ഓപ്പറേഷൻ റൈസിംഗ് ലയൺ തുടക്കം മാത്രം
Saturday, June 14, 2025 2:32 AM IST
ടെഹ്റാൻ: ഓപ്പറേഷൻ റൈസിംഗ് ലയൺ തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇറാനെതിരേ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞുകഴിഞ്ഞു. പശ്ചിമേഷ്യാ സംഘർഷം അനിയന്ത്രിതമായി പടരുന്നതായിരിക്കും ഇതിന്റെ ഫലം.
യുക്രെയ്ൻ മാതൃകയിലും ആക്രമണം
ഇറാന്റെ ആണവകേന്ദ്രങ്ങളിലും സൈനിക ആസ്ഥാനങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറയുന്നു. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന ഇറാനിലെ പ്രമുഖ കേന്ദ്രമായ നതാൻസ് ആണവനിലയം, ടെഹ്റാനിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായി. ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് മിസൈലുകളും ബോംബുകളും വർഷിച്ചത്.
യുക്രെയ്ൻ സേന റഷ്യക്കെതിരേ പരീക്ഷിച്ച ഡ്രോൺ ആക്രമണവും ഇസ്രയേൽ നടത്തിയതായി റിപ്പോർട്ടുണ്ട്. മാസങ്ങൾക്കു മുന്പേ റഷ്യയിലേക്ക് ഒളിപ്പിച്ചു കടത്തിയ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ ബോംബർ വിമാനങ്ങൾ തകർക്കുന്ന തന്ത്രമാണ് യുക്രെയ്ൻ സേന അടുത്തിടെ പ്രയോഗിച്ചത്. ഇതിനു സമാനമായി ഇസ്രേലി ചാരസംഘടനയായ മൊസാദ് ഇറാനിലേക്കു ഡ്രോണുകൾ ഒളിപ്പിച്ചു കടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രത്യാക്രമണശേഷി നിർവീര്യമാക്കാക്കി
ഇറാന്റെ തിരിച്ചടികൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഇസ്രേലി സേന ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. മൊസാദ് ഒളിപ്പിച്ചു കടത്തിയ ഡ്രോണുകൾ ഉപയോഗിച്ച് ഇറാന്റെ മിസൈൽ വിക്ഷേണ കേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തി. ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണിത്.
ഇറാന്റെ സൈനികശേഷിയുടെ കുന്തമുന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണ്. ഇന്നലെ ഇസ്രയേലിനുള്ള മറുപടിയായി മിസൈലുകൾ തൊടുക്കാൻ ഇറാൻ തയാറായില്ല.
പകരം, നൂറോളം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്രോണുകൾ ഇസ്രയേലിൽ നാശമുണ്ടാക്കിയതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഇറേനിയൻ ഡ്രോണുകളിൽ ഭൂരിഭാഗവും വെടിവച്ചിട്ടുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ആക്രമണം ദിവസങ്ങൾ നീളും: നെതന്യാഹു
ടെൽ അവീവ്: ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനെതിരേ ആരംഭിച്ച ആക്രമണം ദിവസങ്ങൾ നീളുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഇറാനുവേണ്ടി അണ്വായുധം നിർമിക്കാൻ ശ്രമിച്ചവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ, ദിവസങ്ങളോളം ആക്രമണം നീളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.