മലിനീകരണനിയന്ത്രണവും പരിസ്ഥിതി നിയമങ്ങളും
പ്രഫ. എം.ജി. സിറിയക്
Monday, June 16, 2025 2:25 AM IST
മാലിന്യം മൂലമുള്ള പ്രശ്നങ്ങൾ ദിനംപ്രതി വർധിച്ചു വരികയും പരിഹാരങ്ങൾക്കായി നെട്ടോട്ടമോടുകയും ചെയ്യുന്ന കാലഘട്ടമാണിപ്പോൾ. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ മികച്ചതാണ് എന്നതിൽ തർക്കമില്ല. എന്നാൽ, കേരളത്തിൽ മാലിന്യനിർമാർജനം ഫലപ്രദമാക്കുന്നതിന് ഇപ്പോൾ ചെയ്യുന്നതല്ലാതെ ചില കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്.
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിക്കുന്പോൾ ഗൗരവമേറിയതാണ് ജനസാന്ദ്രതയുടെ ആധിക്യം. കേരളത്തിന്റെ വിസ്തീർണം രാജ്യത്തിന്റെ 1.18 ശതമാനം മാത്രമാണ്. 2011ലെ സെൻസസ് അനുസരിച്ച് 3.34 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ ജനസംഖ്യ ഇന്ത്യയുടെ 2.76 ശതമാനമാണ്. അതുപോലെ കേരളത്തിലെ ജനസാന്ദ്രത 860 ആണെങ്കിൽ ഇന്ത്യൻ ശരാശരി 362 മാത്രമാണ്.
വീടുകളുടെ എണ്ണത്തിന്റെ കാര്യത്തിലും നാം വളരെ മുന്നിലാണ്. 80 ലക്ഷത്തിൽ കൂടുതൽ വീടുകളും 70 ലക്ഷത്തിലധികം കിണറുകളും കേരളത്തിലുണ്ട്. ഇതിൽ കുറച്ചു കിണറുകൾ മലിനമാണെങ്കിലും ഉപയോഗിക്കേണ്ടി വരുന്നു, ചിലത് ഉപയോഗശൂന്യമാണ് . കുറച്ചെണ്ണം മാലിന്യം ഇടാൻ ഉപയോഗിക്കുന്നു എന്നുപറയുന്പോൾ കിണറുകളിലൂടെ നന്മ മാത്രമല്ല കുറച്ചു തിന്മയും സംഭവിക്കുന്നു എന്നർഥം. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിലും നാം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാകും കിണർ മലിനീകരണം. ആളുകൾ കുറഞ്ഞ സ്ഥലത്ത് താമസിക്കുകയും വീടുകളിലും കെട്ടിടങ്ങളിലും പരിസ്ഥിതി സംരക്ഷണം ബലഹീനമായി നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യം ഇവിടെ പല മേഖലയിലും നിലനിൽക്കുന്നതാണ് കിണർ മലിനീകരണത്തിന്റെ കാരണം.
ഗാർഹികതലത്തിൽ ജല സംരക്ഷണ നിയമങ്ങൾ ബലഹീനമാണ്. മഴവെള്ളസംരക്ഷണത്തിന് നിയമമുണ്ടാക്കിയെങ്കിലും ഒന്നും നടക്കുന്നില്ല എന്നത് ദയനീയമായ ഒരു അവസ്ഥയാണ്. കെട്ടിട നിർമാണം പൂർത്തിയായൽ ഒരു പഴയ ടാങ്ക് കൊണ്ടുവച്ച് തദേശസ്വയം ഭരണ ജീവനക്കാരെ കാണിച്ചാൽ മഴവെള്ളസംഭരണം പൂർത്തിയായി. പല നിയമങ്ങളും ശക്തമല്ല എന്നു മാത്രമല്ല നിലവിലുള്ള കെട്ടിടനിർമാണ നിയമങ്ങളിൽതന്നെ കാലാകാലങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നു. പല തലങ്ങളിൽനിന്നുള്ള സമ്മർദമാണ് ഇതിന്റെ കാരണം.
കക്കൂസും കിണറും തമ്മിലുള്ള അകലം 15 മീറ്ററായിരുന്നത് ഇപ്പോൾ 7.5 മീറ്ററായി. അത് ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്തതാണ് എന്ന് കരുതാൻ ന്യായമില്ല. അങ്ങനെ ധാരാളം വിട്ടുവീഴ്ചകൾ കാലാകാലങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള വിട്ടുവീഴ്ചകൾ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ പിറകോട്ടടിക്കും. ഇതെല്ലാം പരിഗണിക്കുന്പോൾ പരിസ്ഥിതി സംരക്ഷണത്തിൽ നമുക്കുള്ള ചില കുറവുകൾ ഇവയാണ്:
1) മതിയായ പരിസ്ഥിതി നിയമങ്ങളുടെ അപര്യാപ്തത.
2) നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലുള്ള ബലഹീനത.
3) മാലിന്യപ്രശ്നങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനങ്ങളുടെയും അറിവുകളുടെയും അഭാവം.
പരിസ്ഥിതി പ്രശ്നങ്ങൾ കേരളത്തിൽ
1) പ്രകൃതിയിലെ ജലസ്രോതസുകൾ( കിണറുകൾ, കുഴൽകിണറുകൾ, പുഴകൾ) ക്രമാതീതമായി മലിനപ്പെടുന്നു.
2) മലിനജല സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ബലഹീനമാണ്.
3) മലിനജലം ശുദ്ധീകരിക്കാതെ പുഴകളിലേക്ക് തുറന്നുവിടുന്ന ഫാക്ടറികൾ പുഴ മലിനീകരണം വ്യാപകമാക്കുന്നു.
4) ഉപയോഗശൂന്യമായ പൊട്ടക്കിണറുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നു . അതിലൂടെ ഭൂഗർഭജലത്തിന്റെ മലിനീകരണം വ്യാപകമാകുന്നു.
5) സ്വന്തം വീടിന്റെ പരിസരം ടൈൽ വിരിച്ചു ഭംഗിയാക്കിയത്തിന് ശേഷം അവിടെയുണ്ടാകുന്ന മലിനജലം മഴവെള്ളം കാനയിലേക്ക് ഒഴിക്കിവിടുകയും അത് താഴ്ന്ന പ്രദേശങ്ങളിൽ ഒഴുകിയെത്തി മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു.
6) വീടുകളും മറ്റു കെട്ടിടങ്ങളും നിർമിക്കുന്പോൾ ഭൗതികമായ ഭംഗി കൂടുതൽ പരിഗണിക്കുകയും കെട്ടിടം ഉണ്ടാക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നത് പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു.
7) കെട്ടിടം നിർമിക്കുന്പോൾ മഴവെള്ള സംഭരണം വേണമെന്ന നിയമുണ്ടായിട്ടും നടപ്പിലാക്കാൻ സാധിക്കാതെ പോയത് വലിയ കുറവായി. ജലക്ഷാമം നേരിടുന്നതിൽ നമുക്കു വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള കാര്യമാണെങ്കിലും എത്ര വീടുകളിൽ ഇത് ഫലപ്രദമാണ് എന്ന് നോക്കുന്നത് ഉചിതമാണ് . വെറുതെ നിയമമുണ്ടാക്കി എന്നല്ലാതെ അത് ഫലപ്രദമായി നടപ്പിലാക്കുന്നതിൽ നമുക്കുണ്ടായ കഴിവുകേട് ഏറ്റവും പ്രകടമാണ്.
8) ഖരമാലിന്യ സംസ്കരണപ്രക്രിയയിൽ ഉണ്ടായ വൻകിട പരാജയം.
മേൽപറഞ്ഞ പ്രശ്നങ്ങളിൽ അധികവും തദേശസ്വയംഭരണ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡുമായി ബന്ധപ്പെട്ടതാണ്.
നിയമങ്ങൾ ഉണ്ടാക്കണം
1) വീടുകൾക്കും സ്ഥാപനങ്ങൾക്കും പരിസരം എങ്ങിനെ ശുചിയായി സംരക്ഷിക്കാം എന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കുക. അത് പരസ്യപ്പെടുത്തുക, കർക്കശമായി നടപ്പിലാക്കുക. ഇപ്പോഴുള്ള വീടുകൾക്കും ഇത് ബാധകമാക്കുക.
2) മലിനജല സംസ്കരണത്തിന്റെ നിയമങ്ങൾ അടിമുടി മാറ്റിയെഴുതണം. നമുക്കു കാര്യമായ പരാജയം പറ്റിയ ഒരു മേഖലയാണിത്. എല്ലാ മലിനജല പ്രശ്നങ്ങൾക്കും പുതിയ ശുദ്ധീകരണശാല സ്ഥപിക്കണം എന്നു നിയമമുണ്ടാക്കിയിട്ട് കാര്യമില്ല. അത് നടപ്പിലാക്കുക ദുഷ്കരവും അപ്രായോഗികവുമാണ്. പകരം പ്രകൃതി ഏർപ്പെടുത്തിയ മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതിനുശേഷം മാത്രം ഇങ്ങനയുള്ള മാർഗങ്ങളെപ്പറ്റി ചിന്തിക്കുക. ഫലപ്രദമായി നിർമിച്ച സോക്പിറ്റുകളും സോക് ട്രഞ്ചുകളും പല സാഹചര്യത്തിലും ഫലപ്രദമാണ്. കുഴിയെടുത്ത് ഇഷ്ടിക തമ്മിൽ ചെറിയ ഗ്യാപ്പ് ഇട്ട് വശങ്ങൾകെട്ടി കല്ലിട്ടു നിറച്ച് അതിലേക്കു മലിനജലം വിടുന്ന സംവിധാനമാണ് സോക്പിറ്റുകളും സോക് ട്രഞ്ചുകളും.
നീളം കൂടുതലുള്ളത്തിന് ട്രഞ്ചുകൾ എന്നും സമചതുരമെങ്കിൽ സോക്പിറ്റുകൾ എന്നും പറയും. മാലിന്യസംസ്കരണത്തിന്റെ പ്രധാന തത്വമാണ് വികേന്ദ്രീകരണം. ഒരു വീടാണെങ്കിൽ പല സോക്പിറ്റുകൾ നിർമിച്ച് മലിനജലത്തിന്റെ വികേന്ദ്രീകരണം നടത്തുക. സോക്പിറ്റിലെ കല്ലുകളിൽ വളരുന്ന ബാക്ടീരിയ മലിനജല ശുദ്ധീകരണം നടത്തും എന്നതാണ് ഇതിന്റെ ശാസ്ത്രീയവശം. എന്നുമാത്രമല്ല മലിനജലം എല്ലാ ഭാഗത്തേക്കും വ്യാപിച്ച് അതിന്റെ വികേന്ദ്രീകരണവും ശുദ്ധീകരണവും ഫലപ്രദമാക്കുന്നു.
3) മേൽപറഞ്ഞതുപോലെയുള്ള സംവിധാനങ്ങൾ പറ്റാത്ത സ്ഥലങ്ങളിൽ വികേന്ദ്രീകൃത മാലിന്യ ജലശുദ്ധീകരണശാലകൾ സ്ഥാപിക്കുക. ഇക്കാര്യങ്ങളിൽ മാർഗരേഖ ആവശ്യമാണ്.
4) പുഴകളിലേക്ക് മലിനജലം ശുദ്ധീകരിക്കാതെ വിടുന്ന പ്രവണത കർക്കശമായി നിയന്ത്രിക്കുക.
5) ഉപയോഗശൂന്യമായ കിണറുകൾ മലിനജല ഖരമാലിന്യ സംസ്കരണത്തിനുപയോഗിക്കുന്ന പ്രവണത പാടെ നിരോധിച്ച് നിയന്ത്രിക്കുക. ഉപയോഗശൂന്യമായ എല്ലാ കിണറുകളും മൂടുക.
6) ഖരമാലിന്യ സംസ്കരണ പ്രക്രിയകൾ ശക്തമാക്കുക. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഫലപ്രദമായി നടപ്പിലാക്കുക.
ഇപ്പോൾ നമ്മുടെ നാട്ടിൽ വലിയ കെട്ടിടത്തിന്റെ ആകാരഭംഗിയുള്ള രൂപരേഖ തയാറാക്കും. മാലിന്യങ്ങൾ എന്തുചെയ്യും എന്നതിനെപ്പറ്റി വ്യക്തമായ രൂപം ഒന്നുമുണ്ടാകില്ല. പണി കഴിയുന്പോൾ കുഴി കുഴിച്ച് മലിനജലം വിടുകയും അത് അടുത്തുള്ള കിണറ്റിലോ മറ്റു ജലസ്രോതസിലോ കയറി മലിനീകരണം വ്യാപകമാക്കുകയും ചെയ്യും. ചിലർ മലിനജല സംസ്കരണത്തിന് ആഴം കൂടിയ കുഴി ഉപയോഗിച്ച് ഭൂഗർഭജലം തന്നെ മലിനമാക്കും. ഇതൊന്നും നിയന്ത്രിക്കാനുള്ള നിയമമോ സാങ്കേതിക മികവോ ഇത് നിയന്ത്രിക്കേണ്ട തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കില്ല. ഇക്കാര്യങ്ങളിലെല്ലാം മതിയായ സർക്കാർ ഇടപെടൽ ഉണ്ടാകണം. ജനങ്ങൾക്ക് ബോധവത്കരണം നൽകുകയും വേണം.