"പണ്ടൊക്കെ വലിയിറക്കിയാൽ മീനിനൊപ്പം വലയിൽ കുടുങ്ങുന്നത് പായൽ ആയിരുന്നു. ഇന്നു വലയിറക്കിയാൽ കിട്ടുന്നതു മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ദയവു ചെയ്ത് ഇങ്ങനെ കടലമ്മയെ കൊല്ലരുത്...'- കേരളം നേരിട്ട മഹാപ്രളയത്തിൽ സേവനംചെയ്ത മത്സ്യത്തൊഴിലാളികളെ അനുമോദിക്കാൻ ചേർന്ന വേദിയിൽ ഒരു മുതിർന്ന മത്സ്യത്തൊഴിലാളി ഹൃദയവേദനയോടെ പറഞ്ഞ വാക്കുകളാണിത്.
ഇക്കഴിഞ്ഞ ജൂലൈയിൽ കൊല്ലം നീണ്ടകരയിൽനിന്ന് ഒരു പ്ലാസ്റ്റിക് കഥ കേട്ടു കേരളം തരിച്ചുനിന്നു. 20 മാസത്തിനിടെ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത് മുപ്പതിനായിരം കിലോഗ്രാം പ്ലാസ്റ്റിക്. ഇതു പ്ലാസ്റ്റിക് ശേഖരിക്കാൻ പോയവർ തപ്പിപ്പിടിച്ചു കൊണ്ടുവന്നതല്ല, മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ ജോലിക്കിടയിൽ തങ്ങളുടെ വലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതിന്റെ കണക്കാണ്.
ഫിഷറീസ് വകുപ്പ് തന്നെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. ഇതിൽനിന്നുതന്നെ എത്ര ലക്ഷം ടണ് പ്ലാസ്റ്റിക് മാലിന്യമായിരിക്കാം കടലിലും കായലിലുമൊക്കെ വന്നടിഞ്ഞിട്ടുള്ളതെന്നും അടിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഉൗഹിക്കാവുന്നതാണ്.
വലയിൽ കുടുങ്ങിയത്
നീണ്ടകരയിൽ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായിട്ടാണു മത്സ്യത്തൊഴിലാളികൾ കടലിൽനിന്നു കിട്ടുന്ന പ്ലാസ്റ്റിക് വീണ്ടും കടലിൽ തള്ളാതെ ശേഖരിക്കാൻ തീരുമാനിച്ചത്. പ്ലാസ്റ്റിക് കടലാസുകൾ, കുപ്പികൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ, കൂടുകൾ, സഞ്ചാരികളും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയാണ് വലയിൽ കുടുങ്ങുന്നത്.
പദ്ധതിയുടെ ഭാഗമായി വള്ളങ്ങളിലും ബോട്ടുകളിലും ഫിഷറീസ് വകുപ്പ് നൽകുന്ന പ്രത്യേക ബാഗുകളിൽ നിക്ഷേപിച്ചാണ് കരയിലേക്കു കൊണ്ടുവന്നത്. ബോട്ടുടമകളും മത്സ്യത്തൊഴിലാളികളുമായി ചേർന്നാണ് ഫിഷറീസ് വകുപ്പ് ശുചിത്വസാഗരം പദ്ധതി നടപ്പാക്കിയത്. ഇങ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ കഴുകി വൃത്തിയാക്കി ക്ലീൻ കേരള മിഷനു കൈമാറുകയാണ്.
അവർ ഇതു ഷ്രഡിംഗ് യൂണിറ്റിൽ പൊടിച്ചു പൊതുമരാമത്തു വിഭാഗത്തിനു റോഡ് നിർമാണത്തിനായി കൈമാറും. ഇരുപതു ടണ്ണിലേറെ പ്ലാസ്റ്റിക് പൊടി ഇപ്പോൾ ഇവിടെ ശേഖരിച്ചിട്ടുണ്ട്. 2017 നവംബറിൽ തുടങ്ങിയ പദ്ധതി ഐക്യരാഷ്ട്രസഭയുടെയും ലോകസാന്പത്തിക ഫോറത്തിന്റെയും അഭിനന്ദനം നേടിയിരുന്നു. പദ്ധതി മറ്റു തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫിഷറീസ് വകുപ്പ്.
പ്ലാസ്റ്റിക് ഭക്ഷണം!
കടലിൽ വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യങ്ങളുടെയും മറ്റു കടൽ ജീവികളുടെയും ആവാസ വ്യവസ്ഥയെ തകർക്കുകയാണെന്ന് ഈ രംഗത്തുപഠനം നടത്തുന്നവർ പലവട്ടം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉള്ളിൽച്ചെന്നു വലിയ കടൽ ജീവികളടക്കം ചത്തു പൊങ്ങുന്നതു പതിവായിട്ടുണ്ട്.
കരയിലടിഞ്ഞ വൻ മത്സ്യങ്ങളുടെ വയറ്റിൽ പ്ലാസ്റ്റിക് നിറഞ്ഞിരിക്കുന്ന ദയനീയ കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. മനുഷ്യന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങളുടെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നതു മനുഷ്യൻ മാത്രമല്ല എന്നു ചുരുക്കം. ഒാരോ മിനിറ്റിലും ലക്ഷക്കണക്കിനു പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എത്തുന്നുവെന്നതാണ് കണക്ക്. ഇന്നത്തെ സ്ഥിതിയിൽ മുന്നോട്ടുപോയാൽ 2050ൽ കടലിൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കുമെന്നാണു കണക്കാക്കുന്നത്.
കടലോരത്തെ മണൽത്തരികളിൽ പ്ലാസ്റ്റിക്കിന്റെ അംശം കൂടിക്കൊണ്ടിരിക്കുന്നുവെന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. ഒരു പഠനം പറയുന്നത് 60 ശതമാനം കടൽപ്പക്ഷികളുടെയും നൂറു ശതമാനത്തോളം കടലാമകളുടെയും ഉള്ളിൽ പ്ലാസ്റ്റിക് കടന്നിട്ടുണ്ടെന്നാണ്. ഭക്ഷണമാണെന്നു തെറ്റിദ്ധരിച്ചാണ് ഇവ പ്ലാസ്റ്റിക് അകത്താക്കുന്നത്.
മൈക്രോപ്ലാസ്റ്റിക് ഭീഷണി
ലോകമെന്പാടുമുള്ള കടലോരങ്ങൾ നേരിടുന്ന പ്രതിസന്ധിയാണ് മൈക്രോ പ്ലാസ്റ്റിക് ഭീഷണി. അഞ്ച് മില്ലിമീറ്ററിൽ കുറവുള്ള പ്ലാസ്റ്റിക് തരികളെ വിശേഷിപ്പിക്കുന്ന പേരാണ് മൈക്രോപ്ലാസ്റ്റിക്. തീരമേഖലയിലെ മണലിലും വെള്ളത്തിലും വലിയൊരളവിൽ ഇത്തരം പ്ലാസ്റ്റിക് തരികൾ നിറഞ്ഞിരിക്കുന്നുവെന്നതാണ് ആശങ്കാജനകമായ കാര്യം. കടലും തീരവുമായി ഇടപഴകുന്ന മനുഷ്യൻ മുതൽ സൂക്ഷ്മ ജീവികൾക്കുവരെ ഭീഷണിയാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം.
ലോകമെന്പാടും ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ ബീച്ചുകളിലെയും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യങ്ങൾ അറിയാനുള്ള പഠനങ്ങൾ ഇനിയും സജീവമാകേണ്ടിയിരിക്കുന്നു. തീരങ്ങളിൽ കാണുന്ന മണൽപ്പരപ്പുകൾക്ക് അടിയിൽ പ്ലാസ്റ്റിക്കുകളുടെ വൻശേഖരം അടിഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. കടലിലേക്കു തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇങ്ങനെ തീരങ്ങളിൽ വന്നടിഞ്ഞിട്ടുള്ളത്.
കടൽ മാത്രമല്ല, കായലുകളും പുഴകളും തോടുകളുമൊക്കെ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പിടിയിൽ വീർപ്പുമുട്ടുകയാണ്. പ്ലാസ്റ്റിക്കും മാലിന്യങ്ങളുമടിഞ്ഞ് ഒഴുക്കുനിലച്ച് അന്ത്യശ്വാസം വലിച്ച തോടുകളും നീർച്ചാലുകളും കേരളത്തിൽ എവിടെയും ഇപ്പോൾ കാണാം.
മണ്ണിൽ തൂന്പ താഴ്ത്തിയാൽ ആദ്യം കുരുങ്ങുന്നതു പ്ലാസ്റ്റിക് കൂടുകളായിരിക്കും. പ്ലാസ്റ്റിക് കൂടുകളും മാലിന്യങ്ങളും ഒാടകളിലെ ഒഴുക്കിനെ തടസപ്പെടുത്തുന്നതുവഴി നഗരങ്ങളിൽ ഉണ്ടാകുന്ന മിന്നൽ വെള്ളപ്പൊക്കങ്ങൾ ഇപ്പോൾ ഒരു വാർത്ത അല്ലാതായി. കേരളം കഴിഞ്ഞ രണ്ടു തവണയായി നേരിട്ട മഹാപ്രളയങ്ങൾക്കു ശേഷം പാലങ്ങൾക്കു ചുവട്ടിൽ രൂപപ്പെട്ടത് പ്ലാസ്റ്റിക് കുന്നുകളാണ്.
കാട്ടിലും കടുംകൈ
നാട്ടിൽനിന്നു കാട്ടിലേക്കും പ്ലാസ്റ്റിക് കയറിത്തുടങ്ങി. നാട്ടിൽ എറിയാൻ ഇടം കുറഞ്ഞതോടെ ടണ് കണക്കിനു പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ചില സംഘങ്ങൾ ഇരുട്ടിന്റെ മറവിൽ കാടുകളിൽകൊണ്ടു തള്ളുന്നത്.
ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്താക്കി അകാലത്തിൽ ചാകുന്ന മൃഗങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നു. ഭക്ഷണം തേടി കാടിറങ്ങി വരുന്ന മൃഗങ്ങളും പ്ലാസ്റ്റിക് ദുരന്തങ്ങൾക്ക് ഇരയായി മാറുന്നുണ്ട്. നഗരങ്ങളിലെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ആകാശം മുട്ടെ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏതൊരു നാടിന്റെയും വികൃതമുഖമാണ്.
ഇതെവിടെകൊണ്ട് എങ്ങനെ കളയും എന്ന ആശങ്ക ഇന്ന് എല്ലാ ഭരണകൂടങ്ങളെയും അലട്ടിക്കൊണ്ടിരിക്കുന്നു. റീസൈക്കിൾ ചെയ്യാവുന്നതും ചെയ്യാൻ കഴിയാത്തതുമായ പ്ലാസ്റ്റിക് ഇനങ്ങളാണ് മല പോലെ കൂടിക്കിടക്കുന്നത്. അവിടെ മലിനജലം കെട്ടിനിന്നു കൊതുകും രോഗാണുക്കളും പെരുകുന്നു.
കനത്ത മഴയിൽ ഇവ പുറത്തേക്കൊഴുകി നാടിനുതന്നെ ഭീഷണിയാകുന്നു. 2019 ഫെബ്രുവരിയിൽ കൊച്ചി കോർപറേഷൻ മാലിന്യം തള്ളുന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ദിവസങ്ങളോളമാണു കൊച്ചിയെയും പരിസരപ്രദേശങ്ങളെയും ശ്വാസം മുട്ടിച്ചത്. ഇത്തരം തീപിടിത്തങ്ങളിൽ കത്തിയമരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ദുരന്തം വിവരണാതീതമാണ്.
അലങ്കാരം
അലങ്കാരങ്ങൾ അവശേഷിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നാട് നേരിടുന്ന മറ്റൊരു പ്രശ്നം. പെരുന്നാളും ഉത്സവങ്ങളും സമ്മേളനങ്ങളുമൊക്കെ കഴിയുന്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനിയെങ്കിലും സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അലങ്കാരങ്ങൾക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് അധികാരികളും നേതാക്കളും നിരുത്സാഹപ്പെടുത്തണം.
തെർമോകോൾ ഉപയോഗിച്ചുള്ള അലങ്കാരങ്ങളും കഴിയുന്നത്ര ഉപേക്ഷിക്കണം. തെർമോകോൾ എന്നതു പ്ലാസ്റ്റിക് തന്നെയാണെന്ന് അറിയാവുന്നവർ ചുരുക്കമായിരിക്കും. പ്ലാസ്റ്റിക്കിലെ സ്റ്റൈറൈൻ ഇനത്തിൽപ്പെട്ട ഉത്പന്നമാണ് തെർമോകോൾ. റീസൈക്കിൾ അത്ര എളുപ്പമല്ലാത്ത വസ്തു കൂടിയാണിത്.
ഇതുവരെ പറഞ്ഞ കാര്യങ്ങളിൽനിന്നും മനുഷ്യനും ഇതര ജീവജാലങ്ങൾക്കും പ്രകൃതിക്കും വലിയ ദോഷമാണ് പ്ലാസ്റ്റിക്കിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്നു വ്യക്തം. ഒരുപക്ഷേ, പ്ലാസ്റ്റിക്കിനെ പൂർണമായി മനുഷ്യന് ഉടൻ ഉപേക്ഷിക്കാനാകില്ല. പക്ഷേ, വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനും പ്രതിരോധിക്കാനും കഴിയും.
ഉപയോഗം 25 മിനിറ്റ്, ഇല്ലാതാകാൻ 500 വർഷം!
ശരാശരി ഒരു പ്ലാസ്റ്റിക് കാരി ബാഗ് 25 മിനിറ്റ് മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്നതാണ് കണക്ക്. എന്നാൽ, ഇതേ ബാഗ് ദ്രവിച്ച് ഇല്ലാതാകാൻ കുറഞ്ഞത് 500 വർഷമെങ്കിലും എടുക്കും. അതുവരെ ഇതു മണ്ണിലോ കടലിലോ മാലിന്യമായി അവശേഷിക്കും. ഒരു പ്ലാസ്റ്റിക് ബാഗ് വലിച്ചെറിയുക എന്നത് ഏതാനും സെക്കൻഡുകൾ മാത്രമെടുക്കുന്ന ഒരു പ്രവൃത്തിയാണ്. എന്നാൽ, അതുവഴി പരിസ്ഥിതിക്കു വരുത്തുന്ന ദോഷമോ നൂറ്റാണ്ടുകളുടേതും!
ലോകമെന്പാടും ഓരോ മിനിറ്റിലും പത്തുലക്ഷം പ്ലാസ്റ്റിക് ബാഗുകൾ വീതം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിൽ ബഹുഭൂരിപക്ഷവും മാലിന്യമായി തള്ളപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മാലിന്യമായി തള്ളപ്പെടുന്നതും പരിസ്ഥിതിക്കു ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് കൂടുകൾ തന്നെ. പ്ലാസ്റ്റിക് കൂടുകളുടെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും ജൂലൈ മൂന്ന് ഇന്റർനാഷണൽ പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ (പ്ലാസ്റ്റിക് ബാഗ് വിരുദ്ധദിനം) ആയി ആചരിക്കുന്നത്.
പ്ലാസ്റ്റിക്, റോഡ് ആയി മാറുന്പോൾ
നാട്ടിലെന്പാടും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഭരണകൂടങ്ങൾ പുതുതായി നിർദേശിക്കുന്ന പോംവഴിയാണ് പ്ലാസ്റ്റിക് പൊടിച്ചു റോഡ് നിർമാണത്തിന് ഉപയോഗിക്കുക എന്നത്. ഒറ്റനോട്ടത്തിൽ ഇതു നല്ല ആശയമാണെന്നു തോന്നുമെങ്കിലും അടിസ്ഥാനപരമായി പ്ലാസ്റ്റിക് ഇല്ലാതാകുന്നില്ല എന്നതാണ് യാഥാർഥ്യം.
പ്ലാസ്റ്റിക് പൊടിച്ചു ഉരുക്കി ടാറിൽ ചേർത്തു റോഡ് നിർമിക്കുക വഴി പ്ലാസ്റ്റിക് ഇല്ലാതാകുന്നില്ല, മറ്റൊരു രൂപത്തിലേക്കു മാറി എന്നു മാത്രം. കൂന്പാരം കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കിനെ കുറെയൊക്കെ ഒഴിവാക്കി എന്നു സമാധാനിക്കാമെങ്കിലും ഈ പദ്ധതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.
വിവിധ ഇനങ്ങൾക്കു വ്യത്യസ്തമാണെങ്കിലും ശരാശരി 165 ഡിഗ്രി സെൽഷ്യസിൽ ആണ് പ്ലാസ്റ്റിക് ഉരുകുന്നത്. അത്രയും താപനിലയിൽ മെറ്റലിലേക്കു പൊടിച്ച പ്ലാസ്റ്റിക് ചേർക്കുകയാണു പൊതുരീതി. ഇങ്ങനെ പ്ലാസ്റ്റിക് ചേർക്കുന്പോൾ പ്ലാസ്റ്റിക് കത്തിക്കുന്നതിനു തുല്യമായ സാഹചര്യമാണ് ഉണ്ടാകുന്നതെന്നു വിമർശകർ പറയുന്നു.
അപകടകരമായ വാതകങ്ങൾ പുറത്തേക്കു വമിക്കാൻ ഇതിടയാക്കും. അപകടകാരിയായ പിവിസി സാധാരണ ഈ പദ്ധതിക്ക് ഉപയോഗിക്കുന്നില്ല. എന്നാൽ, ഏതു പ്ലാസ്റ്റിക് കത്തിച്ചാലും ഹാനികരമായ വാതകങ്ങൾ പുറത്തേക്കു വരുന്നുണ്ടെന്നതാണ് യാഥാർഥ്യം.
ടാറിൽ ചേർത്തുവിടുന്ന പ്ലാസ്റ്റിക് അംശങ്ങളും അതിലെ രാസവസ്തുക്കളും കാലക്രമത്തിൽ കനത്ത ചൂടിലും മഴയിലുമൊക്കെ പൊടിഞ്ഞും അലഞ്ഞും വെള്ളത്തിലേക്കും മണ്ണിലേക്കുമിറങ്ങാൻ സാധ്യതയില്ലേയെന്നും വിമർശകർ ചോദിക്കുന്നു. ഈ മൈക്രോപ്ലാസ്റ്റിക് മാലിന്യത്തെ എന്തു ചെയ്യാൻ കഴിയും? എന്തായാലും ഈ രംഗത്തെ സാധ്യതകളും പ്രത്യാ ഘാതങ്ങളും സംബന്ധിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നു ചുരുക്കം.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ-6/ ജോൺസൺ പൂവന്തുരുത്ത്