ശത്രുവിന്റെ തല വെട്ടുന്ന തന്ത്രം
Saturday, June 14, 2025 2:32 AM IST
ഇറേനിയൻ നേതൃത്വത്തെ അടിമുടി ഞെട്ടിക്കുന്ന വൻ ആക്രമണമാണ് ഇസ്രേലി സേന നടത്തിയത്. ആണവ, സൈനിക കേന്ദ്രങ്ങളിലുണ്ടായ നാശത്തിനു പുറമേ ഇറാന്റെ ഉന്നത സൈനിക കമാൻഡർമാരും ആണവശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടു.
ഇസ്രേലി ആക്രമണത്തെക്കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നെങ്കിലും അത് ഇത്ര മാരകവും കനത്തതുമാകുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിപ്ലവഗാർഡ് എന്ന സൈനികവിഭാഗത്തിന്റെ തലവൻ ഹുസൈൻ സലാമി, ഇറേനിയൻ സായുധസേനാ മേധാവി മൊഹമ്മദ് ബാഗേരി എന്നിവരടക്കമുള്ളവരാണ് ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശത്രുസേനയുടെ തല വെട്ടുന്ന തന്ത്രമാണ് ഇസ്രയേൽ പ്രയോഗിച്ചത്. ഇതേ തന്ത്രം പ്രയോഗിച്ചുതന്നെയാണ് ഗാസയിലെ ഹമാസ് ഭീകരസംഘടനയുടെ നേതാക്കളായ ഇസ്മയിൽ ഹനിയ, യഹ്യ സിൻവർ എന്നിവരെയും ലബനനിലെ ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസറുള്ളയെയും ഇസ്രയേൽ ഉന്മൂലനം ചെയ്തത്.
കൊല്ലപ്പെട്ട പ്രമുഖർ
ഹുസൈൻ സലാമി: ഇറാനിലെ വിപ്ലവഗാർഡുകളുടെ തലവൻ. ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സൈനികവിഭാഗമാണ് വിപ്ലവഗാർഡ്.
മുഹമ്മദ് ബാഗേരി: ഇറേനിയൻ സായുധ സേനയുടെ തലവൻ (ചീഫ് ഓഫ് സ്റ്റാഫ്).
ഗുലാമലി റഷീദ്: വിപ്ലവഗാർഡിനു കീഴിലെ എൻജിനിയറിംഗ് സ്ഥാപനമായ ഖതം അൽ അൻബിയ സെന്ററിന്റെ കമാൻഡർ.
ഫ്രെയ്ദൂൺ അബ്ബാസി: പ്രമുഖ ആണവ ശാസ്ത്രജ്ഞൻ. മുന്പ് ഇറാന്റെ ആറ്റമിക് എനർജി ഓർഗനൈസേഷൻ മേധാവിയായിരുന്നു.
മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി: ആണവ ശാസ്ത്രജ്ഞൻ. ടെഹ്റാനിലെ ഇസ്ലാമിക് അസാദ് യൂണിവേഴ്സിറ്റി പ്രസിഡന്റായിരുന്നു.
ആണവ ശാസ്ത്രജ്ഞരായ അബ്ദുൾഹമീദ് മിനൗച്ചർ, അഹമ്മദ് റേസ സുൽഫഗാരി, അമീർഹുസൈൻ ഫേഖി, മൊടെൽബിസാദെ എന്നിവരും കൊല്ലപ്പെട്ടു.
ഖമനെയ്യുടെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.