കാര്‍ലോ അക്കുത്തിസിനെയും പിയെർ ഫ്രസാത്തിയെയും സെപ്റ്റംബർ ഏഴിന് വിശുദ്ധരായി പ്രഖ്യാപിക്കും
Saturday, June 14, 2025 2:32 AM IST
വത്തിക്കാന്‍ സിറ്റി: തിരുസഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭ, ആദ്യ മില്ലേനിയൽ വിശുദ്ധൻ എന്നീ ഖ്യാതികളോടെ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ ഈ വർഷം സെപ്റ്റംബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.
ഇതേ ദിവസംതന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫ്രസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേര്‍ത്ത കർദിനാൾമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ 25 -27 ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനായിരുന്നു കാര്‍ലോ.
ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.
11-ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമാണ് 2006 ഒക്ടോബര്‍ 12ന് തന്റെ 15-ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
കാര്‍ലോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു.
ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവരെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചു.
മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി, യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർട്ടിനെസ്, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നെറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.