ട്രംപിന്റെ ‘അനുസരണയില്ലാത്ത’ പോലീസുകാരനായി ഇസ്രയേൽ
നിരേന്ദ്ര ദേവ്
Saturday, June 14, 2025 2:38 AM IST
മരണക്കളിയാണു മുന്നിൽ. ആഗോള മുന്നറിയിപ്പ്. ഇസ്രേലി ആക്രമണത്തിൽ ചുരുങ്ങിയത് ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ പറയുന്നത്. ടെഹ്റാന്റെ ഹൃദയവേദന മനസിലാക്കാവുന്നതേയുള്ളൂ. ആക്രമണത്തിനു പിന്നിലെ അമേരിക്കൻ കൈക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സൂചനകളുണ്ടെന്നാണ് ടെഹ്റാൻ ടൈംസിന്റെ വിലയിരുത്തൽ. ആക്രമണത്തിന് 24 മണിക്കൂർ മുന്പ് ഇറാനു സമീപം അമേരിക്കയുടെ എണ്ണടാങ്കറുകൾ ഇന്ധനവിതരണത്തിൽ പ്രവർത്തനനിരതമായിരുന്നു എന്നതൊരു സൂചന. കൂടാതെ, സഹകരണം ചൂണ്ടിക്കാണിച്ച് അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.
ആരോപണം കേട്ടപാടെ കൈകഴുകാനായിരുന്നു അമേരിക്കൻ ശ്രമം. “ഇന്നു രാത്രി ഇസ്രയേൽ ഇറാനെതിരേ ഏകപക്ഷീയ നടപടിയെടുത്തു. ഞങ്ങൾക്കിതിൽ പങ്കില്ല. മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ പ്രഥമ ദൗത്യം. സ്വയരക്ഷയ്ക്ക് ഈ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രയേൽ ഞങ്ങളോടു പറഞ്ഞത്’’-ഇതായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റുബിയോയുടെ ആദ്യപ്രതികരണം.
‘കടുത്ത ശിക്ഷ’
ഇറാനെ ആക്രമിച്ച് നിരവധി ഉന്നത സേനാമേധാവികളെയും ആറ് ആണവ ശാസ്ത്രജ്ഞരെയും വധിച്ച കുറ്റത്തിന് ഇസ്രയേൽ ‘കടുത്ത ശിക്ഷ’ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പു നല്കിയത്. വർധിച്ചുവരുന്ന സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. വിശേഷിച്ചും അതുരുത്തിരിയുന്ന സമയം നോക്കുമ്പോൾ. “ഞങ്ങൾ ജാഗരൂകരായി’ എന്ന ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗിന്റെ വാക്കുകളിൽ എല്ലാം വ്യക്തം.
“ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഏറെ ആശങ്കാകുലരാണ്”. ഇന്ത്യയും പ്രസ്താവനയിൽ പറഞ്ഞു. “ആണവകേന്ദ്രങ്ങളിലെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളടക്കം വിലയിരുത്തി സാഹചര്യങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. കാര്യങ്ങൾ വഷളാക്കുന്ന നീക്കങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കും നയതന്ത്രത്തിനും നിലവിലുള്ള വഴികൾ സംഘർഷം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനും ഉപയോഗിക്കണം. ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും ഏറെ അടുപ്പവും സൗഹൃദവുമുണ്ട്. സംഘർഷമൊഴിവാക്കാൻ എല്ലാ പിന്തുണയ്ക്കും ഇന്ത്യ തയാറാണ്”- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അടിയന്തരാവസ്ഥ
ഇറാന്റെ ആണവപദ്ധതി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ സംഘർഷമാണ് ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ ആക്രമണത്തിലേക്കു നയിച്ചത്. തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും വിവിധ സൈനിക ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണിത്. ഭീഷണി അവസാനിപ്പിക്കുംവരെ ആക്രമണം തുടരും’’- വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ ഇറാന്റെ റവലൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പറയുന്നുണ്ട്.
ഈ ആക്രമണത്തെ വിലയിരുത്താൻ ഒന്നിലേറെ വഴികളുണ്ട്. ആഗോള സംഘർഷം കൂട്ടിയതിന് എല്ലാവരും ഇസ്രയേലിനെ കുറ്റപ്പെടുത്തുമ്പോൾ, നീക്കത്തിനു പിന്നിൽ അമേരിക്കയുടെ അനുഗ്രഹമുണ്ടെന്നു പലരും വിശ്വസിക്കുന്നു. “നിലവിലെ സാഹചര്യം ഉയർത്തിക്കാട്ടുന്നതു സങ്കീർണമായ അധികാരബലതന്ത്രമാണ്. രാജ്യങ്ങൾ ഒരുമിച്ചോ, അല്ലാതെയോ സ്വന്തം ലക്ഷ്യം നേടാൻ ശ്രമിക്കുകയാകാം-’’ മൂന്നു കരസേനാ കമാൻഡുകളെ നയിച്ച ലഫ്. ജനറൽ അഭയ് കൃഷ്ണ (റിട്ട.) പറയുന്നു.
പുതിയ, പോലീസുകാരൻ കളിയാണിത്. മാറുന്ന സാഹചര്യത്തിൽ തങ്ങളുടെ അധികാരം പരിമിതപ്പെടുന്നത് അമേരിക്ക തിരിച്ചറിയുന്നുണ്ട്. പ്രധാന രാജ്യങ്ങളുടെ കാഴ്ചപ്പാടുമായി യോജിച്ചു നീങ്ങിയില്ലെങ്കിൽ അവരോടൊപ്പം താത്പര്യമില്ലാതെ തുഴയേണ്ടിവരും. പക്ഷേ, സ്വന്തം പോലീസുകാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ തടസമില്ല. ഈ വീക്ഷണമാണ് അമേരിക്ക- ഇസ്രയേൽ സഹകരണം സാധ്യമാക്കുന്നത്. തീർച്ചയായും ഇത് ഇസ്രയേൽ നടപടിക്കുള്ള അമേരിക്കയുടെ പരോക്ഷ പിന്തുണ തന്നെയാണ് അർഥമാക്കുന്നത്.
ആഗോള ആശങ്ക വ്യക്തം
ഗൾഫ് മേഖലയിലെ പ്രധാന രാജ്യമാണ് ഇറാൻ. സംഘർഷം സന്പൂർണമോ ഭാഗികമോ ആയ യുദ്ധത്തിലേക്കു നീങ്ങിയാൽ മറ്റു രാജ്യങ്ങളിലെ ജീവിതം മാറും. ഇന്ത്യയുടെ പ്രധാന ആശങ്ക പ്രവാസികളുടെ സുരക്ഷയാണ്. “രണ്ടു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും കരുതലോടെയിരിക്കാനും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്”- വിദേശകാര്യ മന്ത്രാലയം പറയുന്നു.
വൈറ്റ് ഹൗസ് സൈനികനടപടിയിൽനിന്ന് പരസ്യമായി അകലം പാലിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ പോരാട്ടത്തിൽനിന്ന് തത്കാലം വിട്ടുനിൽക്കാൻ അവർ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകാനാണ് ട്രംപിന്റെ ശ്രമമെന്നും ബിബിസി കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞവർഷം ഈ മേഖലയിൽ ഇസ്രയേൽ സംഘർഷമുണ്ടാക്കിയപ്പോഴും ഇതുപോലൊരു ബലതന്ത്രമുണ്ടായിരുന്നു. ഇപ്രാവശ്യം ആക്രമണത്തിനു മണിക്കൂറുകൾക്കു മുന്പ് അമേരിക്ക പറഞ്ഞത് ഇസ്രേലി നടപടിയുണ്ടായാൽ പിന്തുണയ്ക്കില്ല എന്നാണ്.
പക്ഷേ, അമേരിക്ക ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തെന്നാണ് ഇറാൻ ആരോപിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന ഭയം കൂടുതലാണ്. ഇസ്രേലി തീരുമാനത്തോട് സുരക്ഷിതമായ അകലം പാലിച്ചാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ നില. അതേസമയം, ഇസ്രയേൽ മറിച്ചുള്ള കഥകൾ പറയുന്നുമുണ്ട്. എന്തായാലും റൂബിയോയുടെ പ്രസ്താവനയിൽ മുന്നറിയിപ്പിന്റെ സ്വരഭേദമുണ്ട്. “ഞാൻ വ്യക്തമാക്കാനാഗ്രഹിക്കുന്നു: ഇറാൻ അമേരിക്കൻ താത്പര്യങ്ങളെയോ വ്യക്തികളെയോ ഉന്നംവയ്ക്കാൻ പാടില്ല”. ഇറാൻ തിരിച്ചടിക്കുന്പോൾ ചില അമേരിക്കൻ കേന്ദ്രങ്ങളെയും സൈനികരെയും ആക്രമിക്കാനുള്ള സാധ്യത അമേരിക്കയ്ക്ക് ബോധ്യമുണ്ട്.
ആഗോള ആണവനിരീക്ഷണ ഏജൻസി പാശ്ചാത്യ നേതൃത്വത്തിൽ ഇറാനെതിരേ മറ്റൊരു വിമർശനപ്രമേയം പാസാക്കിയതോടെ, ഇസ്രായേൽ ആക്രമണം അഴിച്ചുവിടുമെന്ന ആശങ്ക ഉയർന്നതാണ്. എന്നിട്ടും, ഇറാൻ അധികൃതർ ധിക്കാരം തുടർന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ ആറാംവട്ട ചർച്ച ഉദ്ദേശിച്ചിരുന്നു. അതേസമയം, ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെ സൈനിക പിന്തുണ വേണ്ടെന്ന സൂചനയാണ് ഇസ്രയേൽ നല്കിയത്.
‘ഏറ്റവും ക്രൂരമായ ഭീകര ഭരണകൂടം’
ഇസ്രയേലിനെ “ഏറ്റവും ക്രൂരമായ ഭീകര ഭരണകൂട”മായി വിശേഷിപ്പിച്ച് ഇറേനിയന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അവർ എല്ലാ അപകടരേഖകളും ലംഘിച്ചെന്നും ഇറാന്റെമേലുള്ള കടന്നാക്രമണത്തിന് ശിക്ഷിക്കപ്പെടാതെ പോകാൻ രാജ്യാന്തര സമൂഹം അനുവദിക്കരുതെന്നുമാണ് കുത്തിലുള്ളത്. ഈ തുറന്ന ആക്രമണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേരണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
ട്രംപ് എങ്ങനെ വീണ്ടും പരാജയപ്പെട്ടു?
ട്രംപ് ഭരണകൂടം വ്യക്തമായ ചുവപ്പുകൊടി കാണിച്ചിരുന്നെങ്കിൽ നെതന്യാഹു ആക്രമണത്തിന് മുതിരുമായിരുന്നില്ല എന്നാണ് അമേരിക്കൻ നിലപാടിനെക്കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “ഇപ്പോൾ അമേരിക്കൻ നിലപാടിൽ ചില സംശയങ്ങളുണ്ട്...രണ്ടു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിൽ ചില വ്യത്യാസങ്ങളും”- റഫീക് ഹരിരി സെന്റർ ആൻഡ് മിഡിൽ ഈസ്റ്റ് പ്രോഗ്രാംസ് സീനിയർ ഡയറക്ടർ വില്യം വെഷ്ലർ പറയുന്നു.
കാര്യങ്ങൾ വഷളായതിന് അമേരിക്കയെ ആണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ് ആഗോളതലത്തിൽ വിദഗ്ധരുടെ അഭിപ്രായം. ഒന്നാമതായി, ആക്രമണമെന്ന സാഹസികതയ്ക്ക് അവർ ഇസ്രയേലിനെ പ്രേരിപ്പിച്ചിരിക്കാം. രണ്ടാമതായി, അങ്ങനെ ചെയ്തില്ലെങ്കിൽ, ട്രംപിന് ഇനി നെതന്യാഹുവിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇതു തെളിയിക്കുന്നു.
മൂന്നാമതും പ്രധാനപ്പെട്ടതുമായ കാര്യം. ഒന്നാം ട്രംപ് ഭരണകൂടത്തിനു കീഴിലുണ്ടായിരുന്ന ഇറേനിയൻ ആണവകരാർ ട്രംപ് ഉപേക്ഷിച്ചതിനെത്തുടർന്ന് മേഖലയിൽനിന്ന് പിൻവാങ്ങാനുള്ള അമേരിക്കൻ തീരുമാനം അവിടെ സംഘർഷത്തിനുള്ള സാധ്യത വർധിപ്പിച്ചു. ‘ഇറാനുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ചർച്ചകൾ അട്ടിമറിക്കാൻ വ്യക്തമായും ഉദ്ദേശിച്ചുള്ളതാണ് ഇസ്രയേലിന്റെ ആക്രമണം”-സെനറ്റർ ക്രിസ് മർഫി ഗാർഡിയൻ പത്രത്തോടു പറഞ്ഞു. “ഇത് ട്രംപും നെതന്യാഹുവും സ്വയം സൃഷ്ടിച്ച ദുരന്തമാണ്. ഇപ്പോൾ ഈ മേഖല പുതിയ, മാരകമായ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയിലുമാണ്” -അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
(ലേഖകൻ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്.)