ആക്രമണത്തെക്കുറിച്ചറിയാം; പക്ഷേ, യുഎസിനു പങ്കില്ല: ട്രംപ്
Saturday, June 14, 2025 2:32 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രേലി ആക്രമണത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോൺഡ് ട്രംപ്. എന്നാൽ, ആക്രമണത്തിൽ അമേരിക്കൻ സേനയ്ക്കു പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള ആണവചർച്ചയിൽ ഇറാൻ തുടർന്നും സഹകരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച ട്രംപ്, ഇറാൻ അണ്വായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രേലി ആക്രമണം അമേരിക്കൻ പിന്തുണയോടെ ആണെന്നാണ് ഇറാൻ ആരോപിച്ചിരിക്കുന്നത്.
ഞായറാഴ്ച ഒമാനിലാണ് അമേരിക്ക-ഇറാൻ ആണവചർച്ച നിശ്ചയിച്ചിരിക്കുന്നത്. ആറാം വട്ട ചർച്ചയാണിത്. അതേസമയം, ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച നടക്കുമോ എന്നതിൽ വ്യക്തതയില്ല.
ആണവകരാറിൽ ഒപ്പിടുക, അല്ലെങ്കിൽ കൂടുതലാക്രമണം
ആണവപദ്ധതികൾ അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ ഇനിയും മൃഗീയ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് പിന്നീട് മുന്നറിയിപ്പു നല്കി.
“കരാറിൽ ഒപ്പുവയ്ക്കണമെന്ന് ഇറാനോട് ഞാൻ നേരത്തേ പറഞ്ഞതാണ്. അവസരങ്ങൾക്കു പിന്നാലെ അവസരങ്ങൾ ഇറാനു ഞാൻ നല്കി. പക്ഷേ, അവർ വഴങ്ങിയില്ല. ഈ കശാപ്പ് അവസാനിപ്പിക്കാൻ ഇനിയും സമയമുണ്ട്. അടുത്ത ആക്രമണം കൂടുതൽ മൃഗീയമായിരിക്കും.
പഴയ ഇറേനിയൻ സാമ്രാജ്യത്തിൽ എന്തെങ്കിലും അവശേഷിക്കണമെന്നുണ്ടെങ്കിൽ കരാറിൽ ഒപ്പിട്ടേ പറ്റൂ.” - ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.