പുതിയ യുദ്ധതന്ത്രത്തിന്റെ അരങ്ങേറ്റം
റ്റി.സി. മാത്യു
Tuesday, June 17, 2025 1:30 AM IST
ഇസ്രയേൽ ഇറാനെ ആക്രമിച്ചുതുടങ്ങിയിട്ട് അഞ്ചു ദിവസം ആകുന്നു. പശ്ചിമേഷ്യയിലെ പുതിയ യുദ്ധമുഖത്തെപ്പറ്റി ഏറെ ആശങ്കകൾ ലോകം പ്രകടിപ്പിച്ചു. മൂന്നാം ലോകയുദ്ധത്തിന്റെ തുടക്കം എന്നതു മുതൽ ആഗോള സമ്പദ്ഘടനയെ തകർക്കുന്ന പോരാട്ടം എന്നുവരെ ആയിരുന്നു വിശകലനങ്ങൾ. അങ്ങനെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ് അഞ്ചു ദിവസം എത്തുമ്പോൾ കാണുന്നത്. ആദ്യ ദിവസം കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില വ്യാഴാഴ്ചത്തെ നിലയിലേക്കു താഴുകയാണ്. ഔൺസിന് 3400 ഡോളറിലേക്കു കുതിച്ചുപാഞ്ഞ സ്വർണവിലയും താഴോട്ടു നീങ്ങി. എന്തുകൊണ്ട്? നടക്കുന്നത് പുതുതലമുറ യുദ്ധമായതുകൊണ്ട് എന്നാണ് ഉത്തരം.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 21-ാം നൂറ്റാണ്ടിലെ യുദ്ധമാണു നടക്കുന്നത്. വലിയ പട്ടാളനിരകൾ ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളുമായി പോർവിമാനങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന 20-ാം നൂറ്റാണ്ടിലെ യുദ്ധമല്ല ഇത്. അതിന്റെ പരിണാമവും പഴയ യുദ്ധങ്ങളുടേത് ആകണമെന്നില്ല.
വർഷങ്ങളായ ഒരുക്കം
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം ഇപ്പോഴല്ല തുടങ്ങിയത്. അനേക വർഷങ്ങളായി. ജൂതരാഷ്ട്രത്തെ ഉന്മൂലനം ചെയ്യും എന്ന പ്രതിജ്ഞ 1979ൽ ഷായെ പുറത്താക്കി ഇറാനിൽ ഷിയാ മുസ്ലിംകളുടെ ഭരണം കൊണ്ടുവന്ന ആയത്തുള്ള ഖമനയ് തന്നെ എടുത്തിട്ടുള്ളതാണ്. പിൻഗാമി, 35 വർഷമായി പരമോന്നത നേതാവായിരിക്കുന്ന ആയത്തുള്ള അലി ഖമനയ്യും ആ പ്രതിജ്ഞ തുടർന്നു. ഇറാന്റെ ഈ നിലപാടും നടപടികളും കണ്ടുതന്നെയാണ് ഇസ്രയേൽ നീങ്ങിയിട്ടുള്ളത്.
കുറേക്കാലമായി ഇവരുടെ പോര് പല തലങ്ങളിലായി നടന്നുപോരുകയാണ്. ഇറാൻ അണ്വായുധ ശക്തിയാകുന്നതു തടയാൻ തുടക്കം മുതലേ ഇസ്രയേൽ ശ്രമിക്കുന്നു. ആണവപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെ ഒറ്റയ്ക്കൊറ്റയ്ക്കു വധിക്കുന്നതു മുതൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ നടത്തുന്നതുവരെ അതു നീണ്ടു. പക്ഷേ എല്ലാറ്റിനെയും മറികടന്ന് യുറേനിയം സമ്പുഷ്ടീകരണത്തിന് മൂന്നു പ്ലാന്റുകൾ സ്ഥാപിക്കാൻ ഇറാനു കഴിഞ്ഞു.
വരുതിയിൽ സൈനികസംഘങ്ങൾ
നേരിട്ടു യുദ്ധം കൂടാതെ ഇസ്രയേലിനെ ഒതുക്കാനാണ് ഇറാൻ കുറേ വർഷങ്ങളായി ശ്രമിക്കുന്നത്. ഇസ്രയേലിനു ചുറ്റും തങ്ങളുടെ നിയന്ത്രണത്തിലുളള സൈനിക വിഭാഗങ്ങളെ വളർത്തി. ലബനനിൽ ഹിസ്ബുള്ള, പലസ്തീനിൽ ഹമാസ് എന്നിവ അങ്ങനെ വളർന്നവയാണ്. യെമനിലെ ഹൂതികളെ സൗദി അറേബ്യക്ക് എതിരായി ഇറാൻ വളർത്തിയതാണ്. സിറിയയിൽ ബഷർ അൽ ആസാദിന്റെ ഭരണത്തെ ഇറാൻ താങ്ങിനിർത്തിയതും ഇസ്രയേലിനെ ഒതുക്കാനാണ്.
ആസാദ് ഭരണകൂടം ഇല്ലാതായി. പകരം വന്നവർക്ക് ഇറാനോടു വലിയ മമതയില്ല. ഹിസ്ബുള്ളയെ ഇസ്രയേൽ ദുർബലമാക്കി. കാര്യമായൊന്നും ചെയ്യാൻ അവർക്കിപ്പോൾ പറ്റില്ല. ഹമാസിനെ രണ്ടു വർഷമായി തുടരുന്ന പോരാട്ടം കൊണ്ട് ദുർബലമാക്കി. എങ്കിലും അവർ ഇപ്പോഴും ചില്ലറ ആക്രമണങ്ങൾക്കു കഴിവുള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളിൽ അവർ ഇസ്രയേലിലേക്കു മിസൈലുകൾ പായിച്ചിരുന്നു.
നൈറ്റ് ക്ലബ് ആക്രമണം
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടത്തിയ ആക്രമണമാണ് അവർക്കെതിരേ പോര് തുടങ്ങാൻ ഇസ്രയേലിനു പ്രേരകമായത്. ആ ആക്രമണം നടത്തിയതിൽ ഹമാസിനും ഇറാനും വലിയ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നാണ് ഇസ്രയേൽ കരുതുന്നത്.
സൗദി അറേബ്യയും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള അണിയറ നീക്കങ്ങൾ വിജയത്തോട് അടുത്തപ്പോഴായിരുന്നു ആക്രമണം. സൗദി-ഇസ്രയേൽ ബന്ധം തങ്ങൾക്കെതിരായ സഖ്യമാകും എന്നറിയാവുന്നതാണ് അതു പൊളിക്കാനുള്ള നീക്കത്തിന് ഇറാനെ പ്രേരിപ്പിച്ചത്. ഇസ്രയേൽ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ചു. പിന്നാലെ ഹൂതികൾക്കെതിരേ യുഎസുമായി ചേർന്ന് ആക്രമണവും തുടങ്ങി. ഹൂതികൾക്കു വലിയ ആൾനാശവും നേതൃ നഷ്ടവും സംഭവിച്ചു. ഇപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ അസ്തിത്വം അറിയിക്കുന്ന ഗറില്ലാ സംഘമായി അതു ചുരുങ്ങി.
ഹമാസിനു വലിയ ആഘാതം നേരിട്ടെങ്കിലും അവർക്ക് ഇപ്പോഴും പുതിയ പോരാളികളെ ലഭിക്കുന്നുണ്ട്. പഴയ സൈനികവിഭാഗത്തിന്റെ മെലിഞ്ഞ പ്രതിരൂപമാണെങ്കിലും പലസ്തീനിലും പുറത്തുമുള്ള പിന്തുണ അവരെ നിലനിർത്തുന്നു.
ഞെട്ടിച്ച തുടക്കം
ഇങ്ങനെ തങ്ങൾക്കു ചുറ്റുമുള്ള എതിർ സേനാവിഭാഗങ്ങളെ ഒതുക്കിയ ശേഷമാണ് ഇസ്രയേൽ ഇറാനെതിരേ പോരിനിറങ്ങിയത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ഇറാനുമായി നടത്തിവന്ന ആണവകരാർ ചർച്ച അതിനു തക്ക സാഹചര്യമൊരുക്കി. ജൂൺ 15ന് യുഎസ്-ഇറാൻ ചർച്ച നടക്കാനിരിക്കെ 13നു തന്നെ ഇസ്രയേൽ ആക്രമണം നടത്തി. തലസ്ഥാനമായ ടെഹ്റാനു സമീപത്തുവരെ ഇസ്രേലി ചാരസംഘടനയായ മൊസാദ് ഡ്രോണുകളും സ്ഫോടകവസ്തുക്കളും എത്തിച്ച് ഇറാനെ ഞെട്ടിച്ചത് കഥയിലെ ഒരു ഭാഗം മാത്രം.
ഇറാനെ ഞെട്ടിക്കുന്ന പ്രാരംഭ ആക്രമണം സാധിച്ച ഇസ്രയേലിന് ഇറാൻ മുൻപേ രൂപപ്പെടുത്തിയ ചില തന്ത്രങ്ങൾ അപ്രതീക്ഷിത തിരിച്ചടി നൽകി. തങ്ങൾക്കുള്ള ബാലിസ്റ്റിക് മിസൈലുകളും മറ്റും വിക്ഷേപിക്കാൻ ട്രക്കുകളിലും ഭൂമിക്കടിയിലും മറ്റുമാണ് സംവിധാനം ഒരുക്കിയത്. ട്രക്കുകൾ നിത്യേന സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. രണ്ടും കണ്ടെത്താൻ ഇസ്രയേലിനു കഴിഞ്ഞില്ല. സ്ഥിരം വിക്ഷേപണ തറകൾ മിക്കതും അവർ തകർത്തിട്ടും ഇറാൻ മിസൈൽ ആക്രമണം തുടരുന്നത് അതുകൊണ്ടാണ്.
മാറിവരുന്ന ആശങ്കകൾ
യുദ്ധം നീണ്ടുപാേകുമ്പോൾ മുൻകാല ആശങ്കകൾ പലതും ഇല്ലാതാകുകയാണ് എന്നു പറയാം.
ഒന്ന്: യുദ്ധത്തിലേക്കു മറ്റു രാജ്യങ്ങൾ വരുന്നില്ല. ആരും അതേപ്പറ്റി പറയുന്നുമില്ല.
രണ്ട്: ലോകത്തിന്റെ ഇന്ധനലഭ്യത തടസപ്പെടുന്ന സാഹചര്യം ഇപ്പോഴില്ല. ഇനി ഉണ്ടാവുകയില്ല എന്നു പറയാൻ പറ്റില്ല. 1980ൽ ഇറാൻ-ഇറാക്ക് യുദ്ധം തുടങ്ങിയപ്പോഴും 1990ൽ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോഴുമൊക്കെ എണ്ണ വിപണിയിൽ തടസങ്ങളുണ്ടായി. ഇപ്പോൾ ഹോർമുസ് ജലപാത തടയും എന്നൊക്കെ ഇറാൻ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അതത്ര ഗൗരവമായി ആരും കാണുന്നില്ല. ഇറാനിലെ എണ്ണപ്പാടങ്ങൾ കത്തിക്കുന്നതോ റിഫൈനറികൾ നശിപ്പിക്കുന്നതോ പോലുള്ള ആക്രമണങ്ങൾ ഇസ്രയേൽ നടത്തിക്കാണുന്നുമില്ല.
മൂന്ന്: ഇറാന്റെ ആണവകേന്ദ്രങ്ങളിലെ ആക്രമണം വലിയ റേഡിയേഷൻ വിപത്തുണ്ടാക്കും എന്ന ആശങ്കയും ശമിക്കുകയാണ്. നതാൻസിലെ ഭൂമിക്കു മുകളിലുള്ള ഭാഗം തകർക്കുകയും ഭൂമിക്കടിയിലുള്ളവ കേടുവരുത്തുകയും ചെയ്തെങ്കിലും വലിയ റേഡിയേഷൻ ഉണ്ടായിട്ടില്ല. നാല്: വലിയ പട്ടാളനീക്കങ്ങൾ വരുത്തുന്ന ആൾനാശവും വസ്തുനാശവും ഇപ്പോഴത്തെ വ്യോമയുദ്ധത്തിൽ ഉണ്ടാകുന്നുമില്ല.
ഇനിയെന്ത്?
എന്താണ് ഇതിന്റെ സമാപ്തി? അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വിശ്വസിച്ചാൽ ഇറാനും ഇസ്രയേലുമായി സന്ധി (ട്രംപിന്റെ ഭാഷയിൽ ഡീൽ) ഉണ്ടാകും. അതിന് അണിയറ ചർച്ചകൾ നടക്കുന്നുണ്ട്. ട്രംപിന്റെ വിശ്വസ്തനും റിയൽ എസ്റ്റേറ്റ് നിക്ഷേപകനുമായ സ്റ്റീവ് വിറ്റ്കോഫ് ആണ് പശ്ചിമേഷ്യയിലെ കാര്യങ്ങൾക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതൻ. എന്തിലും ഏതിലും കച്ചവടം കാണുന്ന വിറ്റ്കോഫ് ഇരു രാജ്യങ്ങളെയും യോജിപ്പിക്കാൻ വഴി കണ്ടെത്തും എന്ന് ട്രംപ് കരുതുന്നു. അണുബോംബ് മോഹം ഉപേക്ഷിച്ച് ഒരു കച്ചവടത്തിന് ഇറാനിലെ ഭരണനേതൃത്വം വഴങ്ങുമോ എന്നതു വേറൊരു ചോദ്യം. അതേസമയം തങ്ങൾ വളർത്തിയെടുത്ത സേനാ ഗ്രൂപ്പുകളും സിറിയയുടെ പിന്തുണയും നഷ്ടമായ ഇറാന് മറ്റെന്തു വഴി എന്ന ചോദ്യവുമുണ്ട്.
തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷിയാ ഭരണകൂടത്തെ തുരത്തി വേറൊരു സംവിധാനം ടെഹ്റാനിൽ ഉണ്ടാക്കണമെന്നു നെതന്യാഹുവിനും ഇസ്രയേലിനും ആഗ്രഹമുണ്ട്. ഇസ്രയേലിന്റെ ആ മോഹം സാധിച്ചുകൊടുക്കാൻ അമേരിക്കയോ ഇറാനിൽ വലിയ സ്വാധീനമുള്ള റഷ്യയോ തയാറാകുകയുമില്ല.