ഇന്ത്യക്കു മധ്യസ്ഥത വഹിക്കാൻ കഴിയും: ഇസ്രേലി അംബാസഡർ
Sunday, June 15, 2025 1:48 AM IST
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യക്കു മധ്യസ്ഥത വഹിക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്രേലി അംബാസഡർ റൂവൻ അസർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് അസർ ഇതു പറഞ്ഞത്.
ഇരു രാജ്യങ്ങളുമായും ചർച്ച നടത്താൻ ഇന്ത്യക്കാകും. നല്ല സുഹൃത്തായ ഇന്ത്യക്കുള്ള ആശങ്കകൾ ശ്രദ്ധാപൂർവം ഇസ്രയേൽ കേൾക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിനു മുന്നിൽ മറ്റു വഴികളില്ല
ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ ലോകത്തിലെ ഒരു രാജ്യത്തിനും താത്പര്യമുണ്ടാകില്ലെന്നും ഇറാനെ ആക്രമിക്കുക എന്നതല്ലാതെ ഇസ്രയേലിനു മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും റൂവൻ അസർ പറഞ്ഞു.
ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രഹസ്യമായി അണ്വായുധം നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു ഇറാൻ. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ ആണവകേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും ആക്രമിക്കുകയെന്ന നിർണായക തീരുമാനം ഇസ്രയേൽ എടുത്തത്.
അടുത്ത മൂന്നു വർഷത്തിനകം പതിനായിരവും തുടർന്നുള്ള ആറു വർഷത്തിനകം ഇരുപതിനായിരവും ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനുള്ള നീക്കത്തിലായിരുന്നു ഇറാൻ. ഈ ഭീഷണികൾ അവസാനിപ്പിക്കുക എന്നതല്ലാതെ മറ്റു മാർഗങ്ങൾ ഇസ്രയേലിനു മുന്നിലില്ലായിരുന്നു.
ഇറാൻ യുറേനിയം സന്പുഷ്ടീകരിച്ച് അണ്വായുധം നിർമിക്കില്ല എന്നുറപ്പാക്കാൻവേണ്ടിയാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.