യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് താവളങ്ങൾ ആക്രമിക്കും; ഭീഷണിയുയര്‍ത്തി ഇറാൻ
Sunday, June 15, 2025 2:06 AM IST
ടെൽ അവീവ്/ടെഹ്റാൻ: ഇറാനിലെ ഇസ്രേലി ആക്രമണവും ഇറാൻ ഇസ്രയേലിനു നല്കിയ തിരിച്ചടിയും പശ്ചിമേഷ്യയില്‍ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണു നല്‍കുന്നത്.
ഇസ്രയേലിനെ സഹായിക്കുന്ന യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇസ്രയേലിനെതിരേ ഇതുവരെ നടത്തിയ ആക്രമണങ്ങൾ തുടക്കം മാത്രമെന്നാണ് ഇറാന്റെ അറിയിപ്പ്. ഇറാനെതിരായ സൈനിക ഓപ്പറേഷൻ ദിവസങ്ങൾ നീളുമെന്ന് ഇസ്രയേലും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഉറക്കമില്ലാത്ത രാത്രി
വെള്ളിയാഴ്ച ഇറാനിലെയും ഇസ്രയേലിലെയും ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇസ്രയേലിലെ ജറുസലെം, ടെൽ അവീവ് നഗരങ്ങളിലും ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടു.
ഇസ്രയേലിനു നേർക്ക് ഇരുന്നൂറു മിസൈലുകളാണ് ഇറാൻ തൊടുത്തത്. മൂന്നു ഘട്ടങ്ങളായി ഇറാൻ നടത്തിയ ആക്രമണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. മിസൈൽ ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറൺ ഇസ്രയേലിലുടനീളം മുഴങ്ങി. ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. മിസൈലുകൾ പതിച്ച് മൂന്നു പേർ മരിക്കുകയും എഴുപതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇസ്രയേലിൽനിന്നുള്ള റിപ്പോർട്ട്.
ഇവർ ബങ്കറുകളിൽ അഭയം തേടിയവരല്ലെന്നും ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു. ടെൽ അവീവിൽ ജനസാന്ദ്രതയേറിയ മേഖലയിലെ ബഹുനില ക്കെട്ടിടത്തിൽ മിസൈൽ പതിച്ച് വലിയ നാശമുണ്ടായി. നഗരപ്രാന്തത്തിലെ റമാത്ത് ഗാനിൽ ഒന്‍പതു കെട്ടിടങ്ങൾ തകർന്നു.
മിസൈലുകള്‍ വെടിവച്ചിട്ടു
ഇറാൻ തൊടുത്ത മിസൈലുകളിൽ ഭൂരിഭാഗവും വെടിവച്ചിട്ടുവെന്ന് ഇസ്രേലി സേന അവകാശപ്പെട്ടു. അന്‍പതിൽ താഴെ മിസൈലുകളാണ് വ്യോമകവചം ഭേദിച്ചത്. ഇതിൽ തന്നെ കുറേയെണ്ണം ജനവാസ കേന്ദ്രങ്ങളിൽ പതിക്കില്ലെന്ന നിഗമനത്തിൽ വെടിവച്ചിടാതിരുന്നതാണ്. ഇസ്രേലി ഭൂമിയിൽ നേരിട്ടു പതിച്ചത് വളരെ കുറച്ച് മിസൈലുകൾ മാത്രം.
ഇറേനിയൻ ആക്രമണത്തിൽ സൈനിക താവളങ്ങൾക്കു കേടുപാടില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. മിസൈലുകൾക്കു പുറമേ ഡ്രോൺ ആക്രമണവും ഇറാൻ നടത്തി. ഇറാൻ ആദ്യം പ്രയോഗിച്ച നൂറു ഡ്രോണുകൾക്കു പുറമേയാണിത്. ഇസ്രേലി നാവിക, വ്യോമ സേനകൾ ഡ്രോണുകളെ നിർവീര്യമാക്കി. ലബനനിൽനിന്ന് ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലേക്കും ഡ്രോണുകൾ വന്നു. ഇവയും നശിപ്പിച്ചുവെന്നാണ് അറിയിപ്പ്.
രണ്ട് ജനറൽമാർകൂടി കൊല്ലപ്പെട്ടു
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രേലി സേന ഇന്നലെ വീണ്ടും വ്യോമാക്രമണം നടത്തി. ടെഹ്റാനു പുറമേ ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളും ഇസ്രയേൽ ലക്ഷ്യമിട്ടു. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ ബോംബ് വീണതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറേനിയൻ വ്യോമസേനാ താവളംകൂടിയായ ഇവിടെ യുദ്ധവിമാനങ്ങൾ പാർക്ക് ചെയ്തിരുന്നു.
ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ലോറസ്താൻ, ഹമദാൻ, കെർമാൻ എന്നീ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ നഗരമായ തബ്രീസിലും ആക്രമണമുണ്ടായി. ഇറാന്റെ സുപ്രധാന സൈനികതാവളങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടു പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ രണ്ട് മുതിർന്ന സൈനിക ജനറൽമാർകൂടി കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചിട്ടുണ്ട്. സായുധസേനാ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി തലവൻ ഗുലാംറേസ മെഹ്റബി, ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി മേധാവി മെഹ്ദി റബ്ബാനി എന്നിവരാണവർ.
ഭീഷണി
ഇസ്രയേലിനെതിരായ സൈനിക നടപടി തുടരുമെന്നും ഇസ്രയേലിന്റെ മിത്രങ്ങളായ പാശ്ചാത്യ ശക്തികളെക്കൂടി ആക്രമിക്കുമെന്നുമാണ് ഇറാന്റെ ഭീഷണി. ഇസ്രയേലിനെതിരേ ഇറാൻ തൊടുക്കുന്ന ആയുധങ്ങൾ വെടിവച്ചിടാൻ സഹായിച്ചാൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ താവളങ്ങളും കപ്പലുകളും ആക്രമിക്കും.
വരുംദിവസങ്ങളിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ താവളങ്ങൾക്കു നേരേ ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്.
ഇസ്രയേലിനു നേരേ കഴിഞ്ഞ ദിവസം നടത്തിയത് പരിമിതമായ ആക്രമണമായിരുന്നു. വരും ദിവസങ്ങളിലും ആക്രമണം തുടരും. ഇസ്രേലി സേന അധിനിവേശം നടത്തിയ പ്രദേശങ്ങളിലേക്കും അമേരിക്കൻ താവളങ്ങളിലേക്കും യുദ്ധം പടരുമെന്ന് ഇറേനിയൻ സൈനിക നേതൃത്വം പറഞ്ഞു.