സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും നിർണായകവും ദൂരവ്യാപകവുമായ തീരുമാനങ്ങളിൽ പ്രധാനമാണ് ജമ്മു കാഷ്മീരിന്റെ വിഭജനവും പ്രത്യേക പദവി റദ്ദാക്കലും. ഒരൊറ്റ ഇന്ത്യ എന്ന വലിയ മോഹത്തിന്റെ സാക്ഷാത്കാരം എന്ന് ഒറ്റനോട്ടത്തിൽ പറയാം. എന്നാൽ പുറമേ കാണുന്നതിലേറെ ഒളിഞ്ഞിരുപ്പുണ്ട് ഈ ചരിത്രനീക്കത്തിനു പിന്നിൽ. രാജ്യത്തിന്റെയും ജനങ്ങളുടെയും സാമാധാവും സുരക്ഷയും സംരക്ഷിക്കുകയെന്ന മുഖ്യ കടമ നിറവേറ്റാൻ സഹായിക്കുമെങ്കിൽ വിപ്ലവകരമായ തീരുമാനങ്ങളെ സ്വാഗതം ചെയ്യാവുന്നതാണ്.
ഇന്ത്യയുടെ തലയും തലപ്പാവും ആയ ദേവദാരുക്കളുടെ ഭൂമിയിലെ സമാധാനം രാജ്യത്തിന്റെയാകെ സമാധാനത്തിനും വളർച്ചയ്ക്കും സുപ്രധാനമാണ്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച പുതിയ തീരുമാനങ്ങൾ ശരിയോ, തെറ്റോ എന്നു തിരിച്ചറിയാൻ ചരിത്രത്തിനേ കഴിയൂ. എഴുപതു വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണിത്.
ഭൂമിയിലെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന കാഷ്മീർ താഴ്വര ഇന്ത്യയുടെ കണ്ണീരാകരുത്! കേന്ദ്രസർക്കാർ അവകാശപ്പെടുന്നതു പോലെ തീവ്രവാദവും ഭീകരതയും അടിച്ചമർത്താനാകുമോ, അതോ രാജ്യത്താകെ അരക്ഷിതാവസ്ഥയും തീവ്രവാദവും ഭീകരതയും വളരുമോ എന്ന ആശങ്കയും ഭയപ്പാടും തള്ളിക്കളയാവുന്നതല്ല. കാത്തിരുന്നു കാണുകയേ മാർഗമുള്ളൂ. ആഭ്യന്തര യുദ്ധത്തിനുള്ള (സിവിൽ വാർ) സാധ്യതകൾ പോലും ഭയപ്പെടുന്നതാണ്.
• അടച്ചുപൂട്ടി പിടിച്ചടക്കൽ
ജമ്മു കാഷ്മീരിലെ ജനതയും രാജ്യമാകെയും കൈയടിച്ചു സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യേണ്ടതായിരുന്നു രാജ്യത്താകെ ഒരേ ഭരണഘടനയും തുല്യാവകാശങ്ങളും പ്രധാനം ചെയ്യുന്ന ഏതു നടപടിയും. എന്നാൽ ചരിത്രത്തിൽ ആദ്യമായി അമർനാഥ് യാത്ര റദ്ദാക്കുകയും സാധാരണ വിനോദസഞ്ചാരികളെ വരെ നിർബന്ധമായി കാഷ്മീരിൽ നിന്നു പുറത്താക്കുകയും മൂന്നു മുഖ്യമന്ത്രിമാർ അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കുകയും ഇന്റർനെറ്റ്, മൊബൈൽ സൗകര്യങ്ങൾ റദ്ദാക്കുകയും ചെയ്ത്, നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പതിനായിരക്കണക്കിനു സായുധ സൈനികരെ നിയോഗിച്ചുമാണു പുതിയ തീരുമാനം നടപ്പാക്കിയത്.
വലിയ വേദനകളും കഷ്ടപ്പാടുകളും സഹിക്കുന്ന ജമ്മു കാഷ്മീർ ജനതയെ വിശ്വാസത്തിലെടുക്കാതെയുള്ള ഓരോ നടപടിക്കും അതിന്റേതായ പ്രതിസന്ധികൾ പ്രതീക്ഷിക്കാവുന്നതാണ്. തീരുമാനത്തെയല്ല, തീരുമാനം നടപ്പാക്കുന്ന രീതിയെയാണ് ഇന്നലെ പാർലമെന്റിലെ ചർച്ചകളിലും പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തത്.
ഭരണഘടനയിലെ ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദമാണ് ഭീകരത വളരുന്നതിന്റെ ഉത്ഭവ കാരണമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാജ്യസഭയിലെ ചർച്ചയ്ക്കു മറുപടി പറഞ്ഞത്. ഇതര സംസ്ഥാനക്കാരായ ഇന്ത്യക്കാർക്ക് ജമ്മു കാഷ്മീരിൽ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതും സ്വന്തമാക്കുന്നതും വിലക്കിയിരുന്ന ഭരണഘടനയിലെ 35-എ വകുപ്പും ദേശീയ ഏകീകരണത്തിനു തടസമായിരുന്നു.
എന്നാൽ സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ 371- എ, ബി, സി, ഡി, ഇ, എഫ്, ജി ഉപവകുപ്പുകളുടെ കാര്യത്തിലും ഭൂമിയും ഇതര സ്ഥാവര വസ്തുക്കളും മറ്റു സംസ്ഥാനക്കാർക്ക് സ്വന്തമാക്കാൻ നിയമപരമായ വിലക്കുണ്ടെന്നത് എന്തേ കേന്ദ്രസർക്കാർ മിണ്ടുന്നില്ല. മുത്തലാക്കിനെക്കുറിച്ചുള്ള അതേ വേവലാതി ഭൂരിപക്ഷ സമുദായത്തിലെയും മറ്റു ചില ന്യൂനപക്ഷ സമുദായങ്ങളിലെയും കാലങ്ങളായുള്ള സ്ത്രീവിരുദ്ധ അനാചാരങ്ങൾക്കെതിരേ ഇല്ലെന്നതും മറക്കരുതല്ലോ.
പവിത്രമാണ് ഭരണഘടന
ജമ്മു കാഷ്മീരിൽ അധികാരം നുണയാനായി മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് സഖ്യം ഉണ്ടാക്കി ഭരിച്ചതു ബിജെപിക്കു നിഷേധിക്കാനാകില്ല. അതേ പിഡിപിയുടെ രണ്ടു എംപിമാരാണ് ഇന്നലെ രാജ്യത്തിന്റെ പവിത്രമായ ഭരണഘടന വലിച്ചുകീറിയെറിഞ്ഞത്. പാർലമെന്റിൽ നിന്ന് ഇരുവരെയും പുറത്താക്കിയെങ്കിലും ഭരണഘടനയെ വെല്ലുവിളിക്കുന്ന വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതു നൽകിയ സന്ദേശം ആപത്താണ്.
കാഷ്മീരിൽ നിന്നു പുറത്താക്കപ്പെട്ട കാഷ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിലും തീവ്രവാദത്തിന്റെയും ഭീകരതയുടെയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അടിച്ചമർത്തലുകളുടെയും ഇരകളായ കാഷ്മീരികളുടെ കാര്യത്തിലും ഇപ്പോൾ ഒരുപോലെ ഈ ആശങ്ക നിഴലിക്കുന്നുണ്ട്. കാഷ്മീരിലെ പ്രശ്നങ്ങൾ രാജ്യത്താകെയും മേഖലയിലെ സമാധാനത്തിനും ഉയർത്തുന്ന വെല്ലുവിളികളും വേറെ.
ദശകങ്ങളായി നീറിപ്പുകയുന്ന കാഷ്മീർ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കു രാജ്യം പിന്തുണ നൽകേണ്ടതും പ്രധാനമാണ്. അതിലേക്കുള്ള ധീരവും ശക്തവുമായ നടപടികളിലൊന്നാണു പുതിയ തീരുമാനങ്ങളെന്ന സർക്കാരിന്റെ വാദം തള്ളാവുന്നതുമല്ല.
തീവ്രവാദവും ഭീകരതയും അവസാനിപ്പിക്കാനും രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിയമസംവിധാനങ്ങളിലും ചില മാറ്റങ്ങൾ അനിവാര്യമാണ്.
ഭരണഘടനയിലെ താത്കാലിക വ്യവസ്ഥയെന്ന നിലയിൽ മുന്പ് ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകേണ്ട സാഹചര്യം അന്ന് നിലവിലുണ്ടായിരുന്നു. ഇന്ത്യ -പാക്കിസ്ഥാൻ വിഭജനകാലത്ത് ഇന്ത്യയോടൊപ്പം നിലകൊണ്ട കാഷ്മീരികളുടെ നല്ല മനസിനെ പ്രശംസിക്കാതെയും വയ്യ. എന്നാൽ, ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത കാലത്തിനു ശേഷവും സംവരണം നിലനിർത്താൻ പോരാടുന്നവരാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തിൽ തിടുക്കം കാട്ടുന്നത്. ഇത്തരം ഇരട്ടത്താപ്പുകളിലെ രാഷ്ട്രീയ മുതലെടുപ്പാണ് രാജ്യത്തിനു ആപത്ത്.
വളഞ്ഞവഴിയിൽ വിളവെടുക്കൽ
ഭരണഘടനയും ജനാധിപത്യവും പൗരാവകാശങ്ങളും ഏറ്റവും പവിത്രമാണ്. എന്തിന്റെ പേരിലായാലും ഇവയൊന്നും അമർച്ച ചെയ്യപ്പെടുന്നതിനോടു യോജിക്കാനുമാകില്ല.
പാർലമെന്റിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന വളഞ്ഞ വഴികളും നല്ലതിനാകില്ല. എത്ര നല്ല ആശയവും നടപടിയും തെറ്റായ രീതിയിൽ നടപ്പാക്കുന്നതു ഒരു രാജ്യത്തിനും ഗുണകരവുമാകില്ല. അടിച്ചമർത്തലിലൂടെയോ, ഏകാധിപത്യപരമായ നടപടികളിലൂടെയോ അല്ല ഇന്ത്യ പോലെ ജനാധിപത്യ, മതേതര രാജ്യത്ത് സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത്.
സർവകക്ഷി യോഗം വിളിച്ചോ, പ്രതിപക്ഷ നേതാക്കളുമായും ജമ്മു കാഷ്മീരിലെ പ്രധാന നേതാക്കളുമായും കൂടിയാലോചിച്ചോ വേണ്ടിയിരുന്നു നിർണായക തീരുമാനം നടപ്പാക്കാൻ. ബന്ധപ്പെട്ട ആരുമായും കൂടിയാലോചിക്കാതെ, സമവായമോ, സമന്വയമോ ഉണ്ടാക്കാതെ രാജ്യത്തെ മൊത്തം ബാധിക്കുന്ന തീരുമാനം നടപ്പാക്കിയെന്നതു നിസാരമല്ല.
ജമ്മു കാഷ്മീർ പോലെ വിശാലവും സുപ്രധാനവുമായ ഒരു സംസ്ഥാനത്തെ ഒറ്റയടിക്ക് കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നതിൽ അസ്വഭാവികത മാത്രമല്ല. മറിച്ച് ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുക കൂടിയാണ്. ജമ്മു കാഷ്മീരിനെ വെട്ടിമുറിച്ച് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കുക വഴി അവിടെയുള്ള ജനങ്ങളുടെ മൗലികമായ അവകാശങ്ങൾ കൂടിയാണ് കവർന്നത്.
ജമ്മു കാഷ്മീരിലെ നിയമസഭയുടെ മൂല്യവും അവകാശങ്ങളും രാജ്യസഭ ഇന്നലെ പാസാക്കിയ പുതിയ നിയമനിർമാണത്തിലൂടെ ഇല്ലാതായി. ഡൽഹിയിലും പുതുച്ചേരിയിലും കണ്ടതു പോലെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ലഫ്. ഗവർണറെ വച്ചുള്ള കേന്ദ്രഭരണത്തിന്റെ മോൽക്കോയ്മ അല്ല ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം.
മുഖ്യം അഖണ്ഡത, സമാധാനം
ജമ്മു കാഷ്മീരിന്് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും 35- എ വകുപ്പും രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയ വിവരം പുറത്തു വരുന്പോൾ മാത്രമാണ്, പാർലമെന്റിൽ പോലും പ്രഖ്യാപനമുണ്ടായത്. രാജ്യസഭയിൽ ഇന്നലെ രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുസംബന്ധിച്ച് അറിയിക്കുന്പോഴും പുതിയ ബില്ലുകളുടെ പകർപ്പ് എംപിമാർക്കു നൽകിയിരുന്നില്ല. ഒറ്റ ദിവസത്തെ മണിക്കൂറുകൾ മാത്രം നീണ്ട ചർച്ചയിലൂടെയല്ല സുപ്രധാന നിയമനിർമാണങ്ങൾ നടത്തേണ്ടത്.
പാർലമെന്ററി സമിതികളുടെ വിശദമായ പഠനത്തിനു വിടുകയെന്ന കീഴ്വഴക്കം ലംഘിച്ചാണു ഇന്നലെ വരെ 39 ബില്ലുകൾ ലോക്സഭയിലും രാജ്യസഭയിലുമായി പാസാക്കിയത്.
ചരിത്രത്തിൽ ആദ്യമായാണു ഇത്രയധികം പ്രധാനപ്പെട്ട ബില്ലുകളിൽ ഒന്നുപോലും പാർലമെന്റിന്റെ സബജക്ട്, സെലക്ട്, സംയുക്തസമിതികളുടെ പരിഗണനയ്ക്കു വിടാതിരുന്നതെന്നതും നിസാര പിഴവല്ല.
പാർലമെന്ററി സമിതികളുടെ സ്ക്രൂട്ടിനിക്ക് ഓരോ നിയമനിർമാണവും വിധേയമാകേണ്ടത് രാജ്യത്തിന്റെ നന്മയ്ക്കും ജനാധിപത്യ, പാർലമെന്ററി വ്യവസ്ഥിതികളുടെ നിലനിൽപിനും അനിവാര്യമാണ്.
ഭരണഘടനയുടെ പവിത്രത കാക്കാനും ജനാധിപത്യവും മതേതരത്വവും പരിപാലിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും സുരക്ഷയും ഉറപ്പു വരുത്താനുമാകട്ടെ സർക്കാരുകൾ ഭരണം നടത്തേണ്ടത്.
ജോർജ് കള്ളിവയലിൽ
ബില്ലിന് രാഷ്ട്രീയ ലക്ഷ്യവും
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുമാണ് വളരെ തിടുക്കത്തിലും രഹസ്യമായും ചില തീരുമാനങ്ങൾ ബിജെപിയും നരേന്ദ്ര മോദി സർക്കാരും നടപ്പാക്കുന്നതെന്ന ആരോപണം പാടെ തള്ളിക്കളയാവുന്നതല്ല. മുത്തലാക്ക് ബില്ലും ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും വെട്ടിമുറിക്കലിനുമെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്താൻ ജ്യോത്സ്യനെ കാണണമെന്നില്ല. ജമ്മു കാഷ്മീർ വിഭജന ബില്ലടക്കമുള്ളവ ഒറ്റ ദിവസം കൊണ്ടാണ് രാജ്യസഭയിൽ 61 നെതിരേ 125 വോട്ടുകൾക്ക് ഇന്നലെ രാത്രിയോടെ പാസാക്കിയത്.
പെണ്കുട്ടികളുടെ കൂട്ടമാനഭംഗങ്ങൾ, ആൾക്കൂട്ട അക്രമങ്ങൾ, കർഷക ആത്മാഹുതികൾ തുടങ്ങിയവ ഇല്ലാതാക്കുന്നതിനും ദുരിതമനുഭവിക്കുന്ന പാർശ്വവത്കരിക്കപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും ദളിതർക്കും ആദിവാസികൾക്കുമെല്ലാം ഇന്ത്യയുടെ വളർച്ചയുടെയും വികസനത്തിന്റെയും നേട്ടങ്ങൾ എത്തിക്കുകയുമാകണം സർക്കാരിന്റെ മുഖ്യശ്രദ്ധ.
അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളും മാവോയിസ്റ്റുകളുടേത് അടക്കമുള്ള തീവ്രവാദവും അമർച്ച ചെയ്യാനും പട്ടിണിപ്പാവങ്ങളുടെയും കർഷകരുടെയും കഴിയാത്തപ്പോഴും ചില മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതിലാണ് സർക്കാരിനും ഭരണകക്ഷിക്കും താത്പര്യം. ഉന്നാവോയിലെയും കഠുവയിലെയും മാനഭംഗത്തിനു ഇരകളായ പെണ്കുട്ടികളും അവരുടെ കുടുംബവും നീതിയും സുരക്ഷയുമില്ലാതെ അലയുന്പോഴും മാനഭംഗം നടത്തിയ സ്വന്തം പാർട്ടിയുടെ നേതാക്കൾക്കു സംരക്ഷണ കവചം ഒരുക്കാനായിരുന്നു ശ്രമം എന്നതു കാണാതെ പോകില്ല.