ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ നാൾവഴി
Saturday, June 14, 2025 2:32 AM IST
2018: 2015ൽ ലോകരാജ്യങ്ങളുമായി ആണവകരാർ ഒപ്പിടുന്നതിനു മുൻപ് ഇറാൻ തന്റെ ആണവപദ്ധതി മറച്ചുവച്ചുവെന്നും ഇതു സംബന്ധിച്ച ആയിരക്കണക്കിനു പേജുകൾ നീളുന്ന ഡേറ്റ ഇസ്രയേലിനു ലഭിച്ചെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാനിലെ സുരക്ഷിതകേന്ദ്രങ്ങളിൽനിന്നും ഇസ്രേലികളല്ലാത്തവരാണ് ഇവ കണ്ടെടുത്തതെന്നു മുൻ മൊസാദ് തലവനും സ്ഥിരീകരിച്ചു.
☛ 2020: 2015ലെ കരാർ ശിഥിലമായതിനു ശേഷം ഇറാന്റെ ആണവപദ്ധതിക്കെതിരേയുള്ള ആക്രമണം ഇസ്രയേൽ വർധിപ്പിച്ചു.
☛ 2020 ജൂലൈ: ഇറാന്റെ നതാൻസ് ആണവ സന്പുഷ്ടീകരണ കേന്ദ്രത്തിലുണ്ടായ അജ്ഞാത സ്ഫോടനത്തിൽ സെൻട്രിഫ്യൂജ് നിർമാണകേന്ദ്രം തകർന്നു. സംഭവത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു.
☛ 2020 നവംബർ: ടെഹ്റാനിൽ ഒരു കാറിൽ സഞ്ചരിക്കവേ, ഇറാനിലെ ഉന്നത ആണവശാസ്ത്രജ്ഞൻ മൊഹ്സെൻ ഫഖ്രിസാദേഹിനെ റിമോട്ട് കൺട്രോൾകൊണ്ട് പ്രവർത്തിക്കുന്ന മെഷീൻ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇറാന്റെ ആണവപരിപാടിക്ക് തുടക്കം കുറിച്ച ഇദ്ദേഹത്തിന്റെ വധത്തിനു പിന്നിലും ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു.
☛ 2021 ഏപ്രിൽ 11: നതാൻസിലെ ഭൂഗർഭ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടു. ഇസ്രയേലിനു നേർക്ക് ഇറാൻ വിരൽ ചൂണ്ടിയെങ്കിലും നെതന്യാഹു ഉത്തരവാദിത്വം ഏറ്റെടുത്തില്ല. എന്നാൽ, ഭൂഗർഭ കേന്ദ്രത്തിൽ തങ്ങളുടെ രാജ്യം സൈബർ ആക്രമണം നടത്തിയതായി ഇസ്രയേലിലെ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.
☛ 2021 ഏപ്രിൽ 16: യുറേനിയം 60 ശതമാനം വരെ സന്പുഷ്ടീകരിക്കാൻ ഇറാൻ ആരംഭിച്ചു.
☛ 2022 ജൂൺ: തങ്ങളുടെ രണ്ട് ആണവ ശാസ്ത്രജ്ഞരെ വിവിധ നഗരങ്ങളിൽവച്ച് വിഷം കൊടുത്തു കൊന്നത് ഇസ്രയേൽതന്നെയെന്ന് ഇറാൻ ആരോപിച്ചു.
☛ 2023 ഒക്ടോബർ 7: ഗാസയിൽ ഹമാസ് നടത്തിയ നരനായാട്ടിൽ 1,200 പേർ വധിക്കപ്പെടുകയും 250 പേരെ ബന്ദികളാക്കി പിടിക്കുകയും ചെയ്തു.
☛ 2024 ഫെബ്രുവരി 14: ഇസ്രേലി ആക്രമണം ഇറാന്റെ പ്രകൃതിവാതക പൈപ്പ്ലൈനിൽ നിരവധി സ്ഫോടനങ്ങളുണ്ടാക്കി. വടക്കൻ ഛാഹർമഹൽ ആൻഡ് ബഖ്തിയരി പ്രവിശ്യയിൽ നിന്നു കാസ്പിയൻ നഗരങ്ങളിലേക്ക് നീളുന്ന പൈപ്പ്ലൈനായിരുന്നു ഇത്.
☛ 2024 ഏപ്രിൽ 1: സിറിയയിലെ ഡമാസ്കസിലുള്ള ഇറേനിയന് കോൺസുലേറ്റ് ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു. രണ്ട് ഇറേനിയന് ജനറൽമാർ അടക്കം 16 പേർ കൊല്ലപ്പെട്ടു.
☛ 2024 ഏപ്രിൽ 14: ആക്രമണത്തിനു പ്രതികാരമായി 300 മിസൈലുകളും ഡ്രോണുകളുമടങ്ങുന്ന വന്പിച്ച ആക്രമണം ഇറാൻ അഴിച്ചുവിട്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും ഇസ്രയേൽ നിർവീര്യമാക്കി.
☛ 2024 ഏപ്രിൽ 19: ഇറാനിലെ ഇസ്ഫഹനിലുള്ള വിമാനത്താവളത്തിൽ വ്യോമപ്രതിരോധ സംവിധാനത്തിനു നേർക്ക് ഇസ്രയേൽ നടത്തിയതെന്ന് സംശയിക്കപ്പെടുന്ന ആക്രമണമുണ്ടായി.
☛ 2024 ജൂലൈ 31: ടെഹ്റാൻ സന്ദർശനവേളയിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
☛ 2024 സെപ്റ്റംബർ 27: ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയെ ഇസ്രയേൽ വധിച്ചു.
☛ 2024 ഒക്ടോബർ 1: ഇസ്രയേലിനെതിരേ നേരിട്ടുള്ള രണ്ടാമത്തെ ആക്രമണം ഇറാൻ ആരംഭിച്ചു.
☛ ഭൂരിഭാഗം മിസൈലുകളും യുഎസ് നേതൃത്വത്തിലുള്ള സഖ്യവും ഇസ്രയേലും വെടിവച്ചിട്ടു.
☛ 2024 ഒക്ടോബർ 16: ഗാസയിൽ ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചു.
☛ 2024 ഒക്ടോബർ 26: ഇസ്രയേൽ ആദ്യമായി ഇറാനു നേർക്ക് പരസ്യമായ ആക്രമണം നടത്തി. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ആണവ പരിപാടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ലക്ഷ്യം വെയ്ക്കപ്പെട്ടു.
☛ 2025 ഏപ്രിൽ 30: മൊസാദിനു വേണ്ടി പ്രവർത്തിച്ചെന്നും റെവലൂഷണറി ഗാർഡ് കേണൽ ഹസൻ സയ്യദ് ഖോദായിയുടെ കൊലപാതകത്തിൽ പങ്കുവഹിച്ചുവെന്നും ആരോപിച്ച് ഇറാൻ ഒരാൾക്ക് വധശിക്ഷ നൽകി.