ആണവ നിർവ്യാപന കരാറിൽനിന്ന് ഇറാൻ പിന്മാറുന്നു
Tuesday, June 17, 2025 2:24 AM IST
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവ നിർവ്യാപന കരാറിൽനിന്ന് (എൻപിടി) പിന്മാറാനുള്ള നീക്കങ്ങൾ ഇറാനിൽ സജീവം. ഇതിനുള്ള ബിൽ പാർലമെന്റ് തയാറാക്കുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി അറിയിച്ചു. അതേസമയം, അണ്വായുധം വികസിപ്പിക്കുന്നതിനെ ഇറാൻ എതിർക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
1970ൽ പ്രാബല്യത്തിൽ വന്ന എൻപിടിയിൽ 190 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. യുഎസ്, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പുറമേ മറ്റാരും അണ്വായുധം വികസിപ്പിക്കരുതെന്നാണ് കരാറിൽ നിർദേശിക്കുന്നത്. വൈദ്യുതി ഉത്പാദനം പോലുള്ള സമാധാന ആവശ്യങ്ങൾക്ക് ആണവപദ്ധതികൾ നടപ്പിലാക്കാം.
ഇറാൻ അണ്വായുധ നിർമാണത്തിന്റെ വക്കിലെത്തി എന്നാരോപിച്ചാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. 60 ശതമാനം സന്പുഷ്ടീകരിച്ച 400 കിലോയിലധികം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. ഇത് 90 ശതമാനം സന്പുഷ്ടീകരിച്ചാൽ അണ്വായുധം നിർമിക്കാനാകും.