ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?” “അതെ; ആരാണ് വിളിക്കുന്നത്?’’ “സാറേ ഇതു മാവേലിക്കരയിൽനിന്നു വിളിക്കുവാ. ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമായിരുന്നു.’’
“മെഡിക്കൽ സർട്ടിഫിക്കറ്റോ? അതിനു ഞാൻ തന്നെ ചികിത്സിച്ചിട്ടുണ്ടോ?’’ “ചികിത്സിച്ചിട്ടില്ല.’’
“ചികിത്സിക്കാത്ത ആൾക്ക് എങ്ങനെയാടോ ഞാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് തരുന്നത്?’’
“അതല്ല സാറേ, ഞാൻ നമ്മുടെ ഏജന്റ് സാബു പറഞ്ഞിട്ടു വിളിക്കുവാ. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ സാറിനെ വിളിച്ചാൽ മതിയെന്നാ പറഞ്ഞത്.’’
“ശരി, സാബു പറഞ്ഞിട്ടാണോ വിളിക്കുന്നത്. അത് ആദ്യമേ പറയണ്ടേ. ആട്ടെ ഇദ്ദേഹത്തിന്റെ രോഗം എന്താണ്?’’
“അല്ലറചില്ലറ രോഗങ്ങളില്ലാത്ത മനുഷ്യരുണ്ടോ ഡോക്ടറേ?’’
“ശരി ശരി. ഇപ്പോൾ അസുഖം എന്താണെന്നു മനസിലായി. ഇത് എവിടെ കൊടുക്കാനാ, ജോലിസ്ഥലത്തോ മറ്റോ ആണോ?’’
“ജോലിസ്ഥലത്തൊന്നുമല്ല ഡോക്ടറേ. നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കൊടുക്കാനാ. അതാകുന്പോൾ പ്രത്യേകിച്ചു ചോദ്യവും പറച്ചിലുമൊന്നുമുണ്ടാകില്ലല്ലോ.’’
“ഇതൊക്കെ അല്പം ചെലവുള്ള പരിപാടിയാ കേട്ടോ. ആട്ടെ, തനിക്ക് എന്തെങ്കിലും രോഗമുണ്ടോ?’’
“രോഗമെന്നു പറഞ്ഞാൽ ഇടയ്ക്കിടെ ഗ്യാസിന്റെ ചെറിയ കംപ്ലെയിന്റുണ്ട്. ഒന്നോ രണ്ടോ വായുഗുളിക കഴിക്കുന്പോൾ ശമിക്കും. പിന്നെ ഇടയ്ക്കിടെ ചെറിയ തുമ്മലും ജലദോഷവുമുണ്ട്.’’
“എടോ, തനിക്കു വായുഗുളികയും വിക്സും മേടിക്കാൻ കാശു തരാനല്ല ദുരിതാശ്വാസനിധി തുറന്നുവച്ചിരിക്കുന്നത്. അവിടുന്നു കാശു കിട്ടണേൽ ഇത്തിരി കട്ടിയായ രോഗം എന്തെങ്കിലും വേണം. വല്ല കാൻസറോ ഹാർട്ട് പ്രശ്നമോ കിഡ്നി പ്രോബ്ലമോ അങ്ങനെ എന്തെങ്കിലും ഉണ്ടോ?’’
“ഇതുവരെ അങ്ങനെയൊന്നുമില്ല. ഡോക്ടറെ. അപ്പോൾ എന്തു ചെയ്യും? കിട്ടാതെ വരുമോ?’’
“താൻ വിഷമിക്കേണ്ട, സാബു പറഞ്ഞതല്ലേ, വഴിയുണ്ടാക്കാം. പക്ഷേ, ഹാർട്ടും കരളുമൊക്കെയാണെങ്കിൽ റേറ്റ് കൂടും. കിഡ്നിയോ പാൻക്രിയാസോ മതിയോ?’’
“എതായാലും കൊടുക്കുവല്ലേ ഡോക്ടർ സാറേ. ഇത്തിരി കാര്യമായി കിട്ടുന്നതെന്തെങ്കിലും കൊടുക്കുന്നതല്ലേ നല്ലത്.’’
“എന്നാൽ, ഒരു കാര്യം ചെയ്യാം. ഹാർട്ട് വച്ചുതന്നെ കൊടുക്കാം. അതാകുന്പോ എളുപ്പത്തിൽ തള്ളത്തില്ല. താൻ ഒരു കാര്യം ചെയ്യ്. റേഷൻകാർഡിന്റെ കോപ്പിയും അപേക്ഷാഫോമുമായിട്ടു വാ... ഒരു ഫോട്ടോയും വച്ചോ, ഇത്തിരി അവശനിലയിലുള്ളതായിക്കോട്ടെ. അടുത്തയാഴ്ച വന്നാ മതി. മെഡിക്കൽ സർട്ടിഫിക്കറ്റ് എഴുതിയെഴുതി ബാക്കിയുള്ളോന്റെ കൈ നീരുവച്ചിരിക്കുവാ... ഇവിടെ അലമാര നിറയെ അപേക്ഷയാ... സാധാരണ ഡോക്ടർമാർക്കു രോഗം മാറ്റികൊടുത്താൽ മതി. ഞാനിവിടെ രോഗം ഉണ്ടാക്കാൻ കഷ്ടപ്പെടുകയാ...’’
“സാറേ, ഏതായാലും മെനക്കേടാ. എന്നാൽ, പിന്നെ വീട്ടിൽ രണ്ടുമൂന്നു പേരുകൂടി ഉണ്ട്. അവർക്കുകൂടി ഓരോ സർട്ടിഫിക്കറ്റ് തരുവാണെങ്കിൽ എന്തെങ്കിലും കാര്യത്തിൽ കൊള്ളിക്കാൻ കിട്ടിയേനെ.’’
“അത്രയ്ക്കു ഗതികേടാണോടോ തന്റെ വീട്ടിൽ?’’
“എന്നു പറഞ്ഞാൽ ജീവിക്കേണ്ടേ സാറേ. മകൻ ഐടി എൻജിനിയറും ഭാര്യ ഗൾഫിലുമൊക്കെയാണ്. വീട്ടിൽ മൂന്നാലേക്കർ തെങ്ങിൻതോപ്പുമുണ്ട്. ഇളയ മകൻ ചെറുകിട ബിസിനസുമൊക്കെയായി നാട്ടിൽത്തന്നെയാ. എനിക്ക് അത്യാവശ്യം പെൻഷനും കാര്യങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കണ്ടേ. ഇങ്ങനെ എന്തെങ്കിലുമൊക്കെ കിട്ടുന്നതുകൊണ്ടാ പിടിച്ചുനിക്കുന്നത്...’’
“സത്യം പറയാമല്ലോ. തന്നെപ്പോലുള്ള ഉത്തമ പൗരന്മാരുടെ ഇത്തരം രോഗമാ ഞങ്ങളെപ്പോലുള്ളവരുടെ ആരോഗ്യം.’’
“ഇതൊക്കെ പൗരധർമം..! നന്ദിയൊന്നും പറയണ്ടാ... സാറേ, വാർഡ് മെംബറുടെ ശിപാർശയോ കത്തോ വല്ലതും സംഘടിപ്പിക്കണോ?’’
“കിട്ടുമെങ്കിൽ മേടിച്ചോ, തന്നെപ്പോലുള്ളവർക്കു ഹാർട്ട് ഉണ്ടെന്നു പറഞ്ഞാൽ പുള്ളി വിശ്വസിക്കുമോ എന്ന സംശയം മാത്രമേ എനിക്കുള്ളൂ!’’
മിസ്ഡ് കോൾ
= കോഴിക്കോട്ട് വീട്ടമ്മയുടെ കാലുമാറി ഡോക്ടർ ശസ്ത്രക്രിയ നടത്തി.
- വാർത്ത
= രാഷ്ട്രീയം വിട്ടു ഡോക്ടറാകാൻ പോയ ആളായിരിക്കും!