Thursday, May 23, 2024 2:48 AM IST
ഡോ. ജോൺ ജോസഫ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്ഥാനാർഥികൾക്കു ചെലവാക്കാവുന്ന തുക 40 ലക്ഷത്തിൽനിന്ന് ഈ വർഷം ഇലക്ഷൻ കമ്മീഷൻ 95 ലക്ഷമായി ഉയർത്തിയെങ്കിലും ഇതിന്റെ എത്രയോ മടങ്ങ് ഇരട്ടിയാണ് ഓരോ സ്ഥാനാർഥിയും ചെലവിടേണ്ടതായി വരുന്നത്. ഒരു ലോക്സഭാ മണ്ഡലത്തിൽ ചെലവ് എത്രതന്നെ ചുരുക്കിയാലും മുഖ്യകക്ഷികളുടെ സ്ഥാനാർഥികൾക്ക് അല്ലെങ്കിൽ പാർട്ടികൾക്കു ചുരുങ്ങിയത് എട്ടു കോടിയെങ്കിലും ചെലവഴിക്കേണ്ടിവരും. ഇലക്ഷൻ പ്രഖ്യാപനം കഴിഞ്ഞ് ഏതാണ്ട് രണ്ടു മാസക്കാലം തുടർച്ചയായിട്ടുള്ള ഒരു മാമാങ്ക പ്രക്രിയയാണിത്.
ചെലവോടു ചെലവ്
ഒരു അക്കാദമിക താത്പര്യത്തോടെ ഇലക്ഷൻ പ്രചാരണ പ്രക്രിയ പഠനവിഷയമാക്കിയപ്പോഴാണ് എത്രയോ ചെലവേറിയ നടപടിക്രമങ്ങളാണിതെന്നു മനസിലാക്കാൻ കഴിഞ്ഞത്. സ്ഥാനാർഥിപ്രഖ്യാപനം കഴിഞ്ഞാൽ ആദ്യഘട്ടത്തിൽ സ്ഥാനാർഥി പൊതുസ്ഥാപനങ്ങൾ, വിവാഹ-മരണ വീടുകളിൽ സന്ദർശനം, പൗരപ്രമുഖരെ സന്ദർശിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. ഇതിനായി സ്ഥാനാർഥിയുടെ വാഹനത്തോടൊപ്പം അകന്പടിയായി മറ്റു വാഹനങ്ങളും ഉണ്ടാകും.
അതതു മുന്നണികളുടെ ബൂത്ത്-മണ്ഡലം-നിയോജകമണ്ഡലം-പാർലമെന്റ് മണ്ഡലം കൺവൻഷനുകൾ നടത്തണം. ഇതിനായി ഹാൾ ബുക്കിംഗ്, മൈക്ക്, ആളുകളെ എത്തിക്കാൻ വാഹനം, പങ്കെടുക്കുന്നവർക്കു ഭക്ഷണം തുടങ്ങിയ ചെലവേറുന്ന കാര്യങ്ങൾ നിരവധിയാണ്. ഒരു പാർലമെന്റ് മണ്ഡലം കൺവൻഷൻ നല്ലരീതിയിൽ നടത്തണമെങ്കിൽ പന്തൽ, മൈക്ക്, അനൗൺസ്മെന്റ്, പോസ്റ്റർ, ഫ്ളക്സ്, ആളെ എത്തിക്കാൻ വാഹനം... എല്ലാംകൂടി 15 ലക്ഷം വേണ്ടിവരും.
പോസ്റ്ററടിക്കൽ, ഒട്ടിക്കൽ
വിവിധ ഡിസൈനിലുള്ള പോസ്റ്ററുകൾ, ഫ്ളക്സ് ബോർഡുകൾ, കട്ടൗട്ടുകൾ, ഹോർഡിംഗ്സ്, മുന്നണി അഭ്യർഥന, ഭവനസന്ദർശനം, സ്ഥാനാർഥി പര്യടനം, അനൗൺസ്മെന്റ് ഇതെല്ലാം ഈ ഉത്സവത്തിൽ അരങ്ങുകളാണ്.
സ്ഥാനാർഥിപ്രഖ്യാപനം കഴിഞ്ഞാലുടൻ ശിവകാശി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പോസ്റ്റർ, ഫ്ളക്സ് ഓർഡർ എടുക്കാൻ ഏജന്റുമാർ വരും. ഇവരിൽ പലർക്കും ഇവിടെത്തന്നെ കമ്മീഷൻ ഏജന്റുമാരുമുണ്ട്. പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിനു പോസ്റ്ററുകളാണ് എത്തിക്കുക. 3x3 (അടി) പോസ്റ്ററിന് മിനിമം അഞ്ചുരൂപ മുതലാണ് ചെലവ്. ഫ്ളക്സ് ബോർഡ് 6x6, 8x6, 4x4 എന്നിങ്ങനെ വിവിധ തരം. 6x6 ഫ്ളക്സ് ബോർഡിന് 600 രൂപ മുതലാണു വില. ഒരു പാർലമെന്റ് മണ്ഡലത്തിൽ മിനിമം 1,200 ബൂത്തുകൾ. ഒരു ബൂത്തിൽ മിനിമം പത്തു ഫ്ളക്സ് ബോർഡുകൾ. ഒരു ബൂത്തിലേക്ക് 200 പോസ്റ്ററുകൾ. പലപ്പോഴും പല തവണകളായി കൊടുക്കേണ്ടിവരും. ഒരു മഴ കഴിയുന്പോൾ പോസ്റ്ററിന്റെ നിറം മങ്ങും. അപ്പോൾ വീണ്ടും പോസ്റ്റർ വേണ്ടിവരും. ഇത്തരം പ്രചാരണങ്ങൾക്കു മാത്രമായി ചുരുങ്ങിയത് രണ്ടു കോടി വേണ്ടിവരും. പലപ്പോഴും ചില സ്ഥാനാർഥികൾക്കു ചിഹ്നം വൈകിയാണു കിട്ടുക. അപ്പോൾ വീണ്ടും ചിഹ്നം വച്ച് പോസ്റ്ററും ഫ്ളക്സും അടിക്കേണ്ടിതായിവരും.
ചുവരെഴുത്തും മൈക്കും
ചുവരെഴുത്താണ് മറ്റൊരിനം. ചുവരെഴുതാൻ ഉടമസ്ഥന്റെ അനുവാദം ആദ്യം വാങ്ങണം. ഒരു ചുവര് വെള്ളയടിച്ച് എഴുതാൻ 1,500 രൂപയാണ് കരാർ. ഇത്തരം മൂവായിരം മുതൽ നാലായിരം വരെ ചുവരുകളാണ് എഴുതേണ്ടി വരിക.
മൈക്ക് അനൗൺസ്മെന്റിനും ചെലവേറെയാണ്. ജീപ്പ് വാടക 7,000. മൈക്ക്സെറ്റ്, ജനറേറ്റർ, ഓപ്പറേറ്റർ, അനൗൺസർ ഉൾപ്പെടെ ദിവസവാടക ജീപ്പ് ഒന്നിന് 12,000 രൂപ വരും. ഒരു മണ്ഡലത്തിന് ഒന്നുവച്ച് 70 പഞ്ചായത്ത് മണ്ഡലത്തിൽ മിനിമം 15 ദിവസം കൂടാതെ സ്ഥാനാർഥി പര്യടനത്തിനു വേറെയും. അനൗൺസ്മെന്റിൽത്തന്നെ 1.5 കോടി വരെ ചെലവ് വരും. സ്ഥാനാർഥി പര്യടനത്തിന് 50 വണ്ടികളുടെ അകന്പടിയുണ്ടാകും. പ്രസംഗിക്കുന്നവർക്കായി വേറെ വാഹനങ്ങളും കൊടുക്കണം.
മുന്നണിയുടെ പ്രസ്താവന, സ്ഥാനാർഥിയുടെ അഭ്യർഥന, സ്ലിപ്പ് കൊടുക്കൽ ഇങ്ങനെ നാലുതവണ ഭവനസന്ദർശനം നടത്താറുണ്ട്. ഇതിനായി ഓരോ ബൂത്തിനും 3,000 മുതൽ 5,000 രൂപവരെ കൊടുക്കണം. ഇലക്ഷൻ തലേന്ന് ബുത്ത് അലങ്കരിക്കൽ, വോട്ടർമാരെ ബൂത്തിലെത്തിക്കാൻ വാഹനം, പിന്നെ മറ്റിനത്തിനായി ബൂത്ത് ഒന്നിന് പതിനായിരം വച്ചും കൊടുക്കണം. തെരഞ്ഞെടുപ്പിൽ ഏറ്റവും ഭാരിച്ച ചെലവിനമാണിത്. ചുരുങ്ങിയത് രണ്ടു കോടിയോളം ചെലവ് ഈയിനത്തിൽ മാത്രം വരും.
കുടുംബയോഗം
ബൂത്തുതല കുടുംബയോഗങ്ങളും ചെലവേറിയ ഇനം തന്നെ. നൂറു പേർ പങ്കെടുക്കുന്ന കുടുംബയോഗത്തിനു ഭക്ഷണച്ചെലവ് അടക്കം കുറഞ്ഞത് പതിനായിരം രൂപ കൊടുക്കണം. ചെലവ് കുറയ്ക്കാൻ രണ്ടും മൂന്നും ബൂത്തുകളുടെ കുടുംബയോഗം ഒന്നിച്ചു നടത്താറുമുണ്ട്.
പലപ്പോഴും നേതാക്കളെ സജീവമാക്കാൻ അവർക്ക് കാർ, ഡ്രൈവർ ചിലപ്പോൾ പ്രത്യേക കിറ്റും കൊടുക്കേണ്ടിവരും. സ്ഥാനാർഥിയുടെ ആരോഗ്യവും പ്രധാനംതന്നെ. ഇട്ട പ്രോഗാമിൽനിന്ന് ഒരു ഒരു ദിവസം സ്ഥാനാർഥിക്കു മാറേണ്ടിവന്നാൽ പരിപാടികൾ അവതാളത്തിലാകും. ഇരട്ടിച്ചെലവ് ആകും. സ്ഥാനാർഥിക്കും കാർ, ഡ്രൈവർ, ഡീസൽ തുടങ്ങി ഒരു ദിവസത്തേക്ക് 5000 രൂപയോളം ചെലവുണ്ടാകും. ഇതിനുപുറമേ പാരകൾ, മറുപാരകൾ, വോട്ട് പെട്ടിയിൽ വീഴുംവരെ ടെൻഷൻതന്നെ.
ചെലവ് എങ്ങനെ ചുരുക്കാം?
മുഖ്യ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാൻ തീരുമാനിച്ചാൽ കുറയ്ക്കാൻ പറ്റും. തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ മുഖ്യപാർട്ടികളുടെ മീറ്റിംഗ് വിളിച്ച് നിശ്ചിത ഫണ്ടിൽ ചെലവ് ചുരുക്കണമെന്ന് ആവശ്യപ്പെടുകയും കർശന നിരീക്ഷണം നടത്തുകയും വേണം.സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് ഫ്ളക്സ് ബോർഡ്, സ്ഥാനാർഥി പര്യടനം, മൈക്ക് അനൗൺസ്മെന്റ് എന്നിവയുടെ ആവശ്യം വരുന്നില്ല.
പോസ്റ്ററുകളും ഫ്ളക്സുകളും പ്രദർശിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻതന്നെ മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ പൊതുവേ ജില്ലാ കേന്ദ്രങ്ങൾ, താലൂക്ക്, നഗര, മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലും ബൂത്ത് കേന്ദ്രീകരിച്ചും പൊതുവായ നോട്ടീസ് ബോർഡ് വച്ച് ഓരോ സ്ഥാനാർഥിക്കും സ്ഥലം നിശ്ചയിച്ചു കൊടുക്കാം. പോസ്റ്ററുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് മാത്രമായി അടിക്കാൻ നിശ്ചയിക്കണം.
ഇലക്ഷൻ കമ്മീഷന്റെ ചെലവിൽത്തന്നെ പത്രങ്ങളിലും ചാനലുകളിലും സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ ക്രമീകരണങ്ങൾ ചെയ്യണം. ഇതിലേക്കായി സ്ഥാനാർഥിയിൽനിന്നു നിശ്ചിത തുക ഈടാക്കാം. ശബ്ദമലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും മൈക്ക് അനൗൺസ്മെന്റ് ഒഴിവാക്കണം. വളരെ ആവശ്യമെങ്കിൽ നിശ്ചിത സമയം ഒരു പഞ്ചായത്തിൽ ഒരു ദിവസം മാത്രം എന്ന രീതിയിൽ ക്രമീകരിക്കണം.
പര്യടനം വേണോ?
ഏറെ ചെലവു വരുന്ന സ്ഥാനാർഥിപര്യടനം ഒഴിവാക്കണം. പലപ്പോഴും യോഗസ്ഥലങ്ങളിൽ സ്ഥാനാർഥിയുടെ വാഹനത്തിലെത്തുന്ന ആളുകൾതന്നെയാണ് കേൾവിക്കാരുമെന്നതാണു വസ്തുത. വെറും ഒരു നേർച്ചപോലെ നടത്തുന്ന ഒരു നേർക്കാഴ്ച മാത്രമാണിത്. ഇതിനു പകരം പ്രധാന കേന്ദ്രങ്ങളിൽ ഇലക്ഷൻ കമ്മീഷന്റെ നിരീക്ഷണത്തിൽ സ്ഥാനാർഥികളെ പങ്കെടുപ്പിച്ചും പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ചും സംവാദങ്ങൾ നടത്താം. സോഷ്യൽ മീഡിയയും ഇതിനായി നല്ലതുപോലെ ഉപയോഗിക്കാം.
സ്ലിപ്പ് കൊടുക്കാനായിട്ടുള്ള ഭവനസന്ദർശനം ആവശ്യമില്ല. പോളിംഗ് ഓഫീസർമാർ വീടുകളിൽ എത്തി കൃത്യമായി ഇതെല്ലാം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിനു ചെലവുവരുന്ന മുന്നണി സ്ഥാനാർഥി അഭ്യർഥനയും യഥാർഥത്തിൽ ആവശ്യമുള്ള കാര്യമല്ല. സംവാദങ്ങളിലൂടെ സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയുന്നുണ്ട്.
അവിടങ്ങനെ, ഇവിടിങ്ങനെ
കർണാടക, തമിഴ്നാട്, ഗോവ തുടങ്ങിയ സമീപ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോസ്റ്റർ, ഫ്ളക്സ്ബോർഡ് ഒന്നും തന്നെ തീരെ കാണുന്നില്ല. അവിടെയും കേരളത്തിനൊപ്പംതന്നെ പോളിംഗ് ശതമാനം കാണാറുമുണ്ട്.
നിശ്ചയദാർഢ്യമുള്ള രാഷ്ട്രീയനേതൃത്വം തീരുമാനമെടുത്താൽ തെരഞ്ഞെടുപ്പിന്റെ ഭീമമായ ചെലവ് കുറയ്ക്കാൻ കഴിയും. തെരഞ്ഞെടുപ്പ് കഴിയുന്പോൾ സ്ഥാനാർഥിയുടെ കൈയിൽ കൊടുക്കാനുള്ള പണത്തിന്റെ ബില്ലുകൾ വന്നു നിറയും. കുടുംബസ്വത്തും കിടപ്പാടവും വിറ്റാണ് പലപ്പോഴും കടം വീട്ടുക. ഈ അവസ്ഥ മാറിയില്ലെങ്കിൽ ശതകോടീശ്വരന്മാർക്കേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ എന്ന സ്ഥിതി വരും. ഇത് ജനാധിപത്യത്തിനു ഭൂഷണമല്ല.