റബറിൽ പ്രതീക്ഷ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, June 16, 2025 2:47 AM IST
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് കൃത്രിമ റബറിനും നേട്ടമാവും, സ്വാഭാവിക റബറിൽ നിക്ഷേപകർ പ്രതീക്ഷ നിലനിർത്തി. അന്താരാഷ്ട്ര വിപണിക്ക് ഒപ്പം ഇന്ത്യൻ കാപ്പി വിലയും കുറഞ്ഞു. പുതിയ ഏലം അടുത്ത മാസം മുതൽ കൂടുതലായി എത്തിത്തുടങ്ങും. അന്തർസംസ്ഥാന വാങ്ങലുകാരുടെ പിൻമാറ്റം കുരുമുളകിനെ തളർത്തി. വെളിച്ചെണ്ണയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാരിനായില്ല. ആഭരണ വിപണികളിൽ പവൻ വെട്ടിത്തിളങ്ങി.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ലോക വിപണിയിൽ ക്രൂഡ് ഓയിൽ കത്തിക്കയറാനുള്ള ഒരുക്കത്തിൽ. എണ്ണ വില ചൂടുപിടിച്ചാൽ സിന്തറ്റിക്ക് റബർ വിലയും അതിനൊത്ത് മുന്നേറുമെന്നത് അവസരമാക്കാൻ നിക്ഷേപകർ റബർ അവധിയിൽ ഭാഗ്യ പരീക്ഷണത്തിന് ശ്രമിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽനിന്നും 74ലേക്ക് കയറിയത് കണ്ട് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനിറങ്ങി. വാരാന്ത്യദിനത്തിലെ ഈ ചുവടുമാറ്റം ഇന്നും നാളെയും അവരെ പുതിയ നിക്ഷേപകരാക്കുമോയെന്നതിനെ ആശ്രയിച്ചാവും ഏഷ്യൻ മാർക്കറ്റുകളിൽ റബർ വില നീങ്ങുക.
ഒക്ടോബർ റബർ അവധി കിലോ 289-300 യെന്നിൽ സഞ്ചരിച്ചു. വാരാന്ത്യം 292ൽ നിലകൊള്ളുന്ന റബറിന് 300ലെ പ്രതിരോധം തകർക്കാനായാൽ 312 യെൻ വരെ ഉയരാനുള്ള കരുത്ത് ഈ വാരം കണ്ടെത്താനാകും. അതേസമയം 289 യെന്നിലെ താങ്ങ് നഷ്ടപ്പെട്ടാൽ റബർ 269 യെന്നിലേക്ക് തളരാൻ ഇടയുണ്ട്. മുഖ്യ ഉത്പാദക രാജ്യങ്ങളിൽ ടാപ്പിംഗ് സീസണായതിനാൽ ലഭ്യത ഉയരുമെന്ന വിലയിരുത്തൽ വിപണിക്ക് ഭീഷണിയാണ്. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളിൽ ചരക്ക് വരവ് ഉയർന്നുതുടങ്ങുന്നത് മുന്നേറ്റ സാധ്യതകളെ പിടിച്ചുനിർത്താം. യെന്നിന്റെ വിനിമയ മൂല്യത്തിൽ ഇടിവ് സംഭവിച്ചാൽ വിദേശ നിക്ഷേപകർ റബറിൽ പിടിമുറുക്കാം.
സംസ്ഥാനത്ത് കാലവർഷം സജീവമെങ്കിലും ഒട്ടുമിക്ക തോട്ടങ്ങളിലും റെയിൻ ഗാർഡുകൾ ഒരുക്കാനായില്ല. മാസത്തിന്റെ രണ്ടാം പകുതിയിൽ കാലാവസ്ഥയിൽ ചെറിയ മാറ്റം പ്രതീക്ഷിക്കുന്നത് അവസരമാക്കി മഴ മറ ഇടൽ സജീവമാകും. നാലാം ഗ്രേഡ് റബർ 19,700 രൂപയിലും അഞ്ചാം ഗ്രേഡ് 19,400 രൂപയിലും വ്യാപാരം നടന്നു.
വിലയിടിഞ്ഞ് കാപ്പി, കുരുമുളക്
കാപ്പി കർഷകരെ വിലയിടിവ് പ്രതിസന്ധിലാക്കി. വൻ വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവർ തിരക്കിട്ട് സ്റ്റോക്ക് വിറ്റുമാറ്റണോ, അതോ കരുതൽ ശേഖരത്തിലേക്ക് നീക്കണമോയെന്ന ചിന്താക്കുഴപ്പത്തിലാണ്. വർഷാരംഭത്തിൽ കിലോ 500 രൂപ വരെ മുന്നേറിയ റോബസ്റ്റ, അറബിക്ക കാപ്പിവില കുറഞ്ഞു.

അന്താരാഷ്ട്ര മാർക്കറ്റിലും കാപ്പിക്ക് തിരിച്ചടി നേരിട്ടു. ബ്രസീലിൽ വിളവെടുപ്പ് പുരോഗമിച്ചു, ഇതിനിടയിൽ പുതിയ ചരക്ക് കൂടുതലായി വിൽപ്പനയ്ക്ക് എത്തിച്ച് കർഷകർ നടത്തിയ നീക്കവും വിയറ്റ്നാമിന്റെ മേയ് ഷിപ്പ്മെന്റ് കുതിച്ചുയർന്ന വിവരവും രാജ്യാന്തര മാർക്കറ്റിനെ തളർത്തി. ഹൈറേഞ്ചിൽ റോബസ്റ്റ കാപ്പി കിലോ 225 രൂപയിലും കാപ്പി പരിപ്പ് 400 രൂപയിലുമാണ്.
പുതിയ ദിശ കണ്ടെത്താനുള്ള കുരുമുളക് വിപണിയുടെ നീക്കം തകർക്കാൻ ഇറക്കുമതി ലോബിയും അന്തർസംസ്ഥാന ഇടപാടുകാരും ഒത്തുകളിച്ചു. വാരത്തിന്റെ ആദ്യ പകുതിയിൽ സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ മുളകിന് പക്ഷേ രണ്ടാം പകുതിയിൽ തളർച്ചനേരിട്ടു. കർഷകർ വിപണിയുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നതിനാൽ ചരക്ക് ഇറക്കാൻ അവർ ഉത്സാഹം കാണിച്ചില്ല.

ഹൈറേഞ്ച് മുളകുമായി കലർത്തി വിദേശ ചരക്ക് വിൽപ്പനയ്ക്ക് ഇറക്കുന്നവർ പ്രതിസന്ധി മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വാങ്ങലുകാരുമായി സംഘടിച്ച് വിപണിയുടെ മുന്നേറ്റ സാധ്യതകളെ താത്കാലികമായി തടഞ്ഞു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് 800 രൂപ കുറഞ്ഞ് 66,100 രൂപയായി.
പുതിയ ഏലക്ക വിളവെടുപ്പിന് അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഉത്പാദക കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാവുന്ന സൂചന. നിലവിൽ ലേലത്തിനുള്ള ചരക്ക് വരവ് ശക്തമല്ല. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്.
കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ
നാളികേര ക്ഷാമത്തിന്റെ മറവിൽ തമിഴ്നാട് ലോബി വെളിച്ചെണ്ണ വില കുത്തനെ ഉയർത്തി. വ്യവസായികൾ കേരളത്തിലെ വിൽപ്പന ലക്ഷ്യമാക്കി യാതൊരു മാനദണ്ഡവുമില്ലാത്ത വില വർധിപ്പിക്കുകയാണ്. പ്രതിദിനം 300 രൂപ വീതം വെളിച്ചെണ്ണ വില ഉയർന്നപ്പോൾ ഈ വിലക്കയറ്റത്തിന്റെ നിജസ്ഥതി വിലയിരുത്താൻ സംസ്ഥാന സർക്കാർ തയാറായില്ല.

കൃത്രിമ വിലക്കയറ്റം അരങ്ങേറുന്നുണ്ടോയെന്ന് വിപണിയിൽ പരിശോധനയ്ക്കും ഭരണചക്രം തിരിക്കുന്നവർക്കറിയില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ മായം കലർത്തിയുള്ള വിൽപ്പനയും പല ഭാഗങ്ങളിലും പൊടിപൊടിക്കുകയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 32,600 രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ വില 14,900 രൂപ മാത്രമായിരുന്നു.
നാളികേര കൃഷി വ്യാപിപ്പിക്കാൻ തമിഴ്നാട്
ഇതിനിടയിൽ കേരളത്തിലെ ബന്പർ മാർക്കറ്റ് മുന്നിൽക്കണ്ട് തമിഴ്നാട് നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. നൂതന കൃഷിരീതികൾ അവലംബിച്ച് നാളികേര കൃഷി ഒന്നരലക്ഷം ഹെക്ട്ടറിലേക്ക് ഉയർത്താനുള്ള നീക്കത്തിന് തമിഴ്നാട് സർക്കാർ മുന്തിയ പരിഗണനയാണ് നൽക്കുന്നത്.
നിലവിൽ 4.68 ലക്ഷം ഹെക്ടറിലാണ് അവിടെ നാളികേര കൃഷി, അത് ആറ് ലക്ഷം ഹെക്ടറാക്കി ഉയർത്താനുള്ള ശ്രമം തുടങ്ങി. തമിഴ്നാടിന്റെ എറ്റവും വലിയ വിപണി കേരളമാണ്. ഇവിടെ എന്തും തോന്നിയ വിലയ്ക്കു വിറ്റഴിക്കാം, ചോദിക്കാനും പറയാനും ആരും വരില്ലെന്ന് പിന്നിട്ട രണ്ട് മാസങ്ങളിൽ അവർ നടത്തിയ ‘മാർക്കറ്റ് ടെസ്റ്റിൽ’ ബോധ്യമായ കാര്യമാണ്. കേവലം രണ്ടാഴ്ചകൊണ്ട് വെളിച്ചെണ്ണ വില ഇവിടെ ക്വിന്റലിന് 2700 രൂപ ഉയർത്തി 32,900ൽ എത്തിക്കാൻ അവർക്ക് നിഷ്പ്രയാസം കഴിഞ്ഞു.
കേരളത്തിൽ സ്വർണം രണ്ട് തവണ പവന്റെ റിക്കാർഡ് പുതുക്കി. പവൻ 71,840 രൂപയിൽ നിന്നും 74,320 രൂപയിലെ റിക്കാർഡ് തകർത്ത് 74,360ലേക്കും തുടർന്ന് വാരാന്ത്യം പവൻ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപയിലുമെത്തി.