സക്കറിയയുടെ ഹെലിക്യാമുകൾ
ഡോ. ബിൻസ് എം. മാത്യു
Thursday, June 5, 2025 12:00 AM IST
ആധുനികതാവാദം പെരുമ്പറമുഴക്കിയ അറുപതുകൾ. കൂമൻകാവിൽ രവിയുടെ ജനിമൃതികളുടെ ബസ് വന്നിട്ടുണ്ടായിരുന്നില്ല. ഗംഗാആരതിയും ഭജനയും ഈറനണിഞ്ഞ പ്രാർഥനകളും നിറഞ്ഞ ഹരിദ്വാറിൽ മുകുന്ദന്റെ രമേശ് പണിക്കർ കഞ്ചാവും ചരസുമായി ട്രെയിൻ ഇറങ്ങിയിട്ടുമുണ്ടായിരുന്നില്ല. പടിഞ്ഞാറൻ ഭാരങ്ങളില്ലാത്ത ഈ തെളിഞ്ഞ കാലാവസ്ഥയിലാണ് സക്കറിയ മലയാള കഥയിൽ ജന്മമെടുക്കുന്നത്. 1964ലാണ് സക്കറിയായുടെ ആദ്യ കഥ ‘ഉണ്ണി എന്ന കുട്ടി’ വെളിച്ചം കാണുന്നത്. അന്നുതൊട്ട് ഇന്നുവരെ നമ്മുടെ പവിത്രതാ സങ്കല്പങ്ങൾക്കുമേൽ മണ്ണുവാരിയിട്ടും സമൂഹത്തിന്റ തുണിയില്ലായ്മകൾ വിളിച്ചുപറഞ്ഞും നഗരവീഥികളിലും ദേവാലയങ്ങളിലും ഒരുപോലെ പെരുമാറിയും ഉണ്ണി എന്ന കുട്ടി നമ്മുടെ കഥയിലുണ്ട് .
അസാമാന്യമായ കരവിരുതിൽ കുരുത്തതായിരുന്നു സക്കറിയയുടെ ഓരോ കഥയും. ജീവിതത്തിന്റെ പച്ചമണ്ണിലാണ് സക്കറിയ കഥ കെട്ടിമേഞ്ഞത്. ഓരോ കഥയും രൂപത്തിലും ഭാവത്തിലും ഓരോന്നായിരുന്നു. എല്ലാ വീടുകളും ഒരുപോലെ പണിയുന്ന നമ്മുടെ കാലത്തിന് കുറുകെയാണ് സക്കറിയ കഥ കെട്ടിയുയർത്തിയത്. ചിലപ്പോൾ ആ കഥകൾ ഒരിടത്തൊരിടത്ത് തുടങ്ങി കാലത്തിന്റെ കെടുതികൾക്ക് നാടോടിച്ചന്തം ചാലിച്ചു.
കഥയ്ക്കുള്ളിൽ കഥപറയുന്ന മെറ്റാഫിക്ഷനും കത്തും ഡയറിക്കുറിപ്പും പരാതിയും നിവേദനങ്ങളുമായി ആ കഥകൾ പലതും ഓരോരോ അവതാരങ്ങളായി. ചിലപ്പോഴൊക്കെ ഇത് കഥയാണോ എന്ന് വായനക്കാരെ സംഭ്രമിപ്പിച്ചു. ഉപന്യാസവും കവിതയും തത്ത്വചിന്താപാരായണവുമായി കഥ പലമയുടെ വിസ്മയങ്ങൾ തീർത്തു. നമ്മുടെ കഥയില്ലായ്മകളെപോലും കരവിരുതിന്റെ കലയാക്കിയ കഥാകൃത്താണ് സക്കറിയ.
അപൂർവമായ വായനാക്ഷമതയാണ് സക്കറിയക്കഥകളുടെ സവിശേഷത. ആകർഷകമായ ഒരു ലാളിത്യം ആ കഥകൾക്കുണ്ട്. അതാണ് സക്കറിയയിലേക്ക് വായനയെ അടുപ്പിക്കുന്നതും. പക്ഷേ സക്കറിയയുടെ ലാളിത്യം ഒരു ചതിക്കുഴിയാണ്. അതിനുള്ളിൽ അഗാധമായ ചുഴികളും ഗർത്തങ്ങളും പതിയിരുപ്പുണ്ടെന്ന് തിരിച്ചറിയുന്നത് കഥയ്ക്കുള്ളിൽ പ്രവേശിക്കുമ്പോൾ മാത്രമാണ്. ഒരിടത്ത് എന്ന കഥ ഉദാഹരണം. സക്കറിയയുടെ പ്രശസ്തമായ കഥളിൽ ഒന്നാണത്. തവളകളുടെയും പൂച്ചകളുടെയും ലോകമാണ്.
മുത്തശ്ശിക്കഥ പോലെ തോന്നിക്കുന്ന കഥയുടെ ധ്വന്യാലോകങ്ങൾ വിശാലമാണ്. പൂട്ടുകൾ തുറന്നു കയറുമ്പോൾ വീണ്ടും തുറക്കാൻ മുറിയുള്ള മാന്ത്രിക വീടാണത്. വേട്ടക്കാരനുവേണ്ടി പ്രണയപൂർവം കാത്തിരിക്കുന്ന നമ്മുടെ ജീവിതത്തിന്റെ ദാർശനിക മാനങ്ങളതിലുണ്ട്. പല്ലും നഖവും ഒളിപ്പിക്കുന്ന ഓമനത്വങ്ങളും ബലിദാനങ്ങളുടെ അർഥശൂന്യതയും പരപീഡനവും സ്വയംപീഡനവും എല്ലാം ചേർന്ന ലോകമുണ്ട് . ഇത് ഒരു കഥയുടെ മാത്രം പ്രത്യേകതയല്ല. എല്ലാ കഥകൾക്കും ക്രൂരമായ ലാളിത്യത്തിന്റെ മുഖമുണ്ട്. പുറമേക്ക് ലളിതമെങ്കിലും അതിസങ്കീർണമായ നമ്മുടെ ജീവിതത്തിന്റെ ഘടനയിലാണ് ആ കഥകൾ പണിതുയർത്തിയിട്ടുള്ളത്. പുറമേക്ക് നമ്മെ ആകർഷിക്കുന്ന പല ഘടകങ്ങളും സക്കറിയ കഥയുടെ ഭാഗമാക്കും. ശീർഷകങ്ങൾക്കുപോലും മാടിവിളിക്കുന്ന വശ്യതയുണ്ട്. ഈ ജനാവബോധത്തിലുള്ള പാട്ടുകളും ചലച്ചിത്രങ്ങളുമൊക്കെ തന്റെ കഥയിലേക്കുള്ള പ്രവേശികകളാക്കും. ചില ശീർഷകൾ ശ്രദ്ധിക്കൂ. ഞാനുറങ്ങാൻ പോകും മുമ്പായ്, അല്ലിയാമ്പൽ കടവിൽ, സീയോൻ സഞ്ചാരി, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ....
സക്കറിയയുടെ കഥകളിൽ മനോഹരമായ കാമറ ട്രിക്കുകളുണ്ട്. പല ദൃശ്യഖണ്ഡങ്ങൾ ഇഴ ചേരുന്ന ശൈലിയാണ് പല കഥകളിലും. ഇതാ ഇവിടെ വരയുടെ പരസ്യവണ്ടി പുറപ്പെടുന്നു എന്ന കഥ ഉദാഹരണം. പണ്ടത്തെ തിയറ്ററിലെ പരസ്യവാഹകരായ കാളകളിൽനിന്നും കാളവണ്ടിയിൽനിന്നും തുടങ്ങുന്ന ദൃശ്യങ്ങൾ റോഡും മോട്ടോർവാഹനപ്പാച്ചിലുകളുടെ പുതുയുഗവും അടയാളപ്പെടുത്തുന്നു. നാട്ടുവഴികളിലൂടെ ചെണ്ടക്കാരൻ നയിച്ച വഴിയിലൂടെ നടക്കാൻ ശീലിച്ച കാളകൾ ടാറിട്ട പുതുയുഗറോഡിലൂടെ നടന്ന് കശാപ്പുശാലയിൽ എത്തിനിൽക്കുമ്പോൾ കഥയുടെ ദൃശ്യഖണ്ഡം മുറിഞ്ഞുവീഴും.
പിന്നെ പാട്ടില്ലാത്ത ഒരു വെളുത്ത റീൽമാത്രം. ഒരു സിനിമപോലെ വായിച്ചു കാണാവുന്ന ഈ കഥയിലെ ദൃശ്യങ്ങളും അവയ്ക്കിടയിലെ വിള്ളലുകളും ദൃശ്യങ്ങൾ ചേർക്കുമ്പോൾ ഉണ്ടാകുന്ന ഭീതിതമായ മോണ്ടാഷുകളും ചേർന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ക്ലാസിക് കഥയാക്കി ഇതിനെ മാറ്റുന്നുണ്ട്. ദൃശ്യഭാഷയുടെ മനോഹരമായ ഉപയോഗം സക്കറിയയുടെ മിക്ക കഥളിലുമുണ്ട്. അൽഫോൻസമ്മയുടെ മരണവും സംസ്കാരവും എന്ന കഥയിൽ ദൃശ്യവിസ്മയമൊരുക്കി ആ കാമറയുണ്ട്.
ഹൈ ലോ ആങ്കിളുകളിലൂടെ പാൻ ചെയ്തും ട്വിൽറ്റ് ചെയ്തും ഓടി നടക്കുന്ന കാമറ വായനക്കാരനെ വിസ്മയിപ്പിച്ച് ഹൈ ഹെലിക്കാമായി പറന്നകലുന്നുണ്ട്. വാക്കുകളെക്കാൾ ദൃശ്യങ്ങളെ പ്രണയിക്കുന്ന നമ്മുടെ കാലത്തിന് സക്കറിയയുടെ കഥകൾ പ്രിയപ്പെട്ടതാകാൻ അതാണ് കാരണം. ക്രിസ്റ്റോളജിയുടെയാളല്ല സക്കറിയ. സക്കറിയ നിർമിക്കുന്നത് യേശുവോളജിയാണ്. മനുഷ്യനായ യേശുവിനെയാണ് സക്കറിയ കഥകളിൽ നിർമിക്കുന്നത്.
മനുഷ്യപുത്രനെ പല രൂപഭാവങ്ങളിൽ സക്കറിയ കണ്ണാടിയിൽ ആവിഷ്കരിക്കുന്നു. ശക്തമായ പായ്ക്കപ്പലുകളെപ്പോലും തകർക്കുന്ന കൊടുങ്കാറ്റായി ആഞ്ഞടിച്ച ജറൂസലെം ദൈവാലയത്തിലെ ക്രിസ്തുവിനെയാണ് സക്കറിയയ്ക്ക് ഇഷ്ടം. കഥയിലെ അന്നമ്മ ടീച്ചർ യേശുവിനോട് പറയുന്നത് നിനക്ക് മുപ്പത്തിമൂന്ന് വയസേയുള്ളു ഞാൻ നിന്റെ ചേച്ചിയാണ് എന്നാണ്. ഇങ്ങനെ യേശു പല വീക്ഷണകോണുകളിൽ രൂപപ്പെടുന്നു. മാനവീകരിക്കപ്പെട്ട യേശുവിനെയാണ് നാം സക്കറിയയുടെ കഥകളിൽ കണ്ടുമുട്ടുന്നത്.
നാട്ടിൻപുറത്തിന്റെ കഥകളാണെങ്കിലും പല കഥകളും മാനവചരിത്രത്തെയാകെ സംവഹിക്കുന്നുണ്ട്. ഭൂമിയുടെ അവശിഷ്ടങ്ങൾ എന്ന കഥ നോക്കൂ. മറ്റൊരു തവളയാണ് നായകൻ. കുളത്തിലെ തവള കുളമാണ് ലോകമെന്ന് വിശ്വസിക്കുന്നു. ആകാശം പപ്പടംപോലെ വട്ടത്തിലുള്ളതാണെന്ന് നിർണയിക്കുന്നു. യൗവനത്തിന്റെ കുതിച്ചുചാട്ടത്തിനിടയിൽ അറിയാതെ കിണറിനു പുറത്തായ തവള യഥാർഥ ലോകം കണ്ടു.
തവളയ്ക്ക് ലോകം വിസ്മയക്കാഴ്ചയായിരുന്നു. വിശ്വസിച്ചതെല്ലാം തെറ്റാണെന്ന് തവള തിരിച്ചറിയുന്നു. ഓരോ കാഴ്ചയും വിസ്മയമായി തോന്നിയ തവള ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. അറിവുകളെല്ലാം സ്വന്തമാക്കി പ്രായമായ തവള ആദ്യത്തെ കിണറ്റിൻ കരയിൽ തിരിച്ചെത്തി. അറിയാതെ കിണറ്റിൽ വീണ തവള താൻ കണ്ട ലോകങ്ങളെല്ലാം മറന്നു. ലോകം കിണറാണെന്നും ആകാശം പപ്പടമാണെന്നുമുള്ള അപകടകരമായ തിരിച്ചറിവിൽ തിരിച്ചെത്തുന്നു.
നമ്മുടെ ജീവിതത്തെയും അതിന്റെ കാപട്യങ്ങളെയും ഈ കഥ മുറിവേൽപ്പിക്കുന്നുണ്ട്. ഈ കഥയിലല്ല, സക്കറിയയുടെ എല്ലാ കഥകളിലും മൂർച്ചയേറിയ എന്തൊക്കെയോ ഒളിച്ചിരിപ്പുണ്ട്. നമ്മേക്കുറിച്ചാണ് ഈ കഥകൾ. നമ്മോട് പോരടിച്ചും പൊരുൾ നിറച്ചും സക്കറിയ 80 വർഷങ്ങൾ ചവിട്ടിക്കയറി പഴയ ഉണ്ണിയായി ഒരു കഥയുടെ കദനവുമായി നമ്മുടെ കൂടെയുണ്ട്.