ക്രൈസ്തവസഭകളുടെ സാമൂഹികസേവനങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമം: ബസേലിയോസ് കാതോലിക്കാബാവ
Friday, August 1, 2025 1:49 AM IST
കോട്ടയം: ക്രൈസ്തവസഭകളുടെ സാമൂഹികസേവനങ്ങളെ താഴ്ത്തിക്കെട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണു ഛത്തീസ്ഗഡ് സംഭവമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിനുനേരേയുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല. തീവ്രമതസംഘടനകളെ നിരോധിക്കണം. നിയമം കൈയ്യിലെടുത്ത അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
കന്യാസ്ത്രീകള്‍ക്ക് നേരേയുണ്ടായ നടപടി മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്ക് ഭൂഷണമല്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു. അതിക്രമത്തിന് ഇരകളായ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പ്രഖ്യാപന സദസില്‍ പ്രസംഗിക്കുകയായിരുന്നു സഭാധ്യക്ഷന്.
ക്രൈസ്തവസഭകള്‍ സ്ഥാപിച്ച വിദ്യാലയങ്ങളില്‍ പഠിച്ചുവളര്‍ന്നയാളാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെന്നാണു മനസിലാക്കുന്നത്. അങ്ങനെയൊരാള്‍ തന്നെ കന്യാസ്ത്രീകളെ കൈയ്യാമം വെക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നു കേള്‍ക്കുന്നത് വിഷമകരമാണ്.
ഒരുവശത്ത് പ്രീണനവും മറുവശത്ത് പീഡനവും എന്നത് രണ്ട് വള്ളത്തില്‍ കാല് ചവിട്ടുന്ന നിലപാടാണ്.
കേന്ദ്രസര്‍ക്കാരിന് തീവ്രമതസംഘടനകളെ നിയന്ത്രിക്കാന്‍ കഴിയാതെയായോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയന്ത്രിച്ചാല്‍ അണികളെ നഷ്ടപ്പെടുമോ എന്ന ഭയമായിരിക്കാം.
നിലപാട് സത്യസന്ധമെങ്കില്‍ കന്യാസ്ത്രീ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം സ്വീകരിക്കുമെന്നാണ് സഭ പ്രതീക്ഷിക്കുന്നതെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.