ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
Thursday, June 19, 2025 3:17 AM IST
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരവേ ഇറാനെ ആക്രമിക്കാനൊരുങ്ങി അമേരിക്ക. മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അമേരിക്ക അയച്ചു.
നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തള്ളി. സൈനികമായി ഇടപെട്ടാൽ അപരിഹാര്യമായ നഷ്ടം അമേരിക്കയ്ക്ക് ഉണ്ടാകുമെന്നും ഖമനയ് ഭീഷണി മുഴക്കി.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇസ്രയേലിനൊപ്പം ഇറാനെ ആക്രമിക്കാൻ അമേരിക്ക പങ്കുചേരുന്നതിനെതിരേ റഷ്യ രംഗത്തെത്തി. ഇറാന്റെ ഉറ്റ സുഹൃത്താണ് റഷ്യ.
ഇറേനിയൻ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞതോടെ ഇസ്രയേലിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. 30 പേർക്കു വരെ ഒരുമിച്ചുകൂടാനും ഷെൽട്ടറുകൾക്ക് സമീപമുള്ള തൊഴിലിടങ്ങൾ തുറക്കാനും അനുമതിയുണ്ട്.
അതേസമയം, സ്കൂളുകളും നിരവധി ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. നിരന്തരമായ ഇസ്രേലി വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ ആയുധശേഷി ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തൽ.
നിയന്ത്രണങ്ങളിലെ ഇളവിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. സംഘർഷം ആരംഭിച്ചശേഷം ആദ്യമായി ഇന്നലെ ടെൽ അവീവ് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങളിറങ്ങി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചശേഷം ഇസ്രയേലിലേക്ക് ഇതുവരെ നാനൂറോളം മിസൈലുകളാണ് ഇറാൻ വർഷിച്ചത്.
ഇറാനിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടു. ഇവരിൽ 239 പേർ സാധാരണ പൗരന്മാരാണ്. 1300ലേറെ പേർക്കു പരിക്കേറ്റു. വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയും ആക്രമണം നടത്തുമെന്ന റിപ്പോർട്ടിനിടെ ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ആയിരക്കണക്കിനു പേർ പലായനം ചെയ്യാൻ തുടങ്ങി. ഒരു കോടിയോളം ജനം വസിക്കുന്ന ടെഹ്റാനിൽ ഇന്നലെ വൈകുന്നേരവും ഇസ്രേലി ആക്രമണമുണ്ടായി.
ഇന്നലെ പുലർച്ചെ അഞ്ചിന് നഗരത്തിൽ വൻ സ്ഫോടനമുണ്ടായി. ഇറാനിൽ പലയിടത്തും ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രാജ്യമെങ്ങും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമല്ലാതായി.
ചൊവ്വാഴ്ച രാത്രി അന്പതോളം യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. യുറേനിയം സന്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ നിർമിക്കുന്ന ടെഹ്റാനിലെ രണ്ടു കേന്ദ്രങ്ങൾ ഇസ്രേലി സേന ആക്രമിച്ചു.
ഇന്നലെ ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയുടെ ആസ്ഥാനം ആക്രമിച്ചതായി ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.