സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന എച്ച്ഐവി ബാധിതര്‍ക്കിടയിലും അശോകന് പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ ബാധിച്ച പാവപ്പെട്ടവരെ തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ കൊണ്ടുപോകുന്നതിനും അവര്‍ക്ക് അവിടെ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും അശോകന് പ്രത്യേകം ശ്രദ്ധിക്കുന്നു. അമ്പലത്തറയിലെ ആകാശപ്പറവകളുടെ സ്നേഹാലയം ആശ്രമത്തിലെ മനോരോഗികളായ അന്തേവാസികളെ കുളിപ്പിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും അവര്‍ക്കു നല്ല ഭക്ഷണം ലഭ്യമാക്കുന്നതിനും അശോകന് പ്രവര്‍ത്തിച്ചുവരുന്നു. ഇതൊക്കെ ചെയ്യുമ്പോഴും അശോകന് ചെറുചിരിയോടെ പറയും, "താന്‍ ഒരു നിമിത്തം മാത്രം. സന്മനസുള്ളവരുടെ പക്കല്‍ നിന്നു സഹായം ഏറ്റുവാങ്ങി അര്‍ഹരായവര്‍ക്കു നല്‍കുക മാത്രമാണു ഞാന്‍ ചെയ്യുന്നത്'.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇനിയൊരു മടങ്ങിവരവില്ല എന്ന നിലയില്‍ നിന്നാണ് ദൈവവിശ്വാസവും മനോധൈര്യവും മാത്രം കൈമുതലാക്കി അശോകന് ജീവിതത്തിലേക്കു തിരിച്ചുവന്നത്. വൃക്കരോഗം ബാധിച്ചു മൂന്നു വര്‍ഷത്തോളം മംഗളുരുവിലെയും കേരളത്തിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇതില്‍ പത്തുമാസം പൂര്‍ണമായും കിടപ്പിലായിരുന്നു. ഒന്ന് എഴുന്നേല്ക്കണമെങ്കില് രണ്ടുപേരുടെ സഹായം വേണം. ഭാര്യക്കാണെങ്കില്‍ അക്കാലത്തു ജോലിയില്ല.
കൂടാതെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും. വിശപ്പടക്കാന്‍ വീട്ടില്‍ ഒരുമണി അരി പോലും ഇല്ലാതിരുന്ന കാലം. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നെല്ലിപ്പടി കണ്ട കാലമാണതെന്ന് അശോകന് പറയുന്നു. അന്ന് ഉദാരമതികളുടെ കനിവുകൊണ്ടാണു ഭക്ഷണവും ചികിത്സയും നടന്നുപോന്നത്. ഇതു ജീവിതത്തില്‍ വഴിത്തിരവായി. രോഗം ഭേദമായി ജീവിതത്തിലേക്കു തിരികെ വന്ന അശോകന് പിന്നീടു പൂര്‍ണമായും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തിരിയുകയായിരുന്നു.
തലശേരിയിലെ ദൈവപരിപാലന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവപ്രവര്‍ത്തകനാണ് അശോകന്. പാലിയേറ്റീവ് വോളണ്ടിയറായും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാര്യ സരോജിനി കാഞ്ഞങ്ങാട്ടെ സ്വകാര്യബാങ്കിലെ പാര്‍ട്ട്ടൈം ജീവനക്കാരിയാണ്.
രാഹുല്‍, വരുണ്‍ എന്നിവര്‍ മക്കളാണ്. നമ്മുടെ സമൂഹത്തില്‍ കാരുണ്യത്തിന്റെ നീരുറവകള്‍ ഇനിയും വറ്റിയിട്ടില്ലെന്നതിനു തെളിവാണ് ഈ മനുഷ്യന്റെ ജീവിതം.
ഷൈബിന് ജോസഫ്