തോട്ടപ്പള്ളി സ്പിൽവേയും എസി റോഡും വെള്ളപ്പൊക്കവും
ആന്റണി ആറിൽചിറ
Wednesday, June 4, 2025 12:20 AM IST
2018നുശേഷം വീണ്ടും മേയിൽ ഒരു വെള്ളപ്പൊക്കം. കുട്ടനാട്ടിൽ ഒരു വെള്ളപ്പൊക്കത്തിനുള്ള മഴ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പെയ്തിരുന്നില്ല. പിന്നെ എന്താണു സംഭവിച്ചത്?
കോട്ടയം ജില്ലയിലെയും ഇന്നത്തെ പത്തനംതിട്ട ജില്ലയിലെയും മലയോര പ്രദേശത്ത് തുടർച്ചയായി മഴപെയ്താൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് അനുഭവംകൊണ്ട് ബോധ്യപ്പെട്ടവരാണ് തോട്ടപ്പള്ളി സ്പിൽവേയും ആലപ്പുഴ-ചങ്ങനാശേരി റോഡും എസി കനാലും നിർമിക്കാൻ തീരുമാനിച്ചത്. തണ്ണീർമുക്കം വഴിയും തോട്ടപ്പള്ളി സ്പിൽവേ വഴിയും ഒഴുകി കടലിലെത്തിയാണ് കുട്ടനാട്ടിലെ വെള്ളം ഒഴിവാകുന്നത്. വെള്ളപ്പൊക്കക്കാലത്ത് കടൽ പ്രക്ഷുബ്ധമെങ്കിൽ കടലിലേക്കുള്ള നീരൊഴുക്ക് കുറയും. പിന്നീട് ജനസാന്ദ്രത കൂടി, നദികളുടെ ശേഷിയും വലിപ്പവും കുറഞ്ഞു. വെള്ളം ഒഴുകിമാറാനുള്ള സൗകര്യവും സാഹചര്യവും കുറഞ്ഞുവന്നപ്പോൾ വെള്ളപ്പൊക്കവും തുടർക്കഥയായി.
സാങ്കേതികവിദ്യ വളർന്ന ഇക്കാലത്ത് എന്തുകൊണ്ട് തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലും വെള്ളം വളരെവേഗം ഒഴുക്കിക്കളയാൻ തക്കവിധം പൊഴി ഒരുക്കാനും ഹൈപവർ പമ്പുകൾ സ്ഥാപിച്ച് വെള്ളം കടലിലേക്കു കളയാനും നമുക്ക് ആകുന്നില്ല? തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിയുടെ ഇപ്പോഴത്തെ അവസ്ഥ, 50 ഇഞ്ച് വലുപ്പമുള്ള പൈപ്പിലൂടെ നിറഞ്ഞൊഴുകിയെത്തുന്ന വെള്ളത്തെ രണ്ടിഞ്ച് വലിപ്പമുള്ള പൈപ്പിലൂടെ കടത്തിവിടാൻ ശ്രമിക്കുന്നതിന് തുല്യമാണ്. കൊടിയ വേനൽക്കാലമൊഴികെ എല്ലാക്കാലത്തും തോട്ടപ്പള്ളി നിറഞ്ഞാണ് ഒഴുകുന്നത്. അവിടെയാണു തോട്ടപ്പള്ളി അഴിമുഖത്ത് ചെറിയ ചാല് കീറി വെള്ളം കടലിലേക്കു വിടാൻ ശ്രമിക്കുന്നത്. ഇത് തികച്ചും അപ്രായോഗികമാണ്.
എസി റോഡും കനാലും
1951ൽ തിരു-കൊച്ചി സംസ്ഥാനത്തെ ഭരണാധികാരികൾ എടുത്ത വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു ചങ്ങനാശേരിയെയും ആലപ്പുഴയെയും ബന്ധിപ്പിച്ച് റോഡ് നിർമിക്കുക എന്നത്. എന്നാൽ ഇപ്പോൾ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾകൊണ്ട് വെള്ളപ്പൊക്കക്കാലത്ത് ഈ റോഡ് ഉപയോഗശൂന്യമാകുന്ന അവസ്ഥയിലായി.
നിർമാണകാലത്ത് ലക്ഷ്യമിട്ടിരുന്നത് റോഡിന്റെയും കനാലിന്റെയും സംയുക്തമായ നിർമാണവും വികസനവും ആയിരുന്നു. എന്നാൽ പിന്നീട് റോഡ് നിർമാണം മാത്രം പുരോഗമിച്ചു. കനാൽ നിർമാണം മങ്കൊമ്പ് ഒന്നാംകരയിൽ അവസാനിക്കുകയും ചെയ്തു. മണിമലയാറും പമ്പയാറും അതിന്റെ കൈവഴിയായ പൂക്കൈതയാറും എസി റോഡിന് സമാന്തരമായി ബന്ധിപ്പിക്കാനുള്ള എസി കനാലിന്റെ നിർമാണം നിന്നുപോയ കാലത്ത് തുടങ്ങിയതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ. അടുത്തകാലത്ത് കൊട്ടിഘോഷിച്ചു നടപ്പാക്കിയതും തുടരുന്നതുമായ എസി റോഡ് നവീകരണംപോലും റോഡിന് തെക്കുഭാഗത്തെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ രൂക്ഷമാക്കി.
എസി കനാൽ വിഭാവന ചെയ്തപ്പോൾതന്നെ പെരുന്ന മുതൽ പള്ളാത്തുരുത്തി പൂക്കൈതയാറ് വരെ ബന്ധിപ്പിക്കുന്ന സമാന്തരകനാൽ ആണ് ഉദ്ദേശിച്ചിരുന്നത്. മണിമലയാർ കടന്നുപോകുന്ന ചങ്ങനാശേരിയുടെ പടിഞ്ഞാറു ഭാഗവും തലവടി, മുട്ടാർ, വെളിയനാട്, രാമങ്കരി പ്രദേശങ്ങളിലെ വെള്ളവും അതോടൊപ്പം എടത്വ, ചമ്പക്കുളം, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന പമ്പാനദിയിലെ വെള്ളവും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ഒഴുകി പൂക്കൈതയാറ്റിലൂടെ വേമ്പനാട്ടു കായലിലെത്തുമെന്നും കരുതി. അതുവഴി എസി റോഡ് കടന്നുപോകുന്ന ചങ്ങനാശേരി, കുട്ടനാട് താലൂക്കുകളിലെ റോഡിന് തെക്കുഭാഗത്തെ വെള്ളപ്പൊക്കം ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എസി കനാൽ ഇന്നും പൂർത്തിയാകാത്ത ഒരു അത്യാവശ്യമായി നില്ക്കുന്നു. അതോടൊപ്പം വെള്ളപ്പൊക്കങ്ങളും.
പാളിച്ചകൾ
സമയബന്ധിതമായിത്തന്നെ റോഡ് പണി പൂർത്തിയായി. എന്നാൽ എസി കനാൽ വഴി മണിമലയാറിനെയും കൈത്തോടുകളെയും പമ്പയും പൂക്കൈതയുമായി ബന്ധിപ്പിക്കാൻ സാധിക്കാതെപോയി. എസി റോഡിന് കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും വലിയ പാലങ്ങൾ വന്നു. വലുതും ചെറുതുമായ നിരവധി റോഡുകളും പാലങ്ങളും എസി കനാലിനെ (നിർദിഷ്ട കനാലിനെ) തടസപ്പെടുത്തി രൂപപ്പെട്ടു. അതോടെ കുട്ടനാട്ടിലെ പല പഞ്ചായത്തുകളും ചെറിയ വെള്ളപ്പൊക്കങ്ങളിൽപോലും വലിയ ദുരിതം അനുഭവിക്കുന്നു.
എസി കനാൽ പള്ളാത്തുരുത്തി വരെ പൂർണമായും തുറന്നിരുന്നെങ്കിൽ എസി റോഡിന് തെക്കുഭാഗത്തെ പ്രദേശത്തെ വെള്ളക്കെട്ടിനും പ്രളയജലത്തിന്റെ ഒഴുക്കിനും ഒരു പരിധിവരെ ശമനമുണ്ടാകുമായിരുന്നു.
2019ലും 2020 ലും ഉണ്ടായതുപോലെയുള്ള നിയന്ത്രിതമായ വെള്ളപ്പൊക്കങ്ങൾ ഉണ്ടായാൽപോലും ഇപ്പോൾ കുട്ടനാട്ടിലെ നെടുമുടി, ചമ്പക്കുളം, രാമങ്കരി, വെളിയനാട് ( ഭാഗികം), എടത്വ, കൈനകരി (ഭാഗികം), മുട്ടാർ, തലവടി, ചങ്ങനാശേരി വില്ലേജിന്റെ പായിപ്പാട് പഞ്ചായത്തിൽപ്പെട്ട താഴ്ന്ന പ്രദേശങ്ങൾ - അതായത്, എസി റോഡിന് തെക്കുഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുകയും അത് ആഴ്ചകളോളം നിലനില്ക്കുകയും ചെയ്യും.
തോട്ടപ്പള്ളി അഴിമുഖം സ്പിൽവേയുടെ അതേ വീതിയിലോ അതിന് ആനുപാതികമായോ വികസിപ്പിച്ച് വർഷം മുഴുവൻ വെള്ളം ഒഴുകുന്നതിനുള്ള സൗകര്യം സൃഷ്ടിക്കണം. ആറുകളും തോടുകളും കായലുകളും ആഴം കൂട്ടിയാൽ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടും.