ശോഭ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, June 4, 2025 1:01 AM IST
ഞാൻ ജനിക്കുമ്പോൾ കെ.പി. ശോഭ എന്ന ശോഭയ്ക്കു പതിനൊന്നു വയസാണു പ്രായം. എനിക്ക് ഏഴു വയസുള്ളപ്പോൾ ശോഭ ആത്മഹത്യ ചെയ്തു. ഇതിനിടയിൽ ശോഭയെ ഞാൻ രണ്ടുതവണ കണ്ടിട്ടുണ്ട്. രണ്ടും കൊല്ലത്തെ ഗ്രാൻഡ് തിയറ്ററിൽവച്ച്. അപ്പോൾ ഞാൻ പ്രേക്ഷകനും ശോഭ നടിയുമായിരുന്നു.
എട്ടു വയസുകാരന്റെ ഓർമ്മ ഏറെ മങ്ങിയതെങ്കിലും തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസിക്കതിരില ചൂടിനിൽക്കുന്ന ശോഭയെ എനിക്കോർമ്മയുണ്ട്. ‘ഉൾക്കടലി’ലെ ശോഭ കൃഷ്ണതുളസിക്കതിരുകൾ ചൂടിയവളായിരുന്നു.
ഒഎൻവിയും എം.ഡി. രാജേന്ദ്രനും ശോഭയുടെ മുടിയഴകിൽ ഇതുവരെ ആരെയും ചൂടിക്കാത്ത കതിരിലകളും കതിരുകളും ചൂടിക്കാൻ മത്സരിക്കുകയായിരുന്നോ എന്നു പിന്നീടു തോന്നിയിട്ടുണ്ട്. ആദ്യകാഴ്ചയിൽത്തന്നെ, പ്രായവ്യത്യാസമേറിയിരുന്നെങ്കിലും എനിക്ക് ശോഭയോട് ഒരിഷ്ടം തോന്നിയിരുന്നു.
അതൊരു സ്വർഗീയ പ്രതിഭാസമോ നിശബ്ദപ്രണയമോ ആയിരിക്കാം. അതുമല്ലെങ്കിൽ ചിറകാർന്ന് വിണ്ണിലെത്തിയ നിറംചൂടിയ ഭാവനയായിരിക്കാം.അറിയില്ല. പിന്നീട് പിന്നീട് വന്നപ്പോൾ ശോഭ ഒരു ഘനീഭവിച്ച കണ്ണീർത്തുള്ളിയായി ഉള്ളിലെങ്ങോ തപിച്ചുകിടന്നു. ഇപ്പോഴുമെന്റെ എഴുത്തുമുറിയിൽ ശോഭയുടെ ചിത്രമുണ്ട്. സങ്കടപ്പൂങ്കുലപോലെ സദാ വിഭ്രമിപ്പിക്കുന്ന ഒന്ന്.
ശോഭയുടെ പുഞ്ചിരി എനിക്കുകൂടി പകുത്തുനല്കപ്പെട്ട ഒന്നാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഏതെങ്കിലുമൊരു ചിരപുരാതന ശ്രീലകത്തിന്റെ പ്രദക്ഷിണവഴിയിൽ യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു കൂട്ടുകാരിയെപ്പോലെ. ഒന്നു നോക്കി ചിരിച്ചു മറയുന്ന തൃച്ചെമ്പരത്തിപോലെ.
പാതി പാടിനിർത്തിയ പാട്ടിന്റെ പത്മദളങ്ങൾപോലെ ശോഭ, കെടാതെന്റെ ജീവനിൽ നിത്യം കത്തിനിൽക്കുന്നു. അത്രമേലൊരിഷ്ടം ശോഭയോടു തോന്നാൻ കാരണമെന്തെന്ന് എത്രയോ തവണ ഞാനെന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. ഇതുവരെ ഉള്ളിൽനിന്നൊരുത്തരം കിട്ടിയിട്ടില്ല.
പക്ഷേ, ഇടപ്പള്ളി ‘നിഗൂഢരാഗ’ത്തിൽ പാടിയതുപോലെ “ഹാ, രോമഹർഷഭമാരഹസ്യമാരോടും ഞാനുരിയാടുകയില്ല’’ എന്ന് ആരോ ഉള്ളിലിരുന്നു പതിയെ മന്ത്രിക്കുന്നത് ഞാനെത്രയോ തവണ കേട്ടിരിക്കുന്നു. കാലം അടർന്നുപോകുംതോറും നോവുള്ളൊരോർമയായി കരൾനൊന്തവൾ മുന്നിൽ നിൽപ്പുണ്ട്.
ബിരുദപഠനകാലത്താണ് ശോഭയുടെ മരണത്തിന്റെ വിഷാദരഹസ്യംതേടി ഒരിത്തിരി ദൂരം നടക്കാൻ ഞാൻ ധൈര്യപ്പെട്ടത്. ആ ദൂരങ്ങൾക്ക് നിഗൂഢതയുടെ ഒരാവരണമുണ്ടായിരുന്നു. അത് തണുതണുത്തൊരു മൃതിയുടെ നിഴൽതേടൽ മാത്രമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. നെഞ്ചിൽ കനൽ കെട്ടുപോകുന്ന ഒരന്വേഷണം മാത്രമായിരുന്നു അത്. അതെങ്ങും ചെന്നെത്തിയില്ല. ഒരിക്കലത് ബാലു മഹേന്ദ്രയിലേക്കെത്തി തിരിച്ചുപോന്നു.
മറ്റൊരിക്കലത് വിഷാദത്തിന്റെ മഹാശൂന്യതയിൽ അലിഞ്ഞില്ലാതായി. പിന്നീട് പലകാലങ്ങളിലായി ശോഭയെക്കുറിച്ചുള്ള സ്മരണകൾ ഇരമ്പിവന്നപ്പോൾ നിർജനമാം പഴയ വഴികളിലൂടെയെല്ലാം വീണ്ടും നടന്നു. ഒന്നും കണ്ടെത്താനായില്ല. ചുള്ളിക്കാടിന്റെ വരികളാണ് ഞാനപ്പോഴെല്ലാം ഓർത്തത്. “മറവിയിൽ മറഞ്ഞുപോയ നിൻ കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകൾ’’ എന്നാണാ വരികൾ. ഭൂമി വിട്ടുപോകാൻ സമയമായപ്പോൾ നീ വിട്ടുപോയി; രാത്രിയുടെ നിഴലുപോലെ.
ശോഭയുടെ മരണം കഴിഞ്ഞ് മൂന്നോ നാലോ വർഷത്തിനുശേഷമാണ് ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന ചലച്ചിത്രം പ്രദർശനത്തിനെത്തുന്നത്. അതു ഞാൻ തിയറ്ററിൽ പോയി കണ്ടിട്ടില്ല. ഒരുപാടു കാലം കഴിഞ്ഞാണ് ആ ചിത്രം കാണുന്നത്.
അന്ന് കൊല്ലത്ത് ഒരു ചലച്ചിത്രമേളയുണ്ടായിരുന്നു. അവിടെ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’പ്രദർശിപ്പിച്ചിരുന്നു. അതിനെക്കുറിച്ചു സംസാരിക്കാൻ സംവിധായകൻ കെ.ജി. ജോർജ് വന്നിരുന്നു. തുറന്ന വേദിയിൽവച്ച് അദ്ദേഹത്തോട് ആരോ ചോദിച്ചു “നടി ശോഭയല്ലേ സിനിമയിലെ ലേഖ’’എന്ന്. അദ്ദേഹം ചിരിച്ചു; എന്നിട്ട് തന്റെ ബുൾഗാൻതാടി തടവി പറഞ്ഞു:
“അതെന്റെ വിഷയമല്ല. ഞാനാ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത് നടികൾ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നുള്ളതാണ്. അതിന്റെ സോഷ്യോളജിക്കൽ ഇൻവെസ്റ്റിഗേഷനാണ് ലേഖയിലൂടെ ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചത്. നിങ്ങൾ അവിടേക്കാണ് എത്തേണ്ടത്. അല്ലാതെ ശോഭയിലേക്കോ ലേഖയിലേക്കോ അല്ല.’’
പിന്നെ ചോദ്യങ്ങളോ അതുസംബന്ധമായ മറ്റു കാര്യങ്ങളോ ഉണ്ടായില്ല. ശോഭയും ലേഖയും അങ്ങനെ ഉള്ളിൽനിന്ന് വഴിപിരിഞ്ഞു. ശോഭയ്ക്കു പിന്നാലെ അമ്മ പ്രേമയും ആത്മഹത്യ ചെയ്തു എന്നു പത്രങ്ങളിൽനിന്നറിഞ്ഞു. മൃതിപ്പടർപ്പിൽ ഒളിഞ്ഞിരിക്കുന്ന എത്രയെത്ര നക്ഷത്രങ്ങൾ. അവരെ ഓർത്തുള്ള നോവുകൾ ഇന്നൊരു ലഹരിയായിത്തീർന്നിരിക്കുന്നു.
ഒരിറ്റു സ്നേഹത്തിനുവേണ്ടി ഇത്രയേറെ സഹിച്ചവൾ ശോഭയെപ്പോലെ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നോ എന്നെനിക്കു സംശയമാണ്. വിശ്വം മുഴുവൻ അവൾ പ്രണയം കൊളുത്തിവയ്ക്കുകയായിരുന്നു. അനുരാഗത്തിനർഥം എന്തെന്ന് അവൾക്കറിയാമായിരുന്നോ എന്നെനിക്ക് സംശയമാണ്. ഒരുതരം ഭ്രാന്തമായ ആവേശം.
ആ ആവേശം അവളെ നരകദ്വീപിൽപോലും സ്വർഗം പണിയാൻ ധൈര്യപ്പെടുത്തി. പരമസൗഖ്യമായി അവൾ സ്നേഹത്തെ കണ്ടു. അവളുടെ ദുഃഖഹേതു സ്നേഹഭംഗം മാത്രമായിരുന്നു. ആ ദുഃഖം അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സർവവും ശൂന്യമാകുന്ന അവസ്ഥ. ഒരു മുഴം സാരിത്തുമ്പിൽ ഒരു ചോദ്യമായി നിന്നാടുമ്പോൾ നിന്റെ ഏകാന്തത എത്ര ആഴമേറിയതായിരുന്നു എന്ന് ഞാനറിയുന്നു. എന്റെ ചെപ്പിൽ വിഷാദം നിറച്ചുവയ്ക്കാൻ മാത്രം ഞാനെന്തു തെറ്റാണ് നിന്നോടു ചെയ്തത്? അറിയില്ല.
ശോഭയെപ്പോലെ ഉള്ളിനെ നോവിച്ച ഒരാളെക്കൂടി ഞാനോർക്കുന്നു. എഴുത്തുകാരി രാജലക്ഷ്മി. പാരിലെ പ്രകാശം മുഴുവൻ കൺകളിൽ നിറച്ചിട്ടും മനസിന്റെ തീവ്രനൊമ്പരത്തെ അലിയിച്ചു കളയാനാകാതെപോയ ഒരെഴുത്തുകാരി. കണ്ണീരൊക്കെ കടഞ്ഞെടുത്ത് അവർ കഥകളാക്കി. അതെല്ലാം വേദനാപൂർണങ്ങളായിരുന്നു. അതിൽ നിറയെ ഉച്ചവെയിലും ഇളംനിലാവും വീണുകിടന്നിരുന്നു. എങ്കിലും ആ ജീവിതം അഗാധവും സങ്കീർണവുമായിരുന്നു. നിത്യാസ്വസ്ഥയായിരുന്നു അവർ. അപകർഷതാബോധവും അന്തർമുഖത്വവും അജ്ഞാതഭീതിയും അവരെ വിടാതെ പിന്തുടർന്നിരുന്നു. പിതാവിന്റെയും സഹോദരന്റെയും മരണം അവരെ വല്ലാതെ വേദനിപ്പിച്ചു. ഒരു ചെറിയ വിമർശനംപോലും അവർക്ക് താങ്ങാനാകാതെയായി. സൗഹൃദത്തിന്റെ ചതികളിൽനിന്ന് ഒരിക്കലും അവർക്കു രക്ഷപ്പെടാനായില്ല. ഒടുവിലൊടുവിൽ വന്നപ്പോൾ സ്വയം ശിക്ഷിക്കാനും സ്വയം കൊല്ലാനുമുള്ള വാസന അവരുടെയുള്ളിൽ പതിയെ രൂപംകൊണ്ടു. അതവർ രഹസ്യമായി താലോലിച്ചിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടായിരിക്കും സാന്ത്വനങ്ങളെ അവർ വല്ലാതെ ഭയന്നിരുന്നത്. സ്വയംഹത്യക്കു മുൻപ് അവർ സഹോദരി സരസ്വതിക്കെഴുതി “ജീവിച്ചിരുന്നാൽ ഞാൻ ഇനിയുമെഴുതും.
അതുകൊണ്ട് മരണം കൈവരിക്കുന്നു’’ എന്ന്. ഒരർഥത്തിൽ രാജലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നില്ല. തന്നിലെ എഴുത്തുകാരിയെ നിർദയം കൊലപ്പെടുത്തുകയായിരുന്നു. ഗ്രീഷ്മ കൊടുംചൂടിൽ തൂവലുകൾ അടർന്നുപോയ കിളിയെപ്പോലെ മഹാസ്തമയത്തിലേക്കു പറന്നുപോയ രാജലക്ഷ്മിയെക്കുറിച്ചാണോ ആർ. രാമചന്ദ്രൻമാഷ് “വാർന്നുപോയുള്ളംകൈയിൽ പിടിച്ചുവച്ചിരുന്നതാം വെളിച്ചം മുഴുവൻ’’എന്നെഴുതിയതെന്ന് എപ്പോഴും ഞാനോർമിക്കാറുണ്ട്.
ശോഭയെപ്പോലെ, രാജലക്ഷ്മിയെപ്പോലെ, നന്ദിതയെപ്പോലെ, സിൽവിയ പ്ലാത്തിനെപ്പോലെ, ആൻ സെക്റ്റണിനെപ്പോലെ, വെർജീനിയ വുൾഫിനെപ്പോലെ, ഇസഡോറ ഡങ്കനെപ്പോലെ എത്രയെത്ര പേർ കരൾനൊന്ത്, കണ്ണീരു വറ്റിച്ചു കടന്നുപോയിരിക്കുന്നു. അവരെയോർത്ത് എനിക്കിനി കരയാൻ വയ്യ.
കുമാരനാശാൻ എഴുതിയതുപോലെ “എന്റെ സിരകൾ തപിച്ചു വരണ്ടു’’പോയിരിക്കുന്നു. എങ്കിലും നേരേ വിടർന്നു വിലസി നിൽക്കുന്ന നിങ്ങളുടെ ഓർമകളെ മിഴിയുള്ളവർക്കൊപ്പം ഞാനും നോക്കിനിൽക്കുന്നു. തിരകൾ പലമട്ടു വന്ന് കാൽ നനയ്ക്കുംപോലെ നിങ്ങൾ വരിക. ഞാനൊരക്ഷരം മിണ്ടാതെ നിങ്ങളെ കേട്ടിരിക്കാം.