മനുഷ്യ ഹൃദയങ്ങളിൽ സ്നേഹവും സമാധാനവും ആശ്വാസവും പ്രത്യാശയും പകർന്ന്, ചരിത്രത്തിൽ പുതിയ അധ്യായം കൂട്ടിച്ചേർത്ത് ഫ്രാൻസിസ് മാർപാപ്പ. അറബികളും പ്രവാസികളും അടക്കമുള്ള വിശ്വാസികൾക്ക് ധന്യനിമിഷങ്ങൾ സമ്മാനിച്ച അബുദാബിയിലെ മാർപാപ്പയുടെ വിശുദ്ധ കുർബാന ഗൾഫ് രാജ്യത്തിനു നവ്യാനുഭവമായി.
യുദ്ധത്തിനും നീതിനിഷേധത്തിനുമെതിരേ ഒരുമിച്ച്, സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും നല്ല നാളുകൾ കരഗതമാക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. വിജയകരമായ ത്രിദിന യുഎഇ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ ഇന്നലെ ഉച്ചയ്ക്ക് റോമിലേക്ക് മടങ്ങി. പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാനും രാജകുടുംബത്തിലെ മറ്റുള്ളവരും ചേർന്നാണ് പാപ്പായ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ് ഹൃദ്യമായി യാത്രയച്ചത്. സായുധ സേനയുടെ ആദരവും വത്തിക്കാനിലേക്കു മടങ്ങിയ മാർപാപ്പയ്ക്കു നൽകി.
മറ്റുള്ളവരുടെ മേൽ അധികാരവും പദവിയും സ്ഥാപിച്ചെടുക്കുന്നവരല്ല, മറിച്ച് ദുർബലരും പാവപ്പെട്ടവരും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരും വിശ്വാസത്തിനായി സഹനം ഏറ്റുവാങ്ങുന്നവരുമാണ് അനുഗൃഹീതർ എന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധികളും വിഷമതകളും നേരിടുന്നതു വളരെ സാധാരണമായി കണ്ടാൽ മതി. പ്രശ്നങ്ങളെ നേരിട്ട് അതിജീവിക്കുന്പോൾ സ്വയം ശുദ്ധീകരിക്കപ്പെടുകയാണ്. ലാളിത്യവും ദൗർബല്യങ്ങളും ജീവിതത്തെ മനോഹരമാക്കും. ഓരോരുത്തരുടെയും ജീവിതം പലതരത്തിൽ ധന്യമാണെന്ന് തിരിച്ചറിയണം. സ്വയം അനുഗ്രഹീതരാകുന്നവരാണ് സമാധാനം സമ്മാനിക്കുന്നവരെന്നും മാർപാപ്പ പറഞ്ഞു.
വിവിധ രാജ്യങ്ങളും ഭാഷകളും ആരാധനാക്രമങ്ങളും ചേർന്ന ഗായകസംഘമാണ് ദൈവജനം എന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഈ നാനാത്വമാണ് പരിശുദ്ധാരൂപി ഇഷ്ടപ്പെടുന്നത്. എല്ലാവരും ഒന്നുചേരുന്പോഴാണു നല്ല സിംഫണി ഉണ്ടാകുന്നത്. വിശ്വാസത്തിലുള്ള ഈ വൈവിധ്യമാർന്ന സംയോജനമാണ് സഭയെന്നും അദ്ദേഹം പറഞ്ഞു.
സുവിശേഷ ജീവിതം പ്രാവർത്തികമാക്കുന്നതിന് വിശ്വാസി സമൂഹത്തോട് നന്ദി പറയാൻ കൂടിയാണ് താനെത്തിയത്. എഴുതിയ സംഗീതവും ആലപിക്കുന്ന സംഗീതവും പോലെയുള്ള വ്യത്യാസമാണ് എഴുതപ്പെട്ട സുവിശേഷവും ജീവിക്കുന്ന സുവിശേഷവും തമ്മിലെന്നും ഫ്രാൻസിസ് പാപ്പാ ഓർമിപ്പിച്ചു.പ്രവാസികളായ നിരവധി മലയാളികളും സ്വദേശികളും വിദേശികളും അടക്കം പതിനായിരങ്ങളാണ് ഫ്രാൻസിസ് പാപ്പായെ അത്യാഹ്ലാദത്തോടെ ഇന്നലെ പൊതു ദിവ്യബലിക്കെത്തിയപ്പോൾ എതിരേറ്റത്.
അബുദാബി സഈദ് സ്പോർട്സ് സ്റ്റേഡിയത്തിലും പുറത്തുമായി ഒന്നര ലക്ഷത്തോളം പേർ നേരിട്ടും ഗൾഫിലെയും മറ്റു രാജ്യങ്ങളിലെയും വിവിധ പള്ളികളിലും വീടുകളിലുമായി അനേക ലക്ഷങ്ങൾ സ്ക്രീനുകളിലെ സജീവസംപ്രേക്ഷണത്തിലൂടെയും മാർപാപ്പയുടെ ദിവ്യബലിയിൽ ഭക്ത്യാദരങ്ങളോടെ പങ്കുചേർന്നു.
യുഎഇക്ക് പുറമെ മാർപാപ്പയുടെ ജന്മനാടായ അർജന്റീന, ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, ഇറ്റലി, ജർമനി, ഫ്രാൻസ്, പോളണ്ട്, സ്പെയിൻ, ഓസ്ട്രിയ, ഇംഗ്ലണ്ട്, ലബനൻ, മൊറോക്കോ, ഈജിപ്ത്, ഗ്രീസ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമർ, വിയറ്റ്നാം,ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, ബഹറിൻ, ഒമാൻ, ഖത്തർ തുടങ്ങിയ അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കർ അബുദാബിയിലെ മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കാളികളായി.
തുറന്ന ജീപ്പിൽ മാർപാപ്പ ഇന്നലെ രാവിലെ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചപ്പോൾ വലിയ ജനക്കൂട്ടം വികാരഭരിതരായാണ് അഭിവാദ്യം നൽകിയത്.
അബുദാബിയിൽനിന്ന് ജോർജ് കള്ളിവയലിൽ