ഇന്ന് ലോക പരിസ്ഥിതി ദിനം
ഡോ. ടി. വി. മുരളീവല്ലഭൻ
Thursday, June 5, 2025 12:02 AM IST
മനുഷ്യന്റെ ശാസ്ത്ര, സാങ്കേതിക രംഗത്തെ മിക്കവാറും കണ്ടുപിടിത്തങ്ങളും കുറെനാളത്തേക്കു പ്രയോജനപ്രദമായിരിക്കും. എന്നാൽ കാലക്രമേണ മനുഷ്യനും പരിസ്ഥിതിക്കും ദീർഘനാൾ നീണ്ടുനിൽക്കുന്ന ദോഷങ്ങളായിരിക്കും അവ നൽകുന്നത്. ഒരുകാലത്തു ഡി ഡി ടി ഏറ്റവും ഫലപ്രദമായ കീടനാശിനിയായിരുന്നു. എന്നാൽ പിന്നീട് മുലപ്പാലിൽ പോലും ഡി ഡി ടി യുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അത് നിരോധിക്കേണ്ടിവന്നു. അതുപോലെ 1907ൽ ആദ്യമായി ഉത്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് ഇന്ന് ലോകത്തിന്റെ നിലനില്പിനുതന്നെ ഏറ്റവും കടുത്ത ഭീഷണി ഉയർത്തുന്ന വസ്തുവായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് 2025 ലെ പരിസ്ഥിതി ദിനത്തിൽ ‘പ്ലാസ്റ്റിക്കിനെ തോൽപ്പിക്കുക’ എന്ന സന്ദേശം ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി തെരഞ്ഞെടുത്തത്.
പ്ലാസ്റ്റിക്കും പരിസ്ഥിതിയും
രാവിലെ ഉണർന്നു പല്ലു തേക്കാനായി പ്ലാസ്റ്റിക് ബ്രഷ്. രാത്രി ഉറങ്ങുന്നത് പ്ലാസ്റ്റിക് മയമുള്ള കിടക്കയിൽ. ചെറ്റക്കുടിൽതൊട്ടു മണിമന്ദിരങ്ങൾവരെയും, ഓണംകേറാമൂലകൾ തൊട്ടു നഗരഹൃദയങ്ങൾ വരെയും, പാദരക്ഷകൾ തൊട്ടു കേശാലങ്കാരം വരെയും പ്ലാസ്റ്റിക്കിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു. അടുക്കളപ്പാത്രങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളുംതൊട്ട് യുദ്ധോപകരണങ്ങൾവരെ പ്ലാസ്റ്റിക് കൊണ്ട് നിർമിക്കുന്നു. പ്ലാസ്റ്റിക് കാണാത്ത ഒരിടവുമില്ല. അത്രയ്ക്ക് മനുഷ്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് അത്ര പെട്ടെന്ന് ഒഴിവാക്കാൻ സാധിക്കുമോ. ഒഴിവാക്കിയില്ലെങ്കിൽ എന്ത് ദോഷമാണ് ഉണ്ടാകാൻ പോകുന്നത്?
പ്ലാസ്റ്റിക് രാസവസ്തുക്കളാണ് 2018 ൽ 3.5 ലക്ഷം ആളുകളുടെ ഹൃദയാഘാതത്തിനു കാരണമായതെന്ന് ലാൻസെറ്റ് ബയോ മെഡിസിൻ ജേർണലിൽ വന്ന പഠനം പറയുന്നു. ഓരോവർഷവും അമേരിക്കയിൽ 39,000 തൊട്ട് 52,000 വരെ മൈക്രോ പ്ലാസ്റ്റിക് അംശങ്ങൾ ആളുകളുടെ വയറ്റിൽ എത്തുന്നു. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡിൽ കത്തിയുപയോഗിച്ചു പച്ചക്കറികൾ മുറിക്കുമ്പോൾ, പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ ഭക്ഷണസാധനങ്ങൾ കഴിക്കുമ്പോൾ, പ്ലാസ്റ്റിക് ടാപ്പുകളിൽനിന്ന് വെള്ളമെടുക്കുമ്പോൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കുട്ടികൾ വായിൽ വയ്ക്കുമ്പോൾ എന്നുവേണ്ട ഏതു കാര്യത്തിനും പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്ന ആധുനികജീവിതത്തിൽ മനുഷ്യന്റെ രക്തത്തിലും ശ്വാസകോശത്തിലും മസ്തിഷ്കത്തിൽപോലും സൂക്ഷ്മരൂപത്തിൽ മൈക്രോ പ്ലാസ്റ്റിക് കാണപ്പെടുന്നു എന്നുള്ളതു വരാനിരിക്കുന്ന അപകടങ്ങളെ സൂചിപ്പിക്കുന്നു.
ലോകത്താകെ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 6.4% ഇന്ത്യയിലാണ്. ഒരു ദിവസം 26,000 ടൺ പ്ലാസ്റ്റിക്കാണ് ഇവിടെയുത്പാദിപ്പിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനു 2024ൽ ഇന്ത്യ പ്രത്യേക നിയമമുണ്ടാക്കി. ഇതനുസരിച്ചു പ്ലാസ്റ്റിക് ഉത്പാദനം തൊട്ട്, ഉപഭോഗം കഴിഞ്ഞു മാലിന്യമാകുമ്പോൾ അതിന്റെ നിർമാർജനം വരെയുള്ള ഘട്ടങ്ങളിലെ ഉത്തരവാദിത്വം ഉത്പാദകന്റേതാണ്. എന്നാൽ പ്ലാസ്റ്റിക് നിർമാർജനം പൂർണമായും വിജയിക്കണമെങ്കിൽ സർക്കാരും സന്നദ്ധസംഘടനകളും ബിസിനസ് ലോകവും പൊതുജനങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ സാധിക്കൂ.
2019ൽ ‘തണൽ’ എന്ന സംഘടന കേരളത്തിലെ ഒന്പതു ജില്ലകളിലെ 59 സ്ഥലങ്ങളിൽ നിന്ന് അഞ്ചു മാസം കൊണ്ട് വലിച്ചെറിയപ്പെട്ട 17,00,32429 മാലിന്യസാധനങ്ങൾ പെറുക്കിയെടുക്കുകയുണ്ടായി. സർവം പ്ലാസ്റ്റിക്മയമാകുമ്പോൾ അതു പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്താകെ വർഷംതോറും 450 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗവും താത്കാലിക ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞു മാലിന്യങ്ങളായിത്തീരുന്നു. ഇവ സൂക്ഷ്മാംശങ്ങളായും വലിയ വസ്തുക്കളായും അനേക വർഷങ്ങൾ മണ്ണിലും വെള്ളത്തിലും വായുവിലും അലിഞ്ഞുചേരാതെ കിടക്കുമ്പോൾ, അവയിലെ വിഷാംശങ്ങൾ മനുഷ്യനുൾപ്പെടെയുള്ള ജീവികളുടെ ഉള്ളിലെത്തി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വനങ്ങളിൽപോലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഒരു പ്രശ്നമായിരിക്കുന്നു. അങ്ങനെയാണ് ആനപ്പിണ്ടത്തിലും മറ്റു മൃഗ വിസർജ്യങ്ങളിലും പ്ലാസ്റ്റിക് കണ്ടെത്തുന്നത്. ആഗോളതലത്തിൽ 187 രാജ്യങ്ങൾ അംഗീകരിച്ച, 2019 ബാസൽ കൺവൻഷൻ മാത്രമാണ്പ്ലാസ്റ്റിക് ഖര മാലിന്യങ്ങൾക്കെതിരേയുള്ള നിയന്ത്രണം.
2021 ലെ യുനെപ് (UNEP- From Pollution to Solution) റിപ്പോർട്ടനുസരിച്ചു, പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങളിലെ രാസവസ്തുക്കൾ ഗൗരവമേറിയ ജനിതക പ്രശ്നങ്ങളും മസ്തിഷ്ക രോഗങ്ങളും ശ്വാസ കോശ രോഗങ്ങളും ഉണ്ടാക്കുന്നു. അഞ്ചു മില്ലിമീറ്ററിൽ കുറഞ്ഞ ഡയമീറ്ററുള്ള പ്ലാസ്റ്റിക് അംശങ്ങളാണ് ഇത്തരം ദോഷങ്ങളുണ്ടാക്കുന്നത്. ശരിയായ നടപടിയെടുത്താൽ 2040ഓടെ 80 ശതമാനം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാകും. ഇങ്ങനെ ചെയ്താൽ വികസ്വരരാജ്യങ്ങളിൽ ഏഴുലക്ഷം ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നു യുനെപ് പഠനങ്ങൾ പറയുന്നു.
പ്ലാസ്റ്റിക്കും വ്യവസ്ഥിതിയും
ഉപഭോഗം കുറച്ചും പുനർചംക്രമണം നടത്തിയും പുനരുപയോഗം നടത്തിയും പുനർനിർണയം നടത്തിയും വൈവിധ്യവത്കരണം നടത്തിയും പ്ലാസ്റ്റിക്കിനെ കുറച്ചുകൊണ്ടുവന്ന് സുസ്ഥിരവികസനം സാധ്യമാക്കാം എന്നുള്ളതാണ് പുതിയ സൂത്രവാക്യം. യുനെപിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഏംഗർ ആൻഡേഴ്സൺ പറയുന്നത് ഒരു ചാക്രിക സമ്പദ്വ്യവസ്ഥയിലേക്കു (Circular Economy) പോയാൽ മാത്രമേ പ്ലാസ്റ്റിക്പ്രശ്നം ഫലപ്രദമായി നേരിടാൻ കഴിയു എന്നാണ്.
ചാക്രിക സമ്പദ്വ്യവസ്ഥിതിയിൽ ’ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകുന്നു’. അമ്പതു വർഷംമുൻപ് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ ചാക്രിക സമ്പദ്വ്യവസ്ഥ ഉണ്ടായിരുന്നു. അന്ന് കുടുംബത്തിലെ മൂത്ത കുട്ടികൾ ഉപയോഗിച്ചിരുന്ന കോട്ടൺ വസ്ത്രങ്ങൾ അവർ വലുതായിക്കഴിഞ്ഞ് അവർക്കു പാകമല്ലാതാകുമ്പോൾ ഇളയ കുട്ടികൾക്ക് കൊടുത്തിരുന്നു. അവർക്കും പാകമല്ലാതെ വന്നു പഴയതാകുമ്പോൾ ആ വസ്ത്രം ’കൈക്കല’ (ചൂട് പാത്രങ്ങൾ അടുപ്പിൽ നിന്ന്, ഉപേക്ഷിച്ച പഴയ വസ്ത്രങ്ങൾ കൂട്ടിപ്പിടിച്ച് എടുക്കുന്ന രീതി) ആയി ഉപയോഗിച്ചിരുന്നു. വീണ്ടും അവ പഴകുമ്പോൾ കത്തിച്ചിട്ട് ആ ചാരം ചെടികൾക്ക് വളമായി തീരുന്നു. അത് കോട്ടൺ ചെടിയുടെ ചുവട്ടിലാണ് വളമായതെങ്കിൽ, വീണ്ടും അതിൽ നിന്ന് ഈ വളമുപയോഗിച്ചു പരുത്തി ലഭിച്ചു കഴിയുമ്പോൾ അത് വസ്ത്രമാകുന്നു. ഇന്നിപ്പോൾ വസ്ത്രങ്ങൾ ആരും കൈമാറാറില്ല. പുതിയ തലമുറ മാസംതോറും പുതിയ വസ്ത്രങ്ങൾ വാങ്ങിച്ച് ആഡംബര ജീവിതം ഇഷ്ടപ്പെടുമ്പോൾ, ചാക്രിക സമ്പദ്വ്യവസ്ഥയും അന്യമാകുന്നു. എത്ര കിട്ടിയാലും മതിവരാത്ത ഉപഭോഗ ഭ്രാന്തിലേക്ക് ഈയാംപാറ്റകൾപോലെ മനുഷ്യർ വീണുപോകുന്ന വ്യവസ്ഥിതിയിൽ പ്ലാസ്റ്റിക് ഏറ്റവും വലിയ വില്ലനാകുന്നു.
പ്ലാസ്റ്റിക്കും മനഃസ്ഥിതിയും
മനുഷ്യരുടെ ’ഫാസ്റ്റ് ഫാഷൻ’ എന്ന പ്രതിഭാസമാണ് ഇന്ന് ഭൂമിക്കു ഏറ്റവും ശാപമായി തീർന്നിരിക്കുന്നത്. ഒരാൾക്ക് ഒരു ദിവസം എത്ര ഭക്ഷണം വേണം, എത്ര ലിറ്റർ വെള്ളം വേണം , ഒരു വർഷം ധരിക്കാൻ എത്ര ജോടി വസ്ത്രങ്ങൾ വേണം , എത്ര ജോടി ചെരുപ്പുകൾ വേണം, എത്ര വലിയ വീട് വേണം എത്ര മോടിയായ വാഹനം വേണം എന്നൊക്കെ തീരുമാനിക്കുന്നിടത്താണ് മനുഷ്യ ഉപഭോഗം ഭൂമിക്കു ഭാരമാകുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ആദ്യപടി ആത്മനിയന്ത്രണമാണ്. സുസ്ഥിര ഉപഭോഗമാണ് സുസ്ഥിര ഉത്പാദന –വിതരണത്തെക്കാൾ പ്രധാനം. കാരണം വിപണികളെ ആത്യന്തികമായി നിയന്ത്രിക്കുന്നത് ഉപഭോഗമാണ്. ഉത്പാദിപ്പിക്കുന്നവ ഉപയോഗിക്കാൻ ആളുകളില്ലെങ്കിൽ വിപണി തളരും. അതിനാൽ ആളുകളുടെ ഉപഭോഗശൈലിയെ വേണ്ടവിധത്തിൽ സ്വാധീനിച്ചാൽ സുസ്ഥിര ഉത്പാദനവും വിതരണവും അതുവഴി സുസ്ഥിര വികസനവും സാധ്യമാകും. പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും ഇതു ശരിയാണ്. നിയമങ്ങൾക്കും ശിക്ഷാനടപടികൾക്കുമപ്പുറം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന് ഓരോ വ്യക്തിയും മനസിൽ വിചാരിച്ചാൽ മാത്രമേ ഇതിന്റെ ദോഷങ്ങളിൽനിന്നു സമൂഹം മുക്തമാകൂ. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ് പ്ലാസ്റ്റിക്. ഒരുപാട് ജീവിതസൗകര്യങ്ങൾ അതു മനുഷ്യജീവിതത്തിൽ നൽകിയിട്ടുണ്ട്. എന്നാൽ കുടത്തിൽനിന്ന് പുറത്തായ ഭൂതത്തെപോലെ ഇപ്പോൾ മനുഷ്യരാശിയെ നോക്കി അട്ടഹസിച്ചുകൊണ്ടു വിഴുങ്ങാൻ തുടങ്ങുന്നു.
പരിസ്ഥിതി സൗഹൃദമായ മനഃസ്ഥിതി കൊണ്ടും ലളിതജീവിതം കൊണ്ടും, പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥിതി കൊണ്ടും മാത്രമേ വിപത്താകുന്ന പ്ലാസ്റ്റിക്കിനെ നേരിടാൻ സാധിക്കു. വേണ്ടവിധത്തിൽ നേരിട്ടില്ലെങ്കിൽ, അധികം താമസിയാതെ ഭൂമിയെത്തന്നെ ഒരു പ്ലാസ്റ്റിക് ഗ്ര (ഗൃ) ഹമായി മാറ്റിക്കൊണ്ട് മനുഷ്യ ജീവിതം ദുസഹമാക്കും.