ദേശീയപാതയിലെ തകര്‍ച്ച; മണ്ണുപരിശോധന പരാജയം; നിര്‍മാണ പദ്ധതികളില്‍ വിദഗ്ധരെ
ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
Thursday, June 19, 2025 3:01 AM IST
കൊച്ചി: കാര്യക്ഷമമായ മണ്ണ് പരിശോധന നടത്താത്തതുമൂലമാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതെന്ന് ഇന്റഗ്രേറ്റഡ് സിവില്‍ എന്‍ജിനിയേഴ്സ് കൗണ്‍സില്‍ (ഐസിഇസി). മലപ്പുറം കൂരിയാട് ദേശീയപാതയിലുണ്ടായ തകര്‍ച്ചയിലടക്കം ഇതു വ്യക്തമാണ്.
മണ്ണ് പരിശോധനാസംഘത്തില്‍ സംസ്ഥാനത്തെയും പ്രദേശികമായും കാലാവസ്ഥ അറിയുന്ന വിദഗ്ധര്‍ പ്രധാനമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വന്‍കിട നിർമാണപദ്ധതികള്‍ വീഴ്ചകൂടാതെ പൂര്‍ത്തിയാക്കാന്‍ സിവില്‍ എന്‍ജിനിയറിംഗ് രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെ പ്രയോജനപ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടി ഐസിഇസി സര്‍ക്കാരിന് കത്തുനല്‍കി.
കേരളത്തിന്റെ ഭൂമിശ്രാസ്ത്രം അറിയാത്ത സംസ്ഥാനത്തിനു പുറത്തുള്ള ഏജന്‍സികളാണ് ബഹുഭൂരിഭാഗം പദ്ധതികളുടെയും രൂപരേഖ തയാറാക്കുന്നത്. വിദഗ്ധ സിവില്‍ എന്‍ജിനിയറിംഗ് സംഘമുണ്ടെങ്കില് അംഗീകാരം നല്കുന്നതിനു മുന്നോടിയായി രൂപരേഖയിന്മേല്‍ വിശദ പരിശോധന നടത്താനും പോരായ്മകള്‍ പരിഹരിക്കാനും കഴിയും.
ദേശീയപാത നിര്‍മാണത്തിനുമുമ്പ് രൂപരേഖ ശരിയായി പരിശോധിക്കപ്പെട്ടിട്ടില്ല. അംഗീകൃത സ്ഥാപനങ്ങള്‍ പരിശോധിച്ച് കൃത്യമായി ഗുണമേന്മ ഉറപ്പാക്കിയിരുന്നെങ്കില്‍ ദേശീയപാതയില്‍ അപകടമുണ്ടാകില്ലായിരുന്നുവെന്ന് ഐസിഇസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ദിവ്യ ദിവാകര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സംഭവിച്ചതുപോലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാരണം പഠിക്കാന്‍ ഐഐടികളെ സമീപിക്കുന്നതാണു രീതി.
എന്നാല്‍ രൂപരേഖയിലും മണ്ണ് പരിശോധനയിലുമടക്കം വിദഗ്ധരുടെ സഹായത്തോടെ പോരായ്മകള്‍ പരിഹരിച്ചാല്‍ ഇതു വേണ്ടിവരില്ല. അനുഭവസമ്പത്തുള്ളവരുടെ സേവനം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഐസിഇസി കത്തില്‍ ആവശ്യപ്പെട്ടു.
വലിയ ദൂരം മണ്ണിട്ടുയര്‍ത്തേണ്ട പ്രദേശങ്ങളില്‍ ഒരു സ്ഥലത്തു മാത്രമാണ് നിലവില്‍ മണ്ണ് പരിശോധന നടത്തുന്നത്. ഒരു പ്രദേശത്തുതന്നെ മണ്ണിന് പല സ്വഭാവമായിരിക്കേ നിലവില്‍ തുടരുന്ന രീതി അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. ബാലന് പറഞ്ഞു. വന്‍തോതില്‍ മണ്ണടിച്ച് ഉയര്‍ത്തുമ്പോള്‍ അടിത്തട്ടിനു താങ്ങാനുള്ള ശേഷിയുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐസിഇസിയുടെ നിര്‍ദേശങ്ങള്‍
രൂപരേഖ വിദഗ്ധരുടെ സംഘം റിവ്യൂ ചെയ്യണം. കേരളത്തിനുപുറത്തെ ഏജന്‍സിയുടെ രൂപരേഖയ്ക്ക് റിവ്യൂ നിര്‍ബന്ധമാക്കണം. റിവ്യൂവിനും ഡിസൈനറിനും ഉത്തരവാദിത്വം ചുമത്തണം. വിരമിച്ച മുതിര്‍ന്ന എന്‍ജിനിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
പ്രതിമാസമോ മൂന്നു മാസം കൂടുമ്പോഴോ പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ചു സംശയങ്ങള്‍ പരിശോധിക്കണം. കൂരിയാട് ഒരു മുന്നറിയിപ്പാണ്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനടപടികള്‍ അടിയന്തരമായി തുടങ്ങണം.