ഇറാന് ഇസ്രേലി പ്രഹരം; പശ്ചിമേഷ്യ സംഘർഷഭരിതം
Saturday, June 14, 2025 2:32 AM IST
ദുബായ്: ഇറാന്റ ആണവ, സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉന്നത സൈനിക ഓഫീസർമാർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെയായിരുന്നു "ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്നു പേരിട്ട സൈനിക നടപടി.
ഇറേനിയൻ ആംഡ് ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് ബഗേരി, പാരാമിലിട്ടറി സേനയായ റെവലൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി, ബാലിസ്റ്റിക് മിസൈൽ പദ്ധതി തലവൻ ജനറൽ അമീർ അലി ഹാജിസാദേ എന്നിവർ കൊല്ലപ്പെട്ടു.
ഇക്കാര്യം ഇറേനിയൻ സർക്കാർ ടെലിവിഷൻ സ്ഥിരീകരിച്ചു. ആറ് ഉന്നത ശാസ്ത്രജ്ഞരും 20 സീനിയർ കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പറഞ്ഞു. കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 100 ലക്ഷ്യങ്ങളിലേക്കായിരുന്നു ഇസ്രേലി ആക്രമണം. നതാൻസ് അടക്കം ഇറാന്റെ സുപ്രധാന ആണവനിലയങ്ങൾ തകർന്നു.
കിഴക്കൻ ഇറാനിലെ മൂന്നു സൈനികകേന്ദ്രങ്ങളും ടെഹ്റാനിലെ റെവലൂഷണറി ഗാർഡിന്റെ ആസ്ഥാനവും ഉൾപ്പെടെ ഇസ്രയേൽ തകർത്തു. ഇറാന്റെ ഭീഷണി അവസാനിക്കുംവരെ സൈനികനടപടി തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പ് നല്കി. ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിനെ ലക്ഷ്യമിട്ട് നൂറിലേറെ ഡ്രോണുകൾ ഇറാൻ തൊടുത്തു. ഇവയെല്ലാം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തങ്ങളുടെ വ്യോമപാതയിലൂടെ ഡ്രോൺ പറന്നതായി ഇറാക്കും ജോർദാനും സ്ഥിരീകരിച്ചു.
ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെൽ അവീവ് വിമാനത്താവളം അടച്ചു. ഇറാൻ, ഇറാക്ക് രാജ്യങ്ങൾ വ്യോമപാത അടച്ചു. ഇത് പശ്ചിമേഷ്യയിൽ വിമാനസർവീസുകളെ ബാധിച്ചു.
അമേരിക്കയുമായുള്ള ആണവകരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാൻ രൂക്ഷമായ ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി. അതേസമയം, ഇസ്രേലി ആക്രമണത്തെ ഗൾഫ് രാജ്യങ്ങളും തുർക്കിയും റഷ്യയും അപലപിച്ചു.
സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്, കീയർ സ്റ്റാർമർ എന്നിവരടക്കമുള്ള ലോകനേതാക്കളെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിതിഗതികൾ ധരിപ്പിച്ചു.
1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെ ഇറാൻ നേരിട്ടത്. നതാൻസിൽ കാര്യമായ നാശമുണ്ടായതായി ഇസ്രേലി സേന അറിയിച്ചു. പടിഞ്ഞാറൻ ഇറാനിൽ നിരവധി റഡാർ സംവിധാനങ്ങളും മിസൈൽ ലോഞ്ചറുകളും തകർത്തതായി ഇസ്രേലി സേന അറിയിച്ചു.
ഇറാനിലെ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ആഗോള ഓഹരിവിപണിയിൽ വൻ ഇടിവുണ്ടായി. ഇന്ധന വില ഏഴു ശതമാനം ഉയർന്നു.
ഇറാനിലേക്ക് ആയുധങ്ങൾ രഹസ്യമായി കടത്തി ഇസ്രയേൽ
ദുബായ്: ആക്രമണത്തിനു മുന്നോടിയായി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ ഇറാനിലേക്ക് ആയുധങ്ങൾ രഹസ്യമായി കടത്തിയെന്ന് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
സ്ഫോടനാത്കമായ ഡ്രോണുകൾ വിക്ഷേപിക്കാനുള്ള ബേസ് ഇറാനിൽത്തന്നെ സ്ഥാപിച്ചതിനുശേഷം ഇന്നലെ അവ ടെഹ്റാനിലെ മിസൈൽ ലോഞ്ചറുകളെ ലക്ഷ്യം വച്ച് നീങ്ങുന്ന തരത്തിൽ പ്രവർത്തനക്ഷമമാക്കുകയായിരുന്നു.
മധ്യ ഇറാനിലേക്കു കടത്തിയ ആയുധങ്ങൾ ഭൂതല- വ്യോമ മിസൈലുകൾക്കു സമീപം സ്ഥാപിച്ചു. വാഹനങ്ങളിലും സ്ട്രൈക്ക് സിസ്റ്റങ്ങൾ വിന്യസിച്ചു. ആക്രമണങ്ങൾ ആരംഭിച്ചശേഷം ഇവയെല്ലാം പ്രവർത്തനക്ഷമമാക്കുകയായിരുന്നു.
ഇറാന് പുതിയ കമാൻഡർമാർ
ദുബായ്: സൈനികമേധാവികൾ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ കമാൻഡർമാരെ നിയമിച്ച് ഇറാൻ. ആംഡ് ഫോഴ്സസ് തലവനായി ജനറൽ അബ്ദുൾറഹിം മൗസാവിയെയും റെവലൂഷണറി ഗാർഡ് തലവനായി മുഹമ്മദ് പാക്പൗറിനെയും നിയമിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ആണ് നിയമനം നടത്തിയത്.