ആക്രമണം വർഷങ്ങളായുള്ള തയാറെടുപ്പിനുശേഷം
Saturday, June 14, 2025 2:32 AM IST
ടെൽ അവീവ്: ഇറാനിലെ ആണവകേന്ദ്രങ്ങളും മിസൈൽ ഫാക്ടറികളുമുൾപ്പെടെ നൂറു കേന്ദ്രങ്ങളിൽ 200 ഓളം ഇസ്രേലി യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണം വർഷങ്ങൾ നീണ്ട ആസൂത്രണത്തിനും തയാറെടുപ്പുകൾക്കുംശേഷം.
ഇതിന്റെ ഭാഗമായി ഇറാനിൽ കടന്നുചെന്ന് ഇസ്രേലി ചാരസംഘടനയായ മൊസാദ് പദ്ധതികൾ ആവിഷ്കരിച്ചു. ടെഹ്റാനു സമീപം രഹസ്യകേന്ദ്രത്തിൽ ഡ്രോൺ ബേസ് തന്നെ മൊസാദ് സ്ഥാപിച്ചു.
ഇവിടേക്ക് അതീവരഹസ്യമായി കൃത്യതയാർന്ന ആക്രമണം നടത്താൻ കഴിയുന്ന ആയുധങ്ങളും ഡ്രോണുകളും വൻതോതിൽ ഒളിച്ചുകടത്തി. കമാൻഡോകളും വേഷംമാറി എത്തി. ഇതൊക്കെ കൂടാതെ ആയുധങ്ങൾ നിറച്ച വാഹനങ്ങളും ഇറാനിലെത്തിയിരുന്നു.
രാത്രിയിൽ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഡ്രോൺ ബേസ് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നശിപ്പിച്ചു. വ്യോമപ്രതിരോധശേഷി അലങ്കോലമായതോടെ ഇസ്രയേലി യുദ്ധവിമാനങ്ങൾക്ക് ആക്രമണം നടത്താൻ അനുകൂല സാഹചര്യമൊരുങ്ങി.
അടുത്തിടെ റഷ്യയിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണുകളും മറ്റ് ആയുധങ്ങളും റഷ്യയിലേക്ക് ഒളിച്ചുകടത്തി അവിടെ എത്തിച്ചശേഷം അനുകൂല സന്ദർഭത്തിൽ വമ്പൻ ആക്രമണം നടത്തിയ യുദ്ധരീതിയെ നൂതന യുദ്ധതന്ത്രമെന്നാണു പ്രതിരോധവിദഗ്ധർ വിശേഷിപ്പിച്ചത്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണവും ഈ രീതിയോടു സാമ്യമുള്ളതാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നപേരിൽ നടന്ന ഇസ്രേലി സൈനികനടപടി പ്രധാനമായും ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യംവച്ചുള്ളതായിരുന്നു. നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ആണവായുധ പദ്ധതിയുമായി മുന്നോട്ടുപോയ സാഹചര്യത്തിൽ തങ്ങളുടെ നിലനില്പിനുവേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
അണ്വായുധം സ്വന്തമാക്കുന്നതിനായി ഇറേനിയൻ ഭരണകൂടം പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സാധ്യമായ എല്ലാ നയതന്ത്ര വഴികളും തേടിയെങ്കിലും ഇറേനിയൻ ഭരണകൂടം മുന്നോട്ടുപോകുകയായിരുന്നുവെന്നും ഇസ്രേലി സൈനിക വൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറേനിയൻ തിരിച്ചടിയുണ്ടാകുമെന്ന് അറിയാവുന്ന ഇസ്രയേൽ രാജ്യത്തെ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
സൈറൺ മുഴങ്ങുന്പോൾ ബങ്കറുകളിലേക്കു മാറാനാണു നിർദേശം. ആളുകൾ പുറത്തിറങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിലുടനീളം സൈനികരെയും വിന്യസിച്ചു. അവധിയിലുള്ള സൈനികരെയെല്ലാം തിരിച്ചുവിളിച്ചാണ് ഇസ്രയേലിന്റെ തയാറെടുപ്പുകൾ.