സ്കൂൾ അവധിക്കാലം ജൂൺ-ജൂലൈയിലേക്കു മാറ്റണമോ?; ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി ശിവൻകുട്ടി
Friday, August 1, 2025 1:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ നിലവിലെ മധ്യവേനൽ അവധി മാറ്റി ജൂണ്‍, ജൂലൈ മാസങ്ങളിൽ അവധി നല്കുന്ന കാര്യം ചർച്ച ചെയ്യാമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അവധി മാറ്റം സംബന്ധിച്ച ചർച്ചയ്ക്കു തുടക്കമിട്ടത് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്.
അവധി മാറ്റുന്നത് ചർച്ചയാക്കാമെന്നും ചർച്ചകൾക്കുശേഷം തീരുമാനമെടുക്കാമെന്നും മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലാക്കുന്നതിനെക്കുറിച്ച് പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മേയ്, ജൂണ്‍ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാമെന്നും കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കുമെന്നും ചർച്ച ചെയ്യാം. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും.
മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാമെന്നും ഈ വിഷയത്തെക്കുറിച്ച് ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇതു സഹായകമാകുമെന്ന് വിശ്വസിക്കുന്നു എന്നും പറഞ്ഞാണ് ഫേസ് ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.