ദേശീയ കായിക ഇനമായ ഹോക്കിയിൽ ഒരു കാലത്ത് ലോകത്തു മുടിചൂടാമന്നന്മാരായിരുന്നു ഇന്ത്യ. നാലു പതിറ്റാണ്ടിലധികമായ ഒളിന്പിക് മെഡൽ ദൗർലഭ്യതയ്ക്ക് മലയാളി താരം പി.ആർ. ശ്രീജേഷടക്കമുള്ള ശ്രീമാന്മാർ തിരശ്ശീലയിട്ടു. 41 വർഷത്തിന്റെ കാത്തിരിപ്പിനുശേഷം ഇതാ ഇന്ത്യൻ ഹോക്കി പുരുഷ ടീം മൻപ്രീത് സിംഗിന്റെ നേതൃത്വത്തിൽ വെങ്കലം സ്വന്തമാക്കി ചരിത്രം കുറിച്ചു.
മുൻ മത്സരങ്ങളിലെപ്പോലെ ഗോൾ വലയ്ക്കു മുന്നിൽ ശ്രീജേഷ് നടത്തിയ മിന്നുന്ന രക്ഷപ്പെടുത്തലുകളാണ് ഇന്ത്യക്ക് ജർമനിക്കെതിരേ 5-4ന്റെ തകർപ്പൻ ജയമൊരുക്കിയത്. അവസാന മിനിറ്റുകളിൽ തുടർച്ചയായ പെനൽറ്റി കോർണറുകൾ രക്ഷപ്പെടുത്തി ശ്രീജേഷ് താരമായി. 49 വർഷത്തിനു ശേഷം ഒളിന്പിക് മെഡൽ ജേതാവാകുന്ന മലയാളി എന്ന പേരും ശ്രീജേഷ് സ്വന്തമാക്കി.
1972 ഒളിന്പിക്സിൽ ഹോക്കിയിൽ സെമി ഫൈനൽ കളിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മാനുവൽ ഫ്രെഡറിക്കാണ് ശ്രീജേഷിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരം.
ഒരു ഘട്ടത്തിൽ ജർമനി 3-1ന് മുന്നിൽനിൽക്കേയാണ് ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിലേ ഇന്ത്യക്കു സിമ്രാൻജിത് സിംഗ് സമനില നൽകി. എന്നാൽ, 24, 25 മിനിറ്റുകളിൽ വലകുലുക്കി ജർമനി മുന്നിലെത്തി.
27-ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്നു ഹാർദിക് സിംഗ് ഇന്ത്യക്കായി ഒരു ഗോൾ മടക്കി. രണ്ടാം ക്വാർട്ടർ അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ ലഭിച്ച പെനൽറ്റി കോർണർ ഇന്ത്യ മുതലാക്കി. ഹർമൻപ്രീത് സിംഗ് ഇന്ത്യക്കു സമനില നൽകി.
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യക്കു പെനൽറ്റി സ്ട്രോക്ക് ലഭിച്ചു. ഈ അവസരം രുപീന്ദർ സിംഗ് വലയിലാക്കി. ഇന്ത്യ 4-3ന് മുന്നിൽ. ഇതോടെ ഇന്ത്യ പ്രതിരോധത്തിലേക്കു വലിഞ്ഞു. ഇതിനിടെ കിട്ടിയ കൗണ്ടർ അറ്റാക്കിൽ സിമ്രാൻജിത് സിംഗ് ഇന്ത്യയുടെ ലീഡ് ഉയർത്തി.
48-ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്നു ലൂകാസ് വിൻഡ്ഫെഡർ വലകുലുക്കിയതോടെ ജർമനി സമനിലയ്ക്കായി പൊരുതി. പെനൽറ്റി കോർണറുകൾ നേടിയെടുത്ത ജർമനി ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ, ശ്രീജേഷ് ശക്തമായി നിലയുറപ്പിച്ചതോടെ ഇന്ത്യ വെങ്കലത്തിലേക്കു മുന്നേറി.
ഉയരെ ആവേശം...
ഒളിന്പിക് ഹോക്കിയിൽ ഇതോടെ ഇന്ത്യക്ക് 12 മെഡലുകളായി. 11 മെഡലുകളുള്ള ജർമനിയാണ് ഇന്ത്യക്കു പിന്നിൽ. കഴിഞ്ഞ മൂന്ന് ഒളിന്പിക്സും ഇന്ത്യക്കു നാണക്കേടാണു നൽകിത്. 2008 ബെയ്ജിംഗ് ഒളിന്പിക്സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012ൽ ലണ്ടനിൽ അവസാന സ്ഥാനക്കാരായി. 2016 റിയോയിൽ നേടാനായത് എട്ടാം സ്ഥാനം.
റിയോയിൽ തലതാഴ്ത്തി മടങ്ങിയ ശേഷമുള്ള അഞ്ചു വർഷം പിന്നീടുന്പോൾ ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വർഷം മുന്‍പ് ഓസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു.
പുതിയ താരങ്ങൾ ഇന്ത്യൻ ടീമിലെത്തി. 2016 ലെ ജൂണിയർ ഹോക്കി ലോകകപ്പ് നേടിയ ടീമിലെ പലരും ഇന്ത്യയുടെ സീനിയർ ടീമിലെത്തിയതോടെ പ്രകടനം കൂടുതൽ മികവിലായി. ആക്രമണത്തിലും പ്രതിരോധത്തിലും പുതുരക്തങ്ങളായി. ഒളിന്പിക് ടീമിൽ അംഗങ്ങളായിരുന്ന ഹാർദിക് സിംഗ്, ഗുർജന്ത് സിംഗ്, സിമ്രാൻജിത് സിംഗ്, മന്ദീപ് സീംഗ്, ഹർമൻപ്രീത് സിംഗ്, വരുണ്‍ കുമാർ, സുമിത്, നീലകണ്ഠ ശർമ എന്നിവർ ജൂണിയർ ടീമിൽ കളിച്ചെത്തിയവരാണ്.
ഇന്ത്യൻ ഹോക്കി ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിനാണു ടോക്കിയോ സാക്ഷ്യം വഹിച്ചത്.
ശ്രീജേഷിന്റെ മെഡൽ നേട്ടങ്ങൾ
ഒളിന്പിക്സ്
2020 ടോക്കിയോ, വെങ്കലം
ഏഷ്യൻ ഗെയിംസ്
2014 ഇഞ്ചിയോണ്‍, സ്വർണം
2018 ജക്കാർത്ത, വെങ്കലം
ഏഷ്യ കപ്പ്
2012 ഇപ്പോ, വെള്ളി
ചാന്പ്യൻസ് ട്രോഫി
2016 ലണ്ടൻ, വെള്ളി
2018 ബ്രെഡ, വെള്ളി
ഏഷ്യൻ ചാന്പ്യൻസ് ട്രോഫി
2011 ഓർഡോസ് സിറ്റി, സ്വർണം
2016 കൗണ്ടാൻ, സ്വർണം
2018 മസ്കറ്റ്, സ്വർണം
2012 ദോഹ, വെള്ളി
വേൾഡ് ലീഗ്
2014-15 റായ്പൂർ, വെങ്കലം
കോമണ്‍വെൽത്ത് ഗെയിംസ്
2014 ഗ്ലാസ്ഗോ, വെള്ളി