ഇസ്രയേലിനു കടുത്ത ശിക്ഷ നല്കും: ഖമനയ്
Saturday, June 14, 2025 2:32 AM IST
ടെഹ്റാൻ: ഇസ്രയേലിനു കടുത്ത ശിക്ഷ നല്കുമെന്നാണ് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ഇന്നലെ പ്രതികരിച്ചത്.
“ ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്ത് ഇസ്രയേൽ വലിയ കുറ്റകൃത്യം ചെയ്തിരിക്കുന്നു. ഇറേനിയൻ സേന അതിനു ശിക്ഷ നല്കാതിരിക്കില്ല.
കയ്പേറിയതും വേദന നിറഞ്ഞതുമായ വിധിയാണ് ഇസ്രയേലിനെ കാത്തിരിക്കുന്നത്. അതു തീർച്ചയായും ലഭിച്ചിരിക്കും”- ഖമനയ് പറഞ്ഞു.
തിരിച്ചടിക്കു തയാറെടുക്കുന്നു
ഇറാൻ ഇന്നലെ ഇസ്രയേലിലേക്കു നൂറ് ഡ്രോണുകൾ തൊടുത്തു. ഇറാന്റെ പ്രത്യാക്രമണം ഇതിൽ അവസാനിക്കുമെന്ന് നിരീക്ഷകർ കരുതുന്നില്ല. ഇസ്രയേലിന് ഉചിതമായ മറുപടി നല്കാൻ ഇറാൻ തയാറെടുക്കുന്നുവെന്നാണു സൂചന.
ഇസ്രേലി ആക്രമണത്തിനുള്ള മറുപടി അതിശക്തമായിരിക്കുമെന്ന് ഇറേനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ഒരുങ്ങി
ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുന്നൊരുങ്ങളെടുത്തിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നിനു സൈറണുകൾ കേട്ടുകൊണ്ടാണ് ഇസ്രേലി ജനത ഉണർന്നത്.
ജാഗ്രത പാലിക്കണമെന്ന നിർദേശം ജനങ്ങളുടെ ഫോണിൽ ലഭിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീൻ നഗരങ്ങളിൽ അനിശ്ചിതകാലത്തേക്കു ലോക്ഡൗൺ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം ആവശ്യത്തിനു രക്തം ലഭ്യമാക്കാനുള്ള നടപടികൾ ഇസ്രേലി സർക്കാർ സ്വീകരിച്ചു. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ ആശുപത്രിയിൽനിന്നു പറഞ്ഞുവിടാൻ തുടങ്ങി.
ഇസ്രേലി ജനത ഭക്ഷണവും വെള്ളവും സംഭരിക്കുന്നതായി അവിടെനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. സൂപ്പർ മാർക്കറ്റുകൾ അതിവേഗം കാലിയാകുന്നു. ജനങ്ങൾ ഇസ്രേലി സേനയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നെതന്യാഹു നിർദേശിച്ചു.