തിരക്കൊഴിയാത്ത കരിങ്ങോഴയ്ക്കൽ വീട്
Wednesday, April 10, 2019 11:25 AM IST
പാലാ കൊട്ടാരമറ്റത്തു നിന്നു വൈക്കം റോഡിലൂടെ അല്പം മുന്നോട്ടുനീങ്ങിയാൽ സമാന്തര റോഡിനു ചേർന്നാണു കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കൽ വീട്. കേരള രാഷ്ട്രീയത്തിന്റെ ഗതിതിരിച്ച ഏറെ ചർച്ചകളും തീരുമാനങ്ങളുമുണ്ടായ വീടാണിത്. വിവിധ പാർട്ടികളിലെ നൂറുകണക്കിനു നേതാക്കളും പ്രവർത്തകരും ഇവിടെ സന്ദർശകരായിട്ടുണ്ട്.
കുറിച്ചിയിൽ കുഞ്ഞാപ്പനോടു 1965ലാണ് മാണി ഈ പുരയിടം വാങ്ങിയത്. അഭിഭാഷക ജോലിക്കും രാഷ്ട്രീയ പ്രവർത്തനത്തിനും സൗകര്യം തേടി മരങ്ങാട്ടുപിള്ളിയിൽനിന്നു മാണി പാലായിൽ താമസമാക്കിയശേഷം 1988ലാണ് ഈ വീടുവച്ചത്. വിശാലമായ മുറ്റത്ത് വാഹനങ്ങളുടെ തിരക്കില്ലാത്ത സമയം കുറവ്. തെക്കുവശത്തെ പുളിമരത്തണലിലാണ് ഒറ്റതിരിഞ്ഞ രാഷ്ട്രീയ ചർച്ചകൾ. ഒൗട്ട് ഹൗസിൽ പാർട്ടി പ്രവർത്തകർക്കും സന്ദർശകർക്കും ഇരിക്കാൻ രണ്ടു ബഞ്ചുകളുണ്ട്.
മന്ത്രിപദവിയുള്ളപ്പോഴും പ്രതിപക്ഷത്താണെങ്കിലും ശനിയാഴ്ച മാണി പാലായിലെത്തിയിരുന്നു. ഭാര്യ കുട്ടിയമ്മയ്ക്കൊപ്പം ഞായറാഴ്ച പാലാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു വീട്ടിലെത്തിയാൽ പിന്നെ വിശ്രമമില്ല. സന്ദർശകരോടു സ്വതസിദ്ധമായ ശൈലിയിൽ വർത്തമാനവും കുശലം പറച്ചിലും. ആവലാതികൾക്കു പരിഹാരം അറിയിക്കും. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ മാണി ഏല്ലാവരുടെയും മാണിസാറാകും.
പലപ്പോഴും പാർട്ടി പാലാ മണ്ഡലം കമ്മിറ്റിയുടെ യോഗം നടക്കുന്നതും ഈ വീട്ടിൽതന്നെയാകും. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ പെരുന്നാൾ ആൾക്കൂട്ടം.
റെജി ജോസഫ്
പുകവലി വന്നതും പോയതും
ഒരുകാലത്തു നിരന്തരം പുകവലിച്ചിരുന്ന ആളാണു കെ.എം. മാണി. അതിനെപ്പറ്റി അദ്ദേഹം തന്നെ പറയുന്നു:
പുകവലിയായിരുന്നു എന്റെ ദുശ്ശീലം. വിൽസും പിന്നീട് ട്രിപ്പിൾ ഫൈവും അഞ്ചു പായ്ക്കറ്റു വരെ ചെയിനായി വലിച്ച കാലമുണ്ട്. പലപ്പോഴും പുകവലി നിർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. വിഴിഞ്ഞത്തു ഹോട്ടലിൽ താമസിച്ചു ബജറ്റുകൾ എഴുതിത്തീർക്കുന്പോൾ ജൂബയിൽനിന്നു സിഗരറ്റ് പായ്ക്കറ്റോടെ എടുത്ത് കടലിലേക്കു വലിച്ചെറിഞ്ഞ അനുഭവങ്ങളുണ്ട്.
വത്തിക്കാനിൽ പോയപ്പോൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥിച്ചിറങ്ങി സിഗരറ്റ് അവിടെ ഉപേക്ഷിച്ചുപോന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയാൽ മേലിൽ വലിക്കില്ലെന്നു പ്രതിജ്ഞയെടുത്ത് പാലായിൽ നിന്നു പുറപ്പെട്ട് കൊട്ടാരക്കരയിൽ എത്തുന്പോൾ സിഗരറ്റുകൾ എറിഞ്ഞുകളഞ്ഞിട്ടുണ്ട്. പിന്നെയും ഞാൻ വലിച്ചുകൊണ്ടേയിരുന്നു.
പുകവലി എന്നേക്കുമായി ഉപേക്ഷിച്ചതു മകൾക്കുവേണ്ടിയുള്ള ഒരു ത്യാഗമായിരുന്നു. മൂത്ത മകൾ എൽസമ്മയുടെ പ്രസവം ഏറെ കോംപ്ലിക്കേഷനായിരുന്നു. പ്രാർഥനമാത്രം രക്ഷയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാവരും കണ്ണീരൊഴുക്കി നിൽക്കുന്പോഴാണ് ഒരു ത്യാഗമെന്നോണം ഇനി പുകവലിക്കില്ലെന്നു തീരുമാനമെടുത്തത്. ദൈവം മകളെയും കുഞ്ഞിനെയും രക്ഷിച്ചു. ഞാൻ വലി ഉപേക്ഷിക്കുകയും ചെയ്തു.