ്റൺ പ്രദേശത്തിനായി വിവാദമായ ഒരു ജില്ല രൂപീകരിച്ചതിനെത്തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ഒരു പുതിയ പദപ്രയോഗം നിലവിൽ വന്നു. അതാണ് ജെറിമാൻഡെറിംഗ്. ഒരു വിഭാഗത്തിനോ പാർട്ടിക്കോ അനുകൂലമായി വാർഡ് അഥവാ മണ്ഡലം രൂപീകരിക്കുക എന്നതാണ് ഈ വാക്കിനർഥം. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകൾ ഓരോ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും പുനർവിഭജനം നടത്തുന്നത് ജെറിമാൻഡറിംഗ് അല്ലാതെ മറ്റൊന്നുമാണെന്നു കരുതാൻ സാധിക്കില്ല.
ഡോ. ജോസ് ചാത്തുകുളം
(ലേഖകൻ ബംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച് എന്ന ഗവേഷണ സ്ഥാപനത്തിലെ ശ്രീരാമകൃഷ്ണ ഹെഗ്ഡേ ചെയർ പ്രഫസറാണ്).