അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിംഗിന് പിഴയും ഒപ്പം താക്കീതും, ട്രെയിനിനുള്ളിൽ അതിക്രമം കാട്ടിയാൽ കർശന നടപടി. കൂടാതെ യാത്രക്കാർക്ക് ബോധവത്കരണവുമായി ലഘുലേഖകളുടെ വിതരണം, ഇതിനിടയിൽ ട്രെയിൻ സുരക്ഷയെ ആസ്പദമാക്കി ഒരു കൊച്ചു സിനിമയും നിർമിച്ചു. നവമാധ്യമങ്ങളിൽ ഇതിനകം നിരവധി പേരാണ് ഈ സിനിമ കണ്ടത്. ഇത്തിരി ആളുകൾ ഒത്തിരി കാര്യങ്ങൾ ചെയ്തപ്പോൾ കണ്ണൂരിലെ ആർപിഎഫ് സ്റ്റേഷനെ തേടിയെത്തിയത് ഇമ്മിണി ബല്യ പുരസ്കാരമാണ്. ദക്ഷിണേന്ത്യയിലെ മാതൃകാ റെയിൽവേ സ്റ്റേഷനായാണ് കണ്ണൂർ ആർപിഎഫ് സ്റ്റേഷനെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമായിട്ടാണ് പാലക്കാട് ഡിവിഷന്റെ കീഴിൽ ഒരു മാതൃകാ സ്റ്റേഷന് പുരസ്കാരം കിട്ടുന്നത്. തമിഴ്നാട്-കേരളം സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് ദക്ഷിണറെയിൽവേ. കേസുകളുടെ എണ്ണത്തിലുള്ള വർദ്ധന, റെയിൽവേ സുരക്ഷാ ബോധവത്കരണം തുടങ്ങിയ 2017 ലെ പ്രവർത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ആർപിഎഫിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്.റെയിൽവേ ഐജി ആൻഡ് പ്രൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷ്ണർ എസ്.സി. പാരിയിൽ നിന്നും ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണു പുരസ്കാരം ഏറ്റുവാങ്ങി.
കേസുകളുടെ എണ്ണത്തിൽ വർധന
റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് 2017ൽ കണ്ണൂർ ആർപിഎഫ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത സംഭവത്തിൽ 1804 കേസുകൾ രജിസ്റ്റർ ചെയ്ത ആർപിഎഫ് 5,43,800 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. അനധികൃതമായി റെയിൽവേ പ്ലാറ്റ്ഫോമിനുള്ളിൽ പ്രവേശനം, അനാവശ്യമായി ചെയിൻ വലിക്കൽ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് 3322 കേസുകൾ രജിസ്റ്റർ ചെയ്യുകയും 9,69,820 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു തിരിഞ്ഞ പത്തുകുട്ടികളെ കണ്ടെത്തി ചൈൽഡ് ലൈനിന് കൈമാറി ആർപിഎഫിന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാനായി.
2017ൽ ഏഴ് കുട്ടികളെയും 2018ൽ മൂന്നുകുട്ടികളെയുമാണ് പിടികൂടി ചൈൽഡ് ലൈനിന് കൈമാറിയത്. ട്രെയിനിൽനിന്ന് നഷ്ടപ്പെട്ട ബാഗുകളും മൊബൈൽ ഫോണുകളും ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപിച്ചു. 184 കേസുകളാണ് ഇത്തരത്തിൽ കൈകാര്യം ചെയ്തത്. കരിഞ്ചന്തയിൽ റെയിൽവേ ടിക്കറ്റ് വിൽപന നടത്തിയ സംഭവത്തിൽ 2017, 2018 കാലയളവിൽ ആർപിഎഫ് കണ്ണൂർ സ്റ്റേഷന്റെ പരിധിയിലുള്ള നിരവധി സ്ഥാപനങ്ങളിൽ റെയ്ഡുകൾ നടത്തി. 24,790 രൂപയുടെ ടിക്കറ്റുകൾ അനധികൃതമായി പിടിച്ചെടുത്തു. 2018 ൽ ഇതുവരെ 8310 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. അനധികൃത മദ്യം, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ട്രെയിനിൽ നിരവധി പരിശോധനകൾ നടത്തി. 87,610 രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 44,805 രൂപയുടെ അനധികൃത മദ്യശേഖരം പിടികൂടി.
മണൽവാരലിനെതിരേ കർശന നടപടി
വളപട്ടണം റെയിൽവേ പാലത്തിനടിയിലെ മണൽവാരലുമായി ബന്ധപ്പെട്ട് കർശന നടപടികളാണ് ആർപിഎഫ് സ്വീകരിച്ചത്. പാലത്തിനടിയിലെ മണൽവാരൽ റെയിൽവേ പാലത്തിന് ഭീഷണിയാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെ തുടർന്ന് ആർപിഎഫിന്റെ നേതൃത്വത്തിൽ ബോട്ടിൽ രാത്രിയിലും പകലും പട്രോളിംഗ് ഏർപ്പെടുത്തി. അനധികൃതമായി മണൽവാരിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു.
സുരക്ഷയ്ക്കായി സിനിമയും ലഘുലേഖ വിതരണവും
ആർപിഎഫിന്റെ സേവനങ്ങളും സഹായങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ കണ്ണൂരിലെ ആർപിഎഫിന്റെ നേതൃത്വത്തിൽ ഒരു കൊച്ചു സിനിമയും നിർമിച്ചു. സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണുവിന്റെ നേതൃത്വത്തിലായിരുന്നു സിനിമ നിർമിച്ചത്. റെയിൽവേ സുരക്ഷാ നന്പറായ 182 എന്ന ടോൾ ഫ്രീ നന്പറിനെ ആസ്പദമാക്കിയായിരുന്നു ഷോർട്ട് ഫിലിം. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിക്കുകയും ചെയ്തു. ഏഴു മിനിറ്റായിരുന്നു സിനിമയുടെ ദൈർഘ്യം.
ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണുവിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ സുമിത്ത്, അനിൽകുമാർ, റൈറ്റർമാരായ മനോജ് കുമാർ, റഷീദ്, മുരളീധരൻ എന്നിവരാണ് കണ്ണൂർ ആർപിഎഫിലെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
റെനീഷ് മാത്യു