രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയി
Friday, June 20, 2025 1:59 AM IST
തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്ര വിവാദം. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ, ആർഎസ്എസ് പരിപാടികളിൽ വയ്ക്കുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു എന്നാരോപിച്ച് പരിപാടിക്കിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി.
താൻ പരിപാടിക്കായി രാജ്ഭവനിൽ ചെല്ലുന്പോൾ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതാണ് കാണുന്നതെന്നും ആശംസാപ്രസംഗം നടത്തിയ ശേഷം തന്റെ പ്രതിഷേധമറിയിച്ച് പരിപാടി ബഹിഷ്കരിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സർക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടികളിൽ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നതു ശരിയല്ലെന്നും അതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ശിവൻകുട്ടി വ്യക്തമാക്കി.
ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്പവും അതിനു മുകളിലല്ലെന്ന് കുട്ടികളെ അറിയിക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഈ മാസം അഞ്ചിന് രാജ് ഭവനിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിൽ ഇതേ ചിത്രം വച്ചതിനെത്തുടർന്ന് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്.
എന്നാൽ, വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി അറിയിച്ച് അന്ന് പരിപാടിയിൽനിന്നു കൃഷിമന്ത്രി വിട്ടുനില്ക്കുകയും ദർബാർ ഹാളിൽ പരിപാടി സംഘടിപ്പിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വിദ്യാഭ്യാസമന്ത്രിയും ചിത്രത്തിന്റെ പേരിൽ രാജ്ഭവൻ പരിപാടിയിൽനിന്നു ഇറങ്ങിപ്പോയത്.
ഗവർണർ പദവിയെ മന്ത്രി അവഹേളിച്ചു
രാജ്ഭവനിൽ നടന്ന ചടങ്ങ് ബഹിഷ്കരിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നടപടി ഗുരുതരമായ പ്രോട്ടോകോൾ ലംഘനവും ഗവർണർ പദവിയോടുള്ള അനാദരവുമാണ്. കൂടാതെ വ്യക്തിപരമായും മന്ത്രി അദ്ദേഹത്തെ അവഹേളിച്ചിരിക്കുകയാണ്.
ബഹിഷ്കരിക്കുകയാണെന്നു ഗവർണറെ അറിയിക്കുക പോലും ചെയ്യാതെയാണ് മന്ത്രി വേദിവിട്ടത്. പ്രോട്ടോകോൾ അനുസരിച്ച് ഗവർണർ പങ്കെടുക്കുന്ന പരിപാടി പൂർത്തിയാക്കി ഗവർണർ വേദി വിടുന്നതിനു മുന്പ് വേദിയിലോ സദസിലോ ഉള്ളവർ എഴുന്നേറ്റു പോകാൻ പാടില്ലാത്തതാണ്.
വിദ്യാഭ്യാസമന്ത്രി തന്റെ നടപടിയിലൂടെ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. മന്ത്രിയിൽനിന്നും ഗവർണറിൽനിന്നും അവാർഡ് വാങ്ങാൻ വന്ന അച്ചടക്കമുള്ള സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്പിൽ വച്ചാണ് മന്ത്രി ഇതെല്ലാം കാട്ടിയതെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. ഇതുവഴി മന്ത്രി വിദ്യാർഥിസമൂഹത്തെയും അപമാനിച്ചിരിക്കുകയാണ്.
-രാജ്ഭവൻ
ഔദ്യോഗിക വേദിയെ രാഷ്ട്രീയ സന്ദേശ വേദിയാക്കി
രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടനാ ലംഘനമാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും ഉത്തരവാദിത്വമാണ്. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ രാഷ്്്ട്രീയസന്ദേശ വേദിയാക്കി.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും മതനിരപേക്ഷതയെയും ഒരൊറ്റ ചിത്രംകൊണ്ട് ഇല്ലാതാക്കിയത് ഗവർണറുടെ ഔദ്യോഗികമായ നിഷ്പക്ഷതയെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
-മന്ത്രി വി. ശിവൻകുട്ടി