Thursday, May 23, 2024 2:57 AM IST
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു
പിണറായി വിജയൻ (മുഖ്യമന്ത്രി)
കേരള വികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്ക്കൊക്കെ കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ. ഇതു പരിഹരിക്കാൻ ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. ഇന്നു നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാണ്. മെഡിക്കൽ കോളജുകളിൽ മാത്രം കിട്ടിയിരുന്ന പല ചികിത്സകളും താലൂക്കുതലം വരെ കിട്ടും.
ലൈഫ് മിഷൻ മുഖേന നാലു ലക്ഷത്തോളം വീടുകൾ യാഥാർഥ്യമാക്കി. ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി. കഴിഞ്ഞ എട്ടു വർഷംകൊണ്ട് 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെത്തു. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പുലൈൻ, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങി നിരവധി പദ്ധതികൾ.
സംരംഭ കേരളം
2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. മൂന്നേകാൽ ലക്ഷത്തിലധികം പട്ടയങ്ങൾ ഇതിനോടകം വിതരണം ചെയ്തു. കണക്ട് കരിയർ ടു കാമ്പസ്, യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ കാമ്പസ്, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഇവ നടപ്പാക്കിത്തുടങ്ങി.
വർഷം ലക്ഷം സംരംഭങ്ങൾ എന്ന സംരംഭകവർഷം പദ്ധതി എട്ടു മാസം കൊണ്ടു ലക്ഷ്യത്തിലെത്തി. സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കും.
സ്റ്റാർട്ടപ്പ് മേഖല
വ്യാവസായിക വളർച്ച യുഡിഎഫ് കാലത്ത് 2016ൽ 12% ആയിരുന്നു. അത് 17% ആയി.
17 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കി. 2016ൽ 300 സ്റ്റാർട്ടപ്പുകളുണ്ടായിരുന്നത് ഇന്ന് 5,000 കടന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ 5,500 കോടിയുടെ നിക്ഷേപം വന്നു, 50,000 തൊഴിലവസരങ്ങളും. സർവകലാശാലാ വിദ്യാർഥി സംരംഭകർക്ക് 466 ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിച്ചു. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോമർ പുരസ്കാരം നേടി. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യുബിഐ ഗ്ലോബൽ തെരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്.
റൂസാ ഫണ്ടിംഗ് നേടിയ ഏറ്റവും കൂടുതൽ കോളജുകൾ കേരളത്തിലാണ്. നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടി. കോഴിക്കോട് സർവകലാശാലയും കൊച്ചി സർവകലാശാലയും സംസ്കൃത സർവകലാശാലയും എ പ്ലസ് ഗ്രേഡ് സ്വന്തമാക്കി. 16 കോളജുകളാണ് കേരളത്തിൽനിന്ന് എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയത്. 26 കോളജുകൾ എ പ്ലസ് ഗ്രേഡും 53 കോളജുകൾ എ ഗ്രേഡും സ്വന്തമാക്കി. മഹാത്മാഗാന്ധി സർവകലാശാല, ടൈം ഹയർ എഡ്യുക്കേഷൻ വേൾഡ് റാങ്കിംഗിന്റെ 401-500 ബാൻഡിൽ ഇടം പിടിച്ചിട്ടുണ്ട്.
ഓൺലൈൻ സേവനം
റബർ മേഖലയിൽ സർക്കാരിന്റെ പ്രധാന ഇടപെടലാണ് 1,050 കോടി മുടക്കുള്ള കേരള റബർ ലിമിറ്റഡ് കമ്പനി. ആദ്യ ഘട്ടത്തിൽ 200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാർഥ്യമാകുന്നതോടെ റബർ കർഷകർക്കു തുണയാകും. അഴിമതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും നടപ്പിലാക്കി. തൊള്ളായിരത്തിലധികം സേവനങ്ങളാണ് ഇപ്പോൾ ജനങ്ങൾക്ക് ഓൺലൈനായി കിട്ടുന്നത്.
രണ്ടര ലക്ഷത്തോളം നിയമന ശിപാർശകളാണ് 2016 ജൂൺ മുതൽ കേരള പിഎസ്സി നൽകിയിട്ടുള്ളത്. 30,000 അധിക തസ്തികകൾ സർക്കാർ സൃഷ്ടിച്ചു.
ടൂറിസം മികവിൽ
2016 മുതൽ വിനോദ സഞ്ചാര മേഖലയിൽ ഇടപെട്ടു. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച, ലോകത്തു കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി ട്രാവൽ പ്ലസ് ലീഷർ മാഗസിന്റെ വായനക്കാർ കേരളത്തെ തെരഞ്ഞെടുത്തു.
ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള കേരളത്തിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിക്കു ലണ്ടനിൽ നടന്ന വേൾഡ് ടൂറിസം മാർക്കറ്റിൽ പുരസ്കാരം ലഭിച്ചു.
വരുമാനം കൂടി
2016 ൽ കേരളത്തിന്റെ തനതു വരുമാനം 26 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത് 73 ശതമാനമായി. 2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോൾ അത് 11.74 ലക്ഷം കോടിയോളം രൂപയായി. കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതം അതിജീവിച്ചാണ് ഈ നേട്ടം. ദേശീയ തലത്തിൽ സംസ്ഥാനങ്ങളുടെ ശരാശരി റവന്യു വരുമാനം കണക്കാക്കിയാൽ അതിന്റെ 45 ശതമാനം കേന്ദ്രവിഹിതമാണ്. നമ്മുടേത് 34 ശതമാനത്തിന് അടുത്തു മാത്രമാണ്. ഈ സാമ്പത്തികവർഷം അത് 30 ശതമാനത്തിൽ താഴെ എത്തും.
ലഹരി-ഗുണ്ടാ വാഴ്ചയിൽ മുടന്തുന്നു
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ, ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണിത്. ജനങ്ങളെ ഇത്രത്തോളം വെല്ലുവിളിച്ചൊരു സര്‍ക്കാര്‍ കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എന്താണ് കേരളത്തിൽ ഇവർക്കു പറയാനുള്ള ഭരണനേട്ടം?
ഇതാണോ നേട്ടങ്ങൾ?
മഴക്കാലപൂര്‍വ ശുചീകരണം നടത്താനാകാത്ത സർക്കാർ. അവയവം മാറി ശസ്ത്രക്രിയ നടത്തുന്ന ആശുപത്രി. ലഹരി- ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. ആര്‍ക്കും ആരെയും ക്വട്ടേഷന്‍ നല്കി കൊല്ലാനോ കാലു വെട്ടാനോ വീട് ആക്രമിക്കാനോ കഴിയുന്ന ഗ്യാംഗ്സ്റ്റര്‍ കേരളം. ആഭ്യന്തര വകുപ്പും അതിനൊരു മന്ത്രിയും ഈ നാട്ടില്‍ ഉണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ഇത്രയുമേറെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുള്ള കാലവും വേറെയില്ല.
ധൂര്‍ത്തും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാര്‍. സിപിഎമ്മിനും പാര്‍ട്ടി ബന്ധുക്കള്‍ക്കും കിട്ടുന്ന വഴിവിട്ട സഹായമല്ലാതെ ആര്‍ക്കാണ് സര്‍ക്കാരിനെക്കൊണ്ട് ഗുണമുള്ളത്? അഴിമതി ആരോപണങ്ങള്‍ തെളിവ് സഹിതം നല്‍കിയിട്ടും അനക്കമില്ല. സ്വയരക്ഷയ്ക്കു സംഘപരിവാറുമായും മോദിയുമായും ഒത്തുതീര്‍പ്പുണ്ടാക്കിയ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
പെൻഷൻ എവിടെ?
ക്ഷേമപെന്ഷന് മുടങ്ങിയിട്ട് ആറു മാസം. കെട്ടിടനിര്‍മാണ തൊഴിലാളികളുടേത് ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷനുകള്‍ ഒരു വര്‍ഷമായി ഇല്ല. മാവേലി സ്റ്റോറുകൾ കാലി. ആശുപത്രികളില്‍ മരുന്നില്ല. ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും 40,000 കോടി കുടിശിക.16,000 കോടി കരാറുകാര്‍ക്കു കുടിശിക മൂലം അടിസ്ഥാന സൗകര്യ വികസന മേഖല നിശ്ചലം. ഉച്ചക്കഞ്ഞി വിതരണത്തിന്റെ പണം പ്രധാനാധ്യാപകര്‍ക്ക് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണം എത്രയോ നാണക്കേടായി. എഐ കാമറ, കെ ഫോൺ അഴിമതികളിൽ മുഖ്യമന്ത്രിയുടെ കുടുംബം സംശയനിഴലിലാണ്.
വീട് കിട്ടിയില്ല
പാവങ്ങള്‍ക്കു വീട് നല്കുന്ന പദ്ധതികളും അവതാളത്തിലാക്കി. 2023-24 ബജറ്റില്‍ ലൈഫ് മിഷനിലൂടെ 71,861 വീടുകള്‍ പണിയുമെന്ന് പ്രഖ്യാപിച്ചിട്ടും നിർമിച്ചത് 31,356 വീടുകള്‍ മാത്രം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷംകൊണ്ട് നാലര ലക്ഷത്തിലേറെ വീടുകള്‍ പണിതിരുന്നു. വെള്ളക്കരം മൂന്നിരട്ടിയാക്കി. വൈദ്യുതി ചാര്‍ജിന്റെ പേരിലും കൊള്ള. ക്ഷേമ പെന്ഷന് ഇന്ധന സെസും ജനത്തിനുള്ള ഇരുട്ടടിയാണ്. നീതിപൂര്‍വകമല്ലാതെ കെട്ടിട പെര്‍മിറ്റ് ഫീസും കുത്തനെ കൂട്ടി.
പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ച വിവരണാതീതം. മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആവശ്യത്തിനു ബാച്ചുകള്‍ അനുവദിക്കാതെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെയും താറുമാറാക്കി. സര്‍വകലാശാലകളെ സിപിഎം നിയന്ത്രണത്തിലാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റും ആള്‍മാറാട്ടവും പരീക്ഷ, തട്ടിപ്പും എഴുതാത്ത പരീക്ഷയ്ക്കുള്ള വിജയവുമൊക്കെയാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഇന്നത്തെ അവസ്ഥ. എസ്എഫ്ഐ ക്രിമിനല്‍ സംഘം കോളജുകളെ ഇടിമുറികളാക്കി മാറ്റി. വെറ്ററിനറി വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം ഞെട്ടിക്കുന്നതല്ലേ? വിദേശത്തു പോകാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതും ഈ രംഗത്തെ നിലവാരത്തകര്‍ച്ചയും അമിത രാഷ്ട്രീയവത്കരണവും അല്ലാതെ മറ്റെന്താണ്?
തൊഴിൽ സഖാക്കൾക്ക്
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി. പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി സിപിഎം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനം നല്കുന്ന സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത് യുവജനങ്ങളെയാണ്. വ്യക്തികളുടെ സംരംഭങ്ങളെ സര്‍ക്കാര്‍ പട്ടികയില്പ്പെടുത്തിയുള്ള തട്ടിപ്പായിരുന്നു സംരംഭക വര്‍ഷം പദ്ധതി. പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതിയുടെ കേന്ദ്രങ്ങളാക്കി ഈ സര്‍ക്കാര്‍ തകര്‍ത്തു.
കാര്‍ഷികമേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യ പെരുകി. മലയോര മേഖലകളില്‍ വന്യജീവികളുടെ ആക്രമണം കാര്‍ഷിക വിളകളും കടന്നു വീടുകളിലേക്കെത്തിയിട്ടും നടപടിയില്ല. റബറിന് 250 രൂപ താങ്ങുവില നല്‍കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയില്ലെന്നു മാത്രമല്ല, ബജറ്റില്‍ റബര്‍ ഇന്‍സെന്റീവ് സ്കീമിനായി വകയിരുത്തിയ തുകയുടെ പത്തു ശതമാനത്തില്‍ താഴെ മാത്രമാണു ചെലവഴിച്ചത്. സംഭരണത്തുക നല്കാത്തതിനാല് നെല്‍കര്‍ഷകരും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. നാളികേരം, ഏലം, കുരുമുളക്, കാപ്പി, തേയില ഉള്‍പ്പെടെയുള്ള മേഖലയിലുള്ളവരും പ്രതിസന്ധിയിലാണ്.
കടത്തിൽ മുക്കി
പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 1.6 ലക്ഷം കോടിയായിരുന്ന മൊത്തം കടം നിലവില്‍ നാലു ലക്ഷം കോടിയിലെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മുടക്കിയതോടെ വികസന- ക്ഷേമ പദ്ധതികളെല്ലാം അവതാളത്തിലായി. കിഫ്ബി സംസ്ഥാനത്തിനുതന്നെ ബാധ്യതയാണ്. ഈ ദുര്‍ഭരണം ഇനിയും രണ്ടു വര്‍ഷം സഹിക്കേണ്ട ദുര്‍വിധിയിലാണ് കേരളീയര്‍.