ഇറേനിയൻ മിസൈൽ വീഴ്ത്താൻ അമേരിക്കയും
Sunday, June 15, 2025 2:06 AM IST
ടെൽ അവീവ്: ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പ്രഹരശേഷി കുറയ്ക്കാൻ അമേരിക്കൻ സേനയും സഹായിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുദ്ധക്കപ്പലുകളും ഇറേനിയൻ മിസൈലുകളെ വെടിവച്ചിട്ടു.
അമേരിക്കയുടെ പേട്രിയറ്റ്, ഥാഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇറാൻ അയച്ച തരം ബാലിസ്റ്റ് മിസൈലുകളെ വീഴ്ത്താൻവേണ്ടി മാത്രമുള്ളതാണ് ഥാഡ്. മെഡിറ്ററേനിയൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളും ചില മിസൈലുകളെ വെടിവച്ചിട്ടു.
പശ്ചിമേഷ്യയിലെ സൈനികശേഷി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള തോമസ് ഹണ്ടർ എന്ന യുദ്ധക്കപ്പലിനോട് മെഡിറ്ററേനിയൻ കടലിന്റെ കിഴക്കോട്ട് നീങ്ങാൻ നിർദേശം നല്കി. അറേബ്യൻ കടലിലുള്ള കാൾ വിൻസൻ എന്ന വിമാനവാഹിനയെ ആവശ്യമെങ്കിൽ മെഡിറ്ററേനിയനിലേക്ക് അയയ്ക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.
ഇന്തോ-പസഫിക് മേഖലയിലുള്ള നിമിറ്റ്സ്, അടുത്തിടെ ജപ്പാൻ വിട്ട ജോർജ് വാഷിംഗ്ടൺ എന്നീ വിമാനവാഹിനികളെയും വേണ്ടിവന്നാൽ മെഡിറ്ററേനിയനിലേക്ക് അയയ്ക്കുമെന്നാണ് അമേരിക്കൻ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചത്.
ഇതിനു പുറമേ, അറബ് രാജ്യങ്ങളിലെ അമേരിക്കൻ സേനാ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. വിമാനങ്ങൾ പട്രോളിംഗ് പറക്കൽ നടത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ ഏതാണ്ട് 40,000 അമേരിക്കൻ സൈനികരുണ്ട്.