തെരുവോരത്ത് താമസിക്കുന്നവര്‍ക്ക് പുത്തന്‍ ഉടുപ്പുകളും ഭക്ഷണവും വാങ്ങിനല്‍കാന്‍ സുധീര്‍ എന്നും മുന്നിലുണ്ടാകും. മറ്റൊന്നും മോഹിച്ചിട്ടല്ല.. ഇതില്‍ നിന്നും ലഭിക്കുന്ന സന്തോഷവും ആശ്വാസവുമാണ് മുന്നോട്ടുള്ള പ്രയാണത്തിന് കൈമുതല്‍ .
ഇങ്ങനെ കണ്ടെത്തുന്നവരെ താമസിപ്പിക്കാന്‍ വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് സുധീർ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന് സ്വസ്തിക്ക് എല്ലാവിധ സഹായവും സഹകരണവും നല്‍കുന്നതും സുധീര്‍ തന്നെ.
തുടക്കകാലത്ത് ഒറ്റയ്ക്കായിരുന്നു പ്രവര്ത്തനമെങ്കില് ഇപ്പോള്‍ ഇരുപതോളം വോളണ്ടിയര്‍മാര്‍ ഇദ്ദേഹത്തെ സഹായിക്കാനുണ്ട്. അതുകൊണ്ടുതന്നെ എപ്പോള്‍ ആവശ്യമായി വന്നാലും ഒരു വിളിപ്പാടകലെ സുധീറും സഹായികളും ഉണ്ടാകും. വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന സുധീര്‍ ഇപ്പോള്‍ സാന്ത്വനം കെയര്‍ എന്ന പേരിലാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
ആരോരുമില്ലാത്തവരെ സഹായിക്കാനായി പോലീസ് ആരംഭിച്ച സ്വസ്തി പദ്ധതി നടത്തിപ്പിനായി പോലീസ് സ്റ്റേഷനുകളില്‍ ഓരോ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം സുധീറിനെ അറിയാം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുന്നതും സുധീര്‍ തന്നെയായിരിക്കും.
പലരും ചാത്തമംഗലത്തെ സാന്ത്വനം ചാരിറ്റബിള്ട്രസ്റ്റുമായി ബന്ധപ്പെടാറുണ്ട്.പണവും വാഗ്ദാനം ചെയ്യും. എന്നാല്‍ അവരോടൊക്കെ ഒറ്റമറുപടിയേ സുധീറിന് പറയാറുള്ളു: പണമായി ഒന്നും തരരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഭക്ഷണസാധനങ്ങളോ വസ്ത്രങ്ങളോ നല്‍കാം’. അതുന്നെയാണ് സുധീറിനെ വ്യത്യസ്തനാക്കുന്നതും. ഓണത്തിനും വിഷുവിനുമെല്ലാം സാന്ത്വനത്തിലെ അന്തേവാസികളെ തേടി പുതുവസ്ത്രങ്ങള്‍ എത്താറുണ്ട്.
സുധീറിന്റെ നല്ല മനസിന് കൈത്താങ്ങായി വ്യാപാരികളും മറ്റ് സുമനസുകളും നല്കുന്നതാണിത്. സംസ്ഥാനത്തെ ഒട്ടുമിക്ക ട്രസ്റ്റുകളുടെയും മറവില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് പോലീസും മറ്റും അന്വേഷിക്കാറുണ്ട്. എന്നാല്‍ സാന്ത്വനം ട്രസ്റ്റിന്റെയും സുധീറിന്റെയും പ്രവര്‍ത്തന രീതി അറിയാവുന്നതിനാല്‍ പോലീസ് തന്നെ ‘സാന്ത്വന’ത്തിനോട് ഒപ്പം ചേരുകയായിരുന്നു.
ജില്ലാ കളക്ടര്‍ യു.വി. ജോസും സുധീറിന്റെപ്രവര്ത്തനങ്ങളെ അനുമോദിച്ച് പോസ്റ്റിടുകയും ചെയ്തു.അതേസമയം പല ട്രസ്റ്റുകളുടെയും പ്രവര്‍ത്തനം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നാണ് സുധീര്‍ പറയുന്നത്. മധുവിന്റെശരീരം കണ്ടിട്ട് എന്തുതോന്നുന്നു…?സുധീര്‍ ചോദിക്കുന്നു. സൗജന്യ ഭക്ഷണവിതരണം പലയിടത്തും കാര്യക്ഷമമാകുന്നില്ല. കഞ്ചാവു വില്‍പ്പനക്കാരും മയക്കുമരുന്നിന് അടിമപ്പെട്ടവരും ഇങ്ങനെ നല്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചിട്ടുപോകുന്ന അവസ്ഥയാണ് ഉള്ളത്.
മധുവിലേക്ക് സാന്ത്വനം എത്തിപ്പെട്ടില്ലല്ലോ എന്നാണ് ഇപ്പോഴുള്ള വിഷമം. മാനസിക അസ്വാസ്ഥ്യം ബാധിച്ച അറുപതിലധികം പേരെ പരിചരിച്ച സുധീര്‍ പറയുന്നു.29 മുതല്‍ വയനാട് കേന്ദ്രീകരിച്ചും പ്രവര്‍ത്തനം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സുധീര്‍.
സാന്ത്വനം സുധീര്‍
ഫോണ്‍ : 9349494993