തിരുവനന്തപുരം: നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിൽ കേരളത്തിനു കേന്ദ്ര മാനദണ്ഡ പ്രകാരം ലഭിക്കേണ്ട 4796.35 കോടി രൂപയുടെ സഹായം അഭ്യർഥിച്ചു സംസ്ഥാനം നിവേദനം സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദുരന്ത നിവാരണ വകുപ്പിനും സംസ്ഥാന റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് നിവേദനം ഇ- മെയിൽ വഴി കൈമാറിയത്.
സംസ്ഥാനത്തെ 14.4 ശതമാനം പ്രദേശം മണ്ണിടിച്ചിൽ സാധ്യതയുള്ളതാണെന്നും നിവേദനത്തിൽ പറയുന്നു. ഇതിനാൽ പുനരധിവാസത്തിനായി കൂടുതൽ ഭൂമി കണ്ടെത്തേണ്ടി വരും. പുനരധിവാസ പാക്കേജ് വൈകാതെ കേന്ദ്രത്തിനു സമർപ്പിക്കുമെന്നും നിവേദനത്തിൽ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട സഹായ ധനാഭ്യർഥന അടങ്ങിയ നിവേദനമാണ് ഇന്നലെ സമർപ്പിച്ചത്. 30 ദിവസം കൊണ്ടുമാത്രം 339 പേരാണു മരിച്ചത്. കാലവർഷക്കെടുതിയിലെ മൊത്തം മരണസംഖ്യ 488 ആണ്. 331 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 104 ജീവനുകളാണു പൊലിഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായമായി 13.56 കോടി രൂപ അനുവദിക്കണം.
ശരാശരി 96 ശതമാനം അധികമഴ പെയ്തതാണു ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. വിള നശിച്ചതിനു 73.57 കോടി രൂപയും കൃഷി ഭൂമിക്കുണ്ടായ നാശത്തിന് 131.22 കോടിയും പന്പുകളുടെ കേടു തീർക്കാനും പന്പിംഗ് ചെലവിനായി 15.24 കോടിയും അനുവദിക്കണം.
ആറു ജില്ലകളിലായി നഗര പ്രദേശങ്ങളിലെ 1,11,356 വീടുകളെയും ഗ്രാമപ്രദേശത്തെ 6,92,848 വീടുകളെയും പ്രളയം ബാധിച്ചു.10,319 വീടുകൾ പൂർണമായി തകർന്നതിനു 105.2 കോടി രൂപയും 99,282 വീടുകൾ ഭാഗികമായി തകർന്നതിന് 853.36 കോടി രൂപയും അനുവദിക്കണം.
സംസ്ഥാനത്തെ 9,538.45 കിലോമീറ്റർ റോഡിനു കേടുപാടുണ്ടായി. അറ്റകുറ്റപ്പണിക്കു മാത്രം 95.38 കോടി വേണം. 510 പാലങ്ങൾക്കു കേടുപാടു സംഭവിച്ചതിന് 5.1 കോടി രൂപ വേണം. മത്സ്യബന്ധന മേഖലയിൽ 235 ബോട്ട് പൂർണമായും 1002 ബോട്ട് ഭാഗികമായും തകർന്നു. 1748 വലകൾ പൂർണമായും 1620 വലകൾ ഭാഗികമായും നശിച്ചു. ഇതിനായി 1.43 കോടി രൂപ വേണം.
കന്നുകാലികൾക്കുണ്ടായ നാശത്തിനായി 46.53 കോടി വേണം. പശു, എരുമ, കാള, പോത്ത് ഇനത്തിൽ 40,188 മൃഗങ്ങളും ആടുകൾ അടക്കമുള്ള 7765 ചെറിയ മൃഗങ്ങളും 7,99,256 കോഴി- താറാവുകളും ചത്തു. ഇവയെ സംസ്കരിക്കുന്നതിനും മറ്റുമായി 23.13 കോടി രൂപ ചെലവായി. വൈദ്യുതി മേഖലയുടെ അറ്റകുറ്റപ്പണിക്കു 85.03 കോടി രൂപയും ജലസേചനം, ജലവിതരണം എന്നിവയ്ക്കായി 536.02 കോടി രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
12,253 ദുരിതാശ്വാസ ക്യാമ്പുകളിൽ 34,15,937 പേർ കഴിഞ്ഞുവെന്നും ഇതിന്റെ ചെലവായി 74.34 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുണ്ടായ നാശനഷ്ടം, ഇന്ധനച്ചെലവ്, മറ്റു ചെലവുകൾ എന്നിവ ചേർത്ത് 669 ബോട്ടിന് 3.34 കോടി രൂപ. 87 പോലീസ് സ്റ്റേഷനുകൾക്കുണ്ടായ നാശനഷ്ടത്തിന് 1.74 കോടി രൂപ വേണമെന്നും നിവേദനത്തിൽ പറയുന്നു.