2018 ജൂൺ 27.
ആദിവാസി യുവാവ് തന്റെ ചെറിയച്ഛന്റെ മരണവാർത്ത അറിയിക്കാൻ അട്ടപ്പാടി ഉൗരിലെത്തിയത് കോയന്പത്തൂരിൽ നിന്നും രണ്ടുദിവസം നടന്ന്. മെഡിക്കൽ കോളജിൽ മേൽവിലാസമില്ലാതെ അനാഥമായി മൃതദേഹം കിടന്നതു മൂന്നുദിവസം. ഷോളയൂർ വെങ്കക്കടവ് ഉൗരിലെ മണിക്കുട്ടി (27) യാണ് വഴിയറിയാതെ കോയന്പത്തൂരിലൂടെ അലഞ്ഞുനടന്ന് അട്ടപ്പാടിയിലെത്തിയത്. യുവാവിനു ദുരിതം നേരിടേണ്ടിവന്നത് അട്ടപ്പാടിയിലെ ആദിവാസിയാണെന്ന ഒറ്റക്കാരണത്താലും. കടുത്ത വിശപ്പിലും കാൽനടയായി ഉൗരിലെത്തേണ്ടി വരുന്ന ഇത്തരം ആദിവാസികളുടെ ഭൂമി കൂടിയാണ് അട്ടപ്പാടി.
ഒരു ആദിവാസി ഉൗരിൽ മൂപ്പനെ കഴിഞ്ഞ ദിവസം പോലീസുകാർ വീട്ടിൽ കയറി മർദിച്ചെന്ന പരാതിയും നിലനില്ക്കുന്ന അട്ടപ്പാടി. ആളൊന്നിന് 20 ലക്ഷത്തിന്റെ വികസന പ്രവർത്തനം നടത്തിയ നാടാണ് അട്ടപ്പാടി. എന്നിട്ടും എഴുന്നൂറോളം പിഞ്ചുകുഞ്ഞുങ്ങൾ മരിച്ച നാടായി അട്ടപ്പാടി മാറി. അഞ്ഞൂറോളം മനോരോഗികളും 2000ത്തിലധികം അനീമിയ വാഹകരുമുള്ള നാടായി.
വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്
വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം അട്ടപ്പാടിക്കു തുണയാകുമെന്നു തീർച്ചയാണ്. പക്ഷെ അടിസ്ഥാന സൗകര്യവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട് നൂറിലധികം ആദിവാസി കുടുംബങ്ങൾ അട്ടപ്പാടിയിലുണ്ട്. അട്ടപ്പാടി പട്ടികവർഗ വികസന ഓഫീസിൽ നിന്നും വിദൂരത്തല്ലാതെ അഗളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ഒരു മതിലിൽ വേർതിരിക്കപ്പെട്ട ഭൂതിവഴി ഉൗരിൽ പഠനം നിഷേധിക്കപ്പെട്ടു കഴിയുന്ന വിദ്യാർഥികൾ ഏറെയുണ്ട്. ഷോളയൂർ പഞ്ചായത്തിൽ വെള്ളകുളം, വെച്ചപ്പതി, അണക്കാട്, മൂലഗംഗൽ, വീട്ടിക്കുണ്ട് എന്നിവിടങ്ങളിലെ മിക്ക കുട്ടികളും വിദ്യാഭ്യാസം മുടങ്ങിപ്പോയവരാണ്. രക്ഷിതാക്കളുടെ തൊഴിലില്ലായ്മയും കുടുംബ പശ്ചാത്തലവും പാർപ്പിട, കുടിവെള്ള പ്രശ്നങ്ങളും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. പഠനം ഉപേക്ഷിച്ചവർ ബാലവേലയ്ക്കു പ്രേരിപ്പിക്കപ്പെടുന്നുമുണ്ട്. എന്നാൽ വിദ്യ നേടിയിട്ടും തൊഴിലില്ലാതെ അലയുകയാണ് ഉൗരുകളിലെ വിങ്ങലായി ഈ യുവത്വങ്ങൾ. അഭ്യസ്തവിദ്യരായ മൂവായിരത്തിലേറെ പട്ടികവർഗ വിഭാഗക്കാരാണ് അട്ടപ്പാടിയിലെ ഉൗരുകളിൽ തൊഴിലില്ലാതെ അലയുന്നത്. എസ്.ടി പ്രൊമോട്ടർമാരായി നിയമിക്കപ്പെടുന്നതു മാത്രമാണ് ഇവിടെ നടക്കാറുള്ളത്.
കുട്ടികളെ കുത്തിനിറച്ച ക്ലാസ്മുറികളാണ് അട്ടപ്പാടിയുടെ ശാപം. സർക്കാർ സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർഥികളും കായികതാരങ്ങളുമുണ്ട്. മിക്കവരും ഹൈസ്കൂളിനു ശേഷം കൊഴിഞ്ഞു പോകുന്നു. വിദ്യാഭ്യാസ ബോധവത്കരണമോ തുടർവിദ്യാഭ്യാസ ചിന്താഗതിയോ വളർത്തിനല്കാൻ അട്ടപ്പാടിയിൽ പ്രത്യേക സംവിധാനങ്ങളുമില്ല.
മികച്ച വിദ്യാഭ്യാസ നിഷേധത്തിന്റെ നിരവധി ഉദാഹരണങ്ങളും ആദിവാസികൾക്കു നിരത്താനുണ്ട്. അട്ടപ്പാടിയിൽ നേരത്തെ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രൊപ്പോസൽ ഉണ്ടായിരുന്നെങ്കിലും പിന്നീടതു കഞ്ചിക്കോട്ടേക്കു പോയി. ജവഹർ നവോദയ വിദ്യാലയം ആദ്യം ഉദ്ദേശിച്ചിരുന്നത് അട്ടപ്പാടിയിലായിരുന്നു. അതു മലന്പുഴയിലേക്കും പോയി. നെഹ്റു യുവകേന്ദ്രയുടെ ഗിരിവികാസ് പ്രോജക്ടിൽ ഗിരിവർഗ വിഭാഗക്കാർക്കായുള്ള സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നതും മലന്പുഴയിലാണ്. അട്ടപ്പാടിയിലെ വിദ്യാർഥികളാണ് ഇതിൽ മുക്കാൽപങ്കും. ഗിരിവികാസ് പോലുള്ള പദ്ധതി പോലും അട്ടപ്പാടിദേശം വിട്ടുപോയതു ഗൗരവത്തോടെ കാണേണ്ടതാണ്.
ആദിവാസി വിഭാഗത്തിൽ മാത്രം ബിരുദബിരുദാനന്തര ധാരികളായ അഞ്ഞൂറോളം ചെറുപ്പക്കാർ അട്ടപ്പാടിയിലുണ്ട്. ടെക്നിക്കൽ യോഗ്യത നേടിയ 200 യുവാക്കൾ വേറെയും. ഇവർക്ക് തൊഴിൽ ലഭ്യമാക്കുക മാത്രമല്ല ഇവരിലൂടെ പുതുതലമുറയെ വാർത്തെടുക്കുവാൻ പാക്കേജുകൾക്കാകണം.
അട്ടപ്പാടിയുടെ ഉണർവിന് ചില നിർദേശങ്ങൾ
1. ഉദ്യോഗസ്ഥ അവഗണന മാറും, മാറണം:
അട്ടപ്പാടിയിലെ ആരോഗ്യമേഖലയെ വഷളാക്കിയതു പൊതുവെയുള്ള ഉദ്യോഗസ്ഥഅവഗണനയെന്ന ആക്ഷേപം ശക്തമാണ്. ആദിവാസി വിഭാഗങ്ങളെ സ്വയം പര്യാപ്തരാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. മേഖലയിൽ പണിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും ശന്പളത്തിനു പുറമെ പ്രത്യേക ആനുകൂല്യങ്ങൾ നല്കുന്നത് ഉത്തമമായിരിക്കും.
2. കൂട്ടായ്മ തിരികെ കൊണ്ടുവരണം:
ആദിവാസി ഉൗരുകൾ അണുകുടുംബം രീതിയിലേക്കു മാറി. ഒരു ഉൗരിന്റെ സ്ഥാനത്ത് ഇന്ന് രണ്ടും മൂന്നും ഉൗരുകളായി. താഴെ ഉൗര്, മേലേ ഉൗര്, നടു ഉൗര് എന്ന രീതിയിൽ ഉൗരുകൾ വിഘടിച്ചു പോകുന്നുണ്ട്. ഇവർക്കിടയിൽ ഐക്യം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, കലഹവും പെരുകുകയാണ്. പണ്ടുണ്ടായിരുന്ന കൂട്ടായ്മകളിലേക്കു ഇവരെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ ആദിവാസി സമൂഹം പരസ്പരം കലഹിച്ചു മണ്മറഞ്ഞുവെന്നും വന്നേക്കാം.
3. സ്കൂളുകളുടെ നിലവാരം കൂട്ടണം:
അട്ടപ്പാടിയിൽ ഇപ്പോഴത്തെ പ്രധാന പ്രശ്നം സർക്കാർ ഉദ്യോഗസ്ഥരുടെ നിസംഗതയും ആത്മാർഥയില്ലായുമാണ്. നിസംഗതയുടെ അടി സ്ഥാനം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തന്നെയാണ്. അട്ടപ്പാടിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും സർക്കാർ ഉദ്യോഗസ്ഥർ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. കുടുംബമായി താമസിക്കാൻ പോലും ഇവർ തയാറാകുന്നില്ല. മികച്ച വിദ്യാലയം ഇവിടെ വരികയാണെങ്കിൽ തീർച്ചയായും മികച്ച സന്നദ്ധതയുള്ള സർക്കാർ ഉദ്യോഗസ്ഥർ ഇവിടെ താമസിക്കാൻ തയാറാകും. ഉദ്യോഗസ്ഥർക്കു താമസിക്കാൻ ക്വാർട്ടേഴ്സ് കോംപ്ലക്സുകൾ പണിതാൽ എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരെയും അട്ടപ്പാടിയിൽ മുഴുവൻ സമയവും ലഭ്യമാക്കാം.
4. തലവര മാറ്റാൻ തൊഴിലുറപ്പ്:
ദേശീയ തൊഴിലുറപ്പ് പദ്ധതി മാത്രം മതി അട്ടപ്പാടിയുടെ തലവര മാറ്റാൻ. ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താൻ സാധ്യത കുറവും ഈ പദ്ധതിയാണ്. അട്ടപ്പാടിയിൽ 16,000 പേരാണ് തൊഴിലുറപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 80 ശതമാനവും ആദിവാസികളാണ്. വർഷത്തിൽ 200 ദിവസം വനവാസികൾക്ക് തൊഴിൽ കിട്ടിയിരുന്നെങ്കിൽ കുറഞ്ഞത് 52,000 രൂപ ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിൽ എത്തും. ആവശ്യമുള്ളവർക്ക് മാത്രം തൊഴിൽ കൊടുത്താൽ പോലും ഓരോ വർഷവും ഏറ്റവും കുറഞ്ഞത് 83.32 കോടി രൂപ അട്ടപ്പാടിയിലെ സാധാരണ മനുഷ്യർക്ക് ലഭിക്കും.
5. ട്രൈബൽ താലൂക്കാക്കണം:
ട്രൈബൽ താലൂക്കായി അട്ടപ്പാടി ബ്ലോക്കിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം 1980 മുതൽ തുടങ്ങിയതാണ്. അങ്ങനെയെങ്കിൽ നിരവധി മാറ്റങ്ങൾ വരുത്താനാകുമെന്നും അനുമാനിക്കാം. ആദിവാസി സംരക്ഷണം പോലുള്ള കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ട്രൈബൽ താലൂക്കായി പ്രഖ്യാപിച്ചാൽ നിറവേറ്റാൻ സാധിക്കും.
6. ആദിവാസി സാക്ഷരതാപദ്ധതി:
സാക്ഷരതാമിഷൻ അഥോറിറ്റി മുഖേന നടപ്പിലാക്കിയ അട്ടപ്പാടി സാക്ഷരതാപദ്ധതിക്കു മികച്ച പിന്തുണയാണ് ലഭിച്ചുവരു ന്നത്. ഒന്നാംഘട്ടം 71 ആദിവാസി ഉൗരുകളിൽ നടപ്പിലാക്കി. സർവേയിലൂടെ 4060 നിരക്ഷരരെ കണ്ടെത്തി 63 ഉൗരുകളിൽ നിന്നുള്ള 1127 നിരക്ഷരരെ സാക്ഷരരാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനായി ഇതിന്റെ രണ്ടാംഘട്ടം പദ്ധതി പ്രഖ്യാപനം 2017 മേയ് 7ന് അട്ടപ്പാടിയിൽ നടന്നു.
7. മദർ ചൈൽഡ് ട്രാക്കിംഗ്:
അട്ടപ്പാടിയിലെ ശിശുമരണം തടയുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും ഒരുക്കിയതാണ് മദർചൈൽഡ് ട്രാക്കിംഗ് സിസ്റ്റം. സർക്കാർ ഫലപ്രദമായി വിനിയോഗിക്കേണ്ട പദ്ധതിയാണിത്. കുട്ടികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ഗർഭിണികളുടെയും കൗമാരക്കാരുടെയും വൃദ്ധരുടെയും കൃത്യമായ വിവരം ജനനി വെബ്സൈറ്റിലൂടെ എല്ലാ വകുപ്പുകൾക്കും ലഭ്യമാകുമെന്നതാണ് പദ്ധതിയു ടെ പ്രത്യേകത. നിലവിൽ അയ്യായിരത്തോളം കുട്ടികളുടെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
8. സ്പെഷൽ റിക്രൂട്ട്മെൻറ് :
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ പട്ടികജാതി, പട്ടികവർഗ പ്രത്യേക റിക്രൂട്ട്മെൻറ് നടത്തുന്നതു പോലെ സംസ്ഥാനത്തൊട്ടാകെയുള്ള ആദിവാസികളെ ഉൾപ്പെടുത്തി പ്രത്യേക റിക്രൂട്ട്മെൻറ് നടത്താവുന്നതാണ്. വനംവകുപ്പുമായി ബന്ധപ്പെട്ടതും ആദിവാസി മേഖലകളിൽ ഉൾപ്പെടുന്ന സർക്കാർ പ്രവർത്തനങ്ങളിലും ഇവരെക്കൂടി ഭാഗമാക്കാൻ പ്രത്യേക റിക്രൂട്ട്മെൻറിലൂടെ സാധിക്കും. ഉന്നത വിദ്യാഭ്യാസം നേടിയവർക്കായി പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷാ പരിശീലന കേന്ദ്രം തുടങ്ങു ന്നതും ഉത്തമമായിരിക്കും.
9. പ്രത്യേക കോടതി സ്ഥാപിക്കണം:
അട്ടപ്പാടിയിലെ ആദിവാസികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകൾ നിരവധിയാണ്. പലപ്പോഴും കേസുകൾ പതിറ്റാണ്ടുകളോളം നീണ്ടുപോകുന്നു. സ്ത്രീകളടക്കമുള്ളവർ പ്രതിയായിട്ടും ആദിവാസിയെന്ന പരിഗണന പോലും പോലീസ് നല്കാറില്ല. അട്ടപ്പാടി കേന്ദ്രമായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കേസുകൾക്കായി നാല്പതു കിലോമീറ്റർ അകലെയുള്ള മണ്ണാർക്കാട് കോടതിയെയാണ് ഇവർക്കു ശരണം പ്രാപിക്കേണ്ടി വരുന്നത്.
10. കുടുംബശ്രീ ക്രൈം മാപ്പിംഗ്:
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കുടുംബശ്രീ പ്രവർത്തകർ തയാറാക്കിയ ക്രൈം മാപ്പിംഗ് പദ്ധതി അട്ടപ്പാടിയിലും കൊണ്ടുവരണമെന്ന ആശയവും സാമൂഹ്യപ്രവർത്തകർ മുന്നോ ട്ടുവയ്ക്കുന്നു. തൊഴിൽ സംഘമെന്നതിനുപരിയായി സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഇത് അവസരമൊരുക്കും. ആദിവാസികൾക്കിടയിലെ കുറ്റവാസനയുടെ തോത് അളക്കാൻ മാത്രമല്ല, അതിനെതിരായ ബോധവത്കരണവും യാഥാർഥ്യമാകും. ക്രൈം മാപ്പിംഗിന്റെ സഹായം പോലീസിനും എക്സൈസിനും ഗുണകരമാകും.
11. ജീവിത പരിശീലന കേന്ദ്രം:
മറ്റു സംസ്ഥാനങ്ങളിലെ ആദിവാസികളിലെ പ്രാചീന വിഭാഗങ്ങൾക്കു കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജീവിത വികസന പദ്ധതിയുടെ പരിശീലന കേന്ദ്രമായി അട്ടപ്പാടിയെ മാറ്റേണ്ടിയിരിക്കുന്നു. പരിശീലകരും മേൽനോട്ടക്കാരുമായി ഇവിടത്തുകാരെ നിയമിക്കാനുള്ള നടപടി ആദിവാസി സമൂഹത്തിനു ഗുണകരമാകും.
12. ഗോത്ര കലാമണ്ഡലവും യൂണിവേഴ്സിറ്റിയും:
കലാ വികസനത്തിനും വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ വികസനത്തിനും ഗോത്ര കലാമണ്ഡലവും ട്രൈബൽ യൂണിവേഴ്സിറ്റിയും സ്ഥാപിക്കുന്നതു ഉത്തമമായിരിക്കും. വള്ളി ദൈവാന കൂത്ത്, രാമായണക്കൂത്ത്, ഹരിശ്ചന്ദ്രക്കൂത്ത് തുടങ്ങിയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും പഠന ഗവേഷണ കേന്ദ്രമാക്കി പ്രവർത്തിക്കാനും ഗോത്ര കലാമണ്ഡലം സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും. ആദിവാസി കലാരൂപങ്ങൾ സ്കൂൾ കലോത്സവങ്ങളിലും ഉൾപ്പെടുത്തണം.
13. പ്രതീക്ഷയേകി മില്ലറ്റ് ഗ്രാമം പദ്ധതി:
അട്ടപ്പാടിയിലെ ആദിവാസി കർഷകരുടെ ഉന്നമനത്തിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തുന്ന പ്രത്യേക കാർഷിക മേഖലാ പദ്ധതിയാണ് മില്ലറ്റ് വില്ലേജ് പദ്ധതി. ഉൗരുകളിൽ കൃഷി ചെയ്യുന്ന ധാന്യങ്ങൾ സംഭരിച്ച് സംസ്കരണം നടത്തി മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണി കണ്ടെത്തുന്ന പദ്ധതിയെ കേരളം ഉറ്റുനോക്കുകയാണ്.
14. സോഷ്യൽ ഓഡിറ്റ് നടത്തണം:
അട്ടപ്പാടിയിൽ വേണ്ടത് ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങളുടെ സമഗ്രമായ സോഷ്യൽ ഓഡിറ്റാണ്. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സ്വമേധയാ സ്വീകരിച്ച ഹർജിയിൽ അടുത്തിടെ ഹൈക്കോടതി ഒാഡിറ്റിന് ഉത്തരവിട്ടിട്ടുമുണ്ട്.പ്രധാനമായും 49 പദ്ധതികളുടെ നടത്തിപ്പിനെപ്പറ്റി ഓഡിറ്റ് നടത്താനാണ് നിര്ദേശം.
15. അട്ടപ്പാടി വികസനത്തിന് എതിരല്ല:
പക്ഷെ അത് മണ്ണിനെയും കാടിനെയും കാടിന്റെ മക്കളെയും അറിഞ്ഞു വേണം. അതിന് മണ്ണിനൊപ്പം ഇവരെ നിലനിർത്തണോ അതോ സിമന്റ് കെട്ടിടങ്ങൾക്ക് ഇടയിലേക്ക് ഇവരെ തള്ളിവിട ണോ എന്ന് ആദ്യം തീരുമാനിക്കണം.
16. പാക്കേജുകൾ ഫലപ്രദമാകണം:
വികസന പാക്കേജുകൾ ഫലപ്രദമായി വിനിയോഗിച്ചാൽ ലക്ഷ്യം ഉറപ്പാണ്. അട്ടപ്പാടിയിൽ വേണ്ടതു തൊലിപ്പുറത്തുള്ള ചികിത്സയല്ല. രോഗമറിഞ്ഞുള്ള ചികിത്സയാണ്. പാക്കേജുകൾ പ്രഖ്യാപിക്കുക മാത്രമല്ല, അതു ഫലപ്രദമായി നടപ്പാക്കുകയും വേണം. വ്യക്തമായ ദിശാബോധം ഇക്കാര്യത്തിൽ അത്യാവശ്യമാണ്. പദ്ധതികൾ അട്ടപ്പാടിക്കാർക്ക് ഉതകുമെന്നും സമയബന്ധിതമായി നടപ്പാക്കുമെന്നും ഉറപ്പാക്കി വേണം രംഗത്തിറങ്ങാൻ.
17. കമ്യൂണിറ്റി കിച്ചൻ തുണയാകണം:
ആദിവാസികളുടെ തനതു ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്കു കമ്യൂണിറ്റി കിച്ചൻ സംവിധാനം മാറണം. നമ്മൾ കൊടുക്കുന്ന ഭക്ഷണമല്ല, അവർ ആഗ്രഹിക്കുന്ന ഭക്ഷണമാണ് അവര് കഴിക്കേണ്ടത്.
18. പച്ചമരുന്നുകൾ നിലനിർത്തണം:
പണ്ടുകാലത്ത് ഉൗരുകളിലായിരുന്നു യുവതികളുടെ പ്രസവം. അന്ന് ആരോഗ്യപ്രശ്നങ്ങളോ ശിശുമരണങ്ങളോ കേട്ടുകേൾവിയില്ല. പ്രസവ ശുശ്രൂഷയ്ക്കുള്ള മരുന്നുമുതൽ ഒരുപക്ഷെ കാൻസർ പോലുള്ള രോഗത്തിനുള്ള മരുന്നുവരെ ഇവർക്കിടയിൽ നിന്നും കണ്ടെത്താനാകും. കാർഷിക യൂണിവേഴ്സിറ്റിയുടെ സേവനം ലഭ്യമാക്കി പുതുതലമുറയിലേക്ക് ഇതിന്റെ അറിവുകളെത്തിക്കണം.
19. വിജിലൻസ് ശ്രദ്ധകൂട്ടണം:
രേഖകളിലെ കൃത്രിമവും ഫണ്ട് അന്യാധീനപ്പെടലുമെല്ലാം കുറയ്ക്കാൻ വിജിലൻസ് ഇടപെടൽ തുണയാകും. ഇതിനകം വിവിധ വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസിനു കഴിഞ്ഞിട്ടുണ്ട്. ഇതു കാര്യക്ഷമമായി തുടരണം.
20. വേണ്ടതു സമഗ്രവികസനം:
അട്ടപ്പാടിയുടെ സമഗ്ര വികസനമാകണം സർക്കാർ ലക്ഷ്യം. കോടികളുടെ ഫണ്ട് ഒഴുകിയെത്തുന്നതു വിഘടിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തണം. ആത്മാർഥതയും ആദിവാസി സ്നേഹവുമുള്ള നോഡൽ ഓഫീസറെയും ഉദ്യോഗസ്ഥരെയും നിയമിക്കണം.
തയാറാക്കിയത്: എം.വി. വസന്ത്
( അവസാനിച്ചു )